ക്ഷേത്രങ്ങളില്‍ പൂജാരിമാരായി മൂന്നു യുവതികള്‍; ചരിത്രമെഴുതി തമിഴ്‌നാട്; സമത്വത്തിന്റെ നവയുഗമെന്ന് സ്റ്റാലിന്‍

ക്ഷേത്രങ്ങളില്‍ പൂജാരിമാരായി മൂന്നു യുവതികള്‍; ചരിത്രമെഴുതി തമിഴ്‌നാട്; സമത്വത്തിന്റെ നവയുഗമെന്ന് സ്റ്റാലിന്‍

എസ്. കൃഷ്ണവേണി, എസ്. രമ്യ, രഞ്ജിത എന്നിവര്‍ ഒരു വര്‍ഷത്തിനുള്ളില്‍ ശ്രീ വൈഷ്ണവ ക്ഷേത്രങ്ങളില്‍ സഹ പൂജാരിമാരായി ചുമതലയേല്‍ക്കും

രാജ്യത്ത് സ്ത്രീ സമത്വത്തിന്റെ ചരിത്രത്തില്‍ പുതിയ ഏട് കുറിച്ച് തമിഴ്‌നാട്. അശുദ്ധിയുടെ പേരില്‍ ഇതുവരെ ഒഴിവാക്കപ്പെട്ടിരുന്ന ക്ഷേത്രപൂജാരി സ്ഥാനത്തേക്ക് മൂന്നു യുവതികള്‍ എത്തുന്നു. എസ്. കൃഷ്ണവേണി, എസ്. രമ്യ, രഞ്ജിത എന്നിവര്‍ ഒരു വര്‍ഷത്തിനുള്ളില്‍ ശ്രീ വൈഷ്ണവ ക്ഷേത്രങ്ങളില്‍ സഹ പൂജാരിമാരായി ചുമതലയേല്‍ക്കും. ശ്രീരംഗത്തിലെ ശ്രീ രംഗനാഥര്‍ ക്ഷേത്രം നടത്തുന്ന അര്‍ച്ചകര്‍ (പൂജാരി) ട്രെയിനിംഗ് സ്‌കൂളില്‍ നിന്നാണ് മൂവരും പൂജാരിമാര്‍ക്കുള്ള പരിശീലനം വിജയകരമായ പൂര്‍ത്തിയാക്കിയത്.

ബിരുദാനന്തര ബിരുദധാരിയായ രമ്യ ഭഗവാനെ സേവിക്കണമെന്ന ആഗ്രഹം കൊണ്ടാണ് അര്‍ച്ചകര്‍ സ്‌കൂളില്‍ ചേര്‍ന്നത്. 'ഞങ്ങള്‍ ഒരു പുരുഷ കോട്ട തകര്‍ത്തു, പൂജാരിമാരാകാനുള്ള പരിശീലനം വിജയരമായി പൂര്‍ത്തിയാക്കിയിരിക്കുന്നു. ഞങ്ങള്‍ക്ക് നല്ല അവസരം ലഭിക്കാനും പൂജാദികര്‍മങ്ങള്‍ കൂടുതല്‍ അറിയാനും പ്രധാന ക്ഷേത്രങ്ങളില്‍ തന്നെ നിയമനം പ്രതീക്ഷിക്കുയാണ്'. മുഖ്യമന്ത്രി എം.കെ. സ്റ്റാലിനോട് ഏറെ നന്ദിയുണ്ടെന്നും കടലൂര്‍ ജില്ലയില്‍ നിന്നുള്ള രമ്യ പറഞ്ഞു.

ബിഎസ്സി ഗണിതശാസ്ത്ര ബിരുദധാരിയാണ് കൃഷ്ണവേണി. ''എന്റെ അച്ഛനും മുത്തച്ഛനും ഞങ്ങളുടെ ഗ്രാമത്തിലെ മാരിയമ്മന്‍ ക്ഷേത്രത്തിലെ പൂജാരിമാരാണ്. പഞ്ചരാത്ര ആഗമമനുസരിച്ച് പരിശീലനത്തിന്റെ ഭാഗമായി മന്നാര്‍ഗുഡി സെന്ദളങ്ങര ജീയാറില്‍ നിന്ന് ഞങ്ങള്‍ എല്ലാവരും ദീക്ഷ സ്വീകരിച്ചിരുന്നു. തുടര്‍ന്നാണ് ശ്രീ രംഗനാഥര്‍ ക്ഷേത്രം നടത്തുന്ന അര്‍ച്ചകര്‍ (പൂജാരി) ട്രെയിനിംഗ് സ്‌കൂളില്‍ ചേര്‍ന്നതെന്നും കൃഷ്ണവേണി.

സെപ്റ്റംബര്‍ 12ന് ചെന്നൈയില്‍ നടന്ന ചടങ്ങില്‍ ഹിന്ദു റിലീജിയസ് ആന്‍ഡ് ചാരിറ്റബിള്‍ എന്‍ഡോവ്മെന്റ് (എച്ച്ആര്‍ ആന്‍ഡ് സിഇ) മന്ത്രി പി കെ ശേഖര്‍ബാബുവില്‍ നിന്നാണ് മൂവരും സര്‍ട്ടിഫിക്കറ്റുകള്‍ സ്വീകരിച്ചത്. യുവതികള്‍ കോഴ്സിന് അപേക്ഷിച്ചപ്പോള്‍ അവര്‍ക്കായി അഭിമുഖം നടത്തിയിരുന്നു. പൂജാരിമാരായി പഠിക്കാനും ജോലി ചെയ്യാനും അവര്‍ക്ക് ശരിയായ യോഗ്യതയുണ്ടെന്ന് അവര്‍ കണ്ടെത്തി. അവര്‍ പതിവായി കോഴ്സില്‍ പങ്കെടുത്തിരുന്നു, ഈ സമയത്ത് അവര്‍ക്ക് സ്‌റ്റൈപ്പന്‍ഡ് നല്‍കി. എല്ലാ അര്‍ച്ചക (പൂജാരി) ട്രെയിനികള്‍ക്കും അവരുടെ ഇന്റേണ്‍ഷിപ്പ് സമയത്തു സ്‌റ്റൈപ്പന്‍ഡ് നല്‍കുന്നുണ്ടെന്നും ശേഖരബാബു പറഞ്ഞു.

പെരിയാറിന്റെ ഹൃദയത്തിലെ ആ വേദനയും നീക്കിയപ്പോള്‍, സ്ത്രീകളും ഇപ്പോള്‍ സന്നിധാനങ്ങളില്‍ കാലുകുത്തുകയാണ്

അതേസമയം, യുവതികളുടെ നേട്ടത്തെ പ്രകീര്‍ത്തിച്ച് മുഖ്യമന്ത്രി എം.കെ. സ്റ്റാലിനും രംഗത്തെത്തി.പൈലറ്റുമാരും ബഹിരാകാശയാത്രികരും എന്ന നിലയില്‍ സ്ത്രീകള്‍ നേട്ടങ്ങള്‍ കൈവരിച്ചിട്ടും, ക്ഷേത്രങ്ങളില്‍ പ്രത്യേകിച്ച് സ്ത്രീ ദേവതകള്‍ക്കുള്ള ക്ഷേത്രങ്ങളില്‍ പോലും അശുദ്ധരായി കണക്കാക്കപ്പെട്ട ക്ഷേത്ര പൂജാരിമാരുടെ പവിത്രമായ പദവിയില്‍ നിന്ന് അവരെ വിലക്കിയിരുന്നു. എന്നാല്‍ ഒടുവില്‍ മാറ്റം വന്നിരിക്കുന്നു!. തമിഴ്നാട്ടില്‍, എല്ലാ ജാതിയിലുമുള്ള ആളുകളെ പൂജാരിമാരായി നിയമിച്ച് നമ്മുടെ മാതൃകാ സര്‍ക്കാര്‍ പെരിയാറിന്റെ ഹൃദയത്തിലെ ആ വേദനയും നീക്കിയപ്പോള്‍, സ്ത്രീകളും ഇപ്പോള്‍ സന്നിധാനങ്ങളില്‍ കാലുകുത്തുകയാണ്, ഉള്‍ക്കൊള്ളലിന്റെയും സമത്വത്തിന്റെയും പുതിയ യുഗം പിറക്കുകയാണെന്നും എക്‌സ് ഹാന്‍ഡിലില്‍ സ്റ്റാലിന്‍ കുറിച്ചു.

logo
The Fourth
www.thefourthnews.in