കോണ്‍ഗ്രസ്‌ കൂട്ടുകെട്ട് രാജ്യത്തെ അസ്ഥിരപ്പെടുത്താന്‍: പ്രധാനമന്ത്രി

കോണ്‍ഗ്രസ്‌ കൂട്ടുകെട്ട് രാജ്യത്തെ അസ്ഥിരപ്പെടുത്താന്‍: പ്രധാനമന്ത്രി

എന്‍ഡിഎയുടെ വോട്ട് വിഹിതം 2014ല്‍ 38 ശതമാനം 2019ല്‍ 45, 2024 ല്‍ അത് 50 ശതമാനത്തിന് മുകളിലായിരിക്കുമെന്നും നരേന്ദ്ര മോദി

വിശാല പ്രതിപക്ഷ സഖ്യമായ 'ഇന്ത്യ'യെ രൂക്ഷമായി വിമര്‍ശിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. കൂട്ടുകെട്ടുകളുടെ നീണ്ട പാരമ്പര്യമാണ് രാജ്യത്തിനുള്ളത്. എന്നാല്‍ നിഷേധാത്മകതയോടെ രൂപീകരിച്ചവ(പ്രതിപക്ഷ സഖ്യം) ഒരിക്കലും വിജയിച്ചിട്ടില്ല എന്നായിരുന്നു മോദിയുടെ പ്രതികരണം. ലോക്‌സഭ തിരഞ്ഞെടുപ്പിന് മുന്നോടിയായി ബിജെപിയുടെ നേതൃത്വത്തിലുള്ള ദേശീയ ജനാധിപത്യ സഖ്യത്തിന്റെ യോഗത്തെ അഭിസംബോധന ചെയ്തുകൊണ്ട് സംസാരിക്കവേയായിരുന്നു വിമര്‍ശനം.

1990 കളില്‍ കോണ്‍ഗ്രസ് സഖ്യകക്ഷി സര്‍ക്കാരുകള്‍ രൂപീകരിച്ച് രാജ്യത്തെ അസ്ഥിരപ്പെടുത്താന്‍ ശ്രമിച്ചു. മറുവശത്ത്, സ്ഥിരത കൊണ്ടുവരാനാണ് എന്‍ഡിഎ രൂപീകരിച്ചതെന്നും ഒരു സര്‍ക്കാരിനെയും താഴെയിറക്കാനല്ലെന്നും മോദി പറഞ്ഞു.

'രാജ്യത്ത് അസ്ഥിരത കൊണ്ട് വരാന്‍ 90 കളില്‍ കോണ്‍ഗ്രസ് സഖ്യകക്ഷികളെ ഉപയോഗിച്ചു സര്‍ക്കാര്‍ രൂപീകരിച്ചു. പിന്നീട്‌ സഖ്യക്ഷികളെ ഇല്ലാതാക്കി. ഇക്കാലയളവില്‍ 1998ല്‍ ആണ് എന്‍ഡിഎ രൂപീകരിക്കുന്നത്. എന്തിനാണ് എന്‍ഡിഎ രൂപീകരിച്ചത്? അധികാരം നേടാനാണോ? എന്‍ഡിഎ രൂപീകരിച്ചത് ഒരു സര്‍ക്കാരിനെയും അധികാരത്തില്‍ നിന്ന് താഴെയിറക്കാനല്ല, മറിച്ച് രാജ്യത്ത് സ്ഥിരത കൊണ്ടുവരാനാണ് ' മോദി പറഞ്ഞു.

കോണ്‍ഗ്രസ്‌ കൂട്ടുകെട്ട് രാജ്യത്തെ അസ്ഥിരപ്പെടുത്താന്‍: പ്രധാനമന്ത്രി
'നാശത്തില്‍നിന്ന്, കലാപത്തില്‍നിന്ന് ഇന്ത്യയെ രക്ഷിക്കാന്‍ 'ഇന്ത്യ' വരുന്നു; അടുത്ത യോഗം മുംബൈയില്‍

''ഞങ്ങള്‍ പ്രതിപക്ഷത്തായിരുന്നപ്പോള്‍ എപ്പോഴും നല്ല രാഷ്ട്രീയമായിരുന്നു പിന്തുടര്‍ന്നിരുന്നത്. പ്രതിപക്ഷത്തായിരുന്നപ്പോള്‍ സര്‍ക്കാരുകളുടെ അഴിമതി ചൂണ്ടിക്കാട്ടുകയല്ലാതെ ജനങ്ങളുടെ ജനവിധിയെ അവഹേളിച്ചിരുന്നില്ല. ഭരിക്കുന്ന സര്‍ക്കാരുകള്‍ക്കെതിരെ ഞങ്ങള്‍ ഒരിക്കലും വിദേശ ശക്തികളുടെ സഹായം സ്വീകരിച്ചിട്ടില്ല. രാജ്യത്തിന് വേണ്ടിയുള്ള വികസന പദ്ധതികളില്‍ ഞങ്ങള്‍ ഒരിക്കലും തടസങ്ങള്‍ സൃഷ്ട്ടിച്ചിട്ടില്ല''- മോദി പറഞ്ഞു.

എന്‍ഡിഎയുടെ വോട്ട് വിഹിതം 2014ല്‍ 38 ശതമാനവും 2019ല്‍ 45 ശതമാനവുമായിരുന്നു. 2024ലെ ലോക്സഭാ തിരഞ്ഞെടുപ്പില്‍ എന്‍ഡിഎയുടെ വോട്ട് വിഹിതം 50 ശതമാനത്തിന് മുകളിലായിരിക്കും, കാരണം സഖ്യകക്ഷികള്‍ കഠിനാധ്വാനം ചെയ്യുന്നു മോദി പറഞ്ഞു. എനിക്ക് തെറ്റുകള്‍ പറ്റാം, പക്ഷേ ദുരുദ്ദേശത്തോടെ ഒന്നും ചെയ്യില്ലെന്നും മോദി കൂട്ടിച്ചേര്‍ത്തു.

എന്‍ഡിഎ യുടെ മൂന്നാം ടേര്‍മില്‍ ഇന്ത്യ മൂന്നാമത്തെ വലിയ സമ്പദ്‌വ്യവസ്ഥയായി മാറുമെന്നും മോദി അവകാശപ്പെട്ടു. എന്‍ഡിഎ വര്‍ത്തമാനകാലത്തിനായി മാത്രമല്ല ഭാവി മികച്ചതാക്കാനും ശ്രമിക്കുന്നുവെന്നും, 2024ല്‍ എന്‍ഡിഎ അധികാരത്തിലെത്തുമെന്ന് ലോകരാജ്യങ്ങള്‍ക്കുപോലും അറിയാം കാരണം പൊതു തിരഞ്ഞെടുപ്പ് അടുക്കാറായ ഈ ഘട്ടത്തിലും അവര്‍ എന്‍ഡിഎ സര്‍ക്കാരിനോടാണ് സംസാരിച്ചുകൊണ്ടിരിക്കുന്നത്. പ്രാദേശിക അഭിലാഷങ്ങളുടെ മനോഹര മഴവില്ലാണ് എന്‍ഡിഎ എന്നും മോദി പറഞ്ഞു.

ബിജെപി അധ്യക്ഷന്‍ ജെപി നദ്ദ, ശിവസേന നേതാവും മഹാരാഷ്ട്ര മുഖ്യമന്ത്രിയുമായ ഏകനാഥ് ഷിന്‍ഡെ, തമിഴ്‌നാട് മുന്‍ മുഖ്യമന്ത്രിയും എഐഎഡിഎംകെ നേതാവുമായ എടപ്പാടി കെ പളനിസ്വാമി, നാഗാലാന്‍ഡ് മുഖ്യമന്ത്രി നെയ്ഫിയു റിയോ, ബിഹാര്‍ മുന്‍ മുഖ്യമന്ത്രിയും ഹിന്ദുസ്ഥാനി അവാം മോര്‍ച്ച നേതാവുമായ ജിതന്‍ റാം എന്നിവര്‍ യോഗത്തില്‍ മോദിയെ സ്വീകരിച്ചു.

logo
The Fourth
www.thefourthnews.in