പിഴയില്‍ ഒതുങ്ങില്ല; ഗൂഗിളിനെതിരെ കൂടുതല്‍ ശക്തമായ നടപടികളുണ്ടാകുമെന്ന് കേന്ദ്രം
ടെക് ഭീമന്‍ ഗൂഗിളിനെതിരെ കൂടുതല്‍ ശക്തമായ നടപടികള്‍ക്കൊരുങ്ങി ഇന്ത്യ. കഴിഞ്ഞ വര്‍ഷം ഒക്ടോബറില്‍ രണ്ട് കേസുകളിലായി കോമ്പറ്റീഷന്‍ കമ്മീഷന്‍ ഓഫ് ഇന്ത്യ (സിസിഐ ) ഗൂഗിളിന് ഏകദേശം 2,280 കോടി പിഴ ചുമത്തിയിരുന്നു. അതിന്റെ തുടര്‍ച്ചയായാണ് നടപടിയിലേക്ക് കടക്കുന്നതെന്ന് കേന്ദ്ര ഐ ടി മന്ത്രാലയം അറിയിച്ചു.
വാണിജ്യ താത്പര്യം മുന്‍നിര്‍ത്തി ആന്‍ഡ്രോയ്ഡ് ലോകത്ത് ആധിപത്യം ദുരുപയോഗം ചെയ്യുക, ഇന്‍ ആപ്പ് പേയ്മെന്റ് സിസ്റ്റം സ്വീകരിക്കാന്‍ ഡെവലപ്പേഴ്സില്‍ സമ്മര്‍ദം ചെലുത്തുക തുടങ്ങിയ കുറ്റങ്ങളാണ് ഗൂഗിളിനുമേല്‍ ചുമത്തപ്പെട്ടിരിക്കുന്നത്. ഇന്ത്യയിലെ ഡിജിറ്റല്‍ സംവിധാനത്തെയാകെ ബാധിക്കുന്ന നീക്കങ്ങളാണ് ഗൂഗിളിന്റെ ഭാഗത്ത് നിന്നുണ്ടായതെന്ന വിലയിരുത്തലിന്റെ അടിസ്ഥാനത്തിലാണ് കൂടുതല്‍ നടപടികളിലേക്ക് കടക്കാനുള്ള കേന്ദ്ര സര്‍ക്കാരിന്റെ നീക്കം. ഗൂഗിളില്‍ മാത്രമായി നടപടിയൊതുക്കാതെ വിപണി മേധാവിത്വം ദുരുപയോഗം ചെയ്യുന്ന എല്ലാ കമ്പനികള്‍ക്കെതിരെയും നടപടി സ്വീകരിക്കുന്നതിലേക്ക് കേന്ദ്രം കടക്കും.
ഇന്ത്യയിലെ സ്റ്റാര്‍ട്ടപ്പുകളും ഗൂഗിളും തമ്മിലുള്ള അസ്വാരസ്യങ്ങളാണ് കോമ്പറ്റീഷന്‍ കമ്മീഷന്‍ ഓഫ് ഇന്ത്യയുടെ നടപടികളിലേക്ക് പോലും നയിച്ചത്. ആൻഡ്രോയിഡിന്റെ ആന്റി ട്രസ്റ്റ് നിദേശങ്ങള്‍ ഗൂഗിള്‍ പാലിക്കാത്തതിനാല്‍ ഇന്ത്യയിലെ സ്റ്റാര്‍ട്ടപ്പുകള്‍ അവര്‍ക്കെതിരെ സിസിഐ യില്‍ പരാതി നല്‍കിയിരുന്നു. അന്വേഷണത്തില്‍ ഇന്ത്യയിൽ ഗൂഗിൾ വിപണിമര്യാദ ലംഘിച്ചതായി സിസിഐ കണ്ടെത്തി.മുന്‍കൂട്ടി ഇന്‍സ്റ്റാള്‍ ചെയ്തും ഡിഫോള്‍ട്ട് ഓപ്ഷനുകളില്‍ വരുന്ന വിധത്തിലും ഉപകരണങ്ങളിലും ആപ്പ് നിര്‍മ്മാതാക്കളിലും ഗൂഗിള്‍ സമ്മര്‍ദം ചെലുത്തിയെന്നും കരാറുകള്‍ ഉണ്ടാക്കിയെന്നും കണ്ടെത്തി. ഇതിന്റെ അടിസ്ഥാനത്തിലായിരുന്നു പിഴ അടയ്ക്കാനുള്ള സിസിഐ ഉത്തരവും തുടര്‍നടപടികളും. ഗൂഗിള്‍ പ്ലേ സ്റ്റോറിലേയും ആന്‍ഡ്രോയ്ഡിലേയും നിക്ഷേപങ്ങള്‍ക്ക് സേവന ഫീസ് ഈടാക്കാമെന്നാണ് ഗൂഗിളിന്റെ വാദം. എന്നാല്‍ ഇത് സൗജന്യമായി വിതരണം ചെയ്യേണ്ടതാണെന്ന് കമ്പനികളും വാദിക്കുന്നു.
ആന്‍ഡ്രോയ്ഡ് ആന്റി ട്രസ്റ്റ് ഓര്‍ഡര്‍ ഇറക്കിയതിന് പിന്നാലെ ഓപ്പറേറ്റിങ് സിസ്റ്റം വിതരണം ചെയ്യുന്നതിലെ നിയമങ്ങളില്‍ ഗൂഗിള്‍ മാറ്റം വരുത്തുകയായിരുന്നു. ആപ്പിള്‍, ആമസോണ്‍ തുടങ്ങിയ മുന്‍നിര കമ്പനികളും ഇന്ത്യയില്‍ ഏകപക്ഷീയ ആധിപത്യ പ്രവര്‍ത്തനങ്ങളുടെ പേരില്‍ നടപടികള്‍ നേരിട്ടുകൊണ്ടിരിക്കുകയാണ്.
രാജ്യത്തെ ആന്‍ഡ്രോയിഡ് അധിഷ്ഠിത സ്മാര്‍ട്ട്ഫോണുകളുടെ ഉപയോക്താക്കളും ഗൂഗിളിനെതിരെ പരാതിയുമായി രംഗത്തെത്തിയിരുന്നു. സെര്‍ച്ച്, മ്യൂസിക്, ബ്രൗസര്‍, ആപ്പ് ലൈബ്രറി, മറ്റ് പ്രധാന സേവനങ്ങള്‍ ഫോണുകളില്‍ ഗൂഗിള്‍ അടിച്ചേല്‍പ്പിക്കുന്നു എന്നായിരുന്നു പരാതി. കോമ്പറ്റീഷന്‍ കമ്മിഷന്‍ ഓഫ് ഇന്ത്യ പിഴ ചുമത്തിയതിന് പിന്നാലെ ഇന്ത്യയിൽ ആൻഡ്രോയ്ഡ് സിസ്റ്റത്തില്‍ വലിയ മാറ്റങ്ങള്‍ ഗൂഗിൾ അവതരിപ്പിച്ചിരുന്നു. ആന്‍ഡ്രോയ്ഡില്‍ സെർച്ച് എഞ്ചിൻ സെറ്റ് ചെയ്യാന്‍ ഉപയോക്താക്കൾക്കുള്ള സ്വാതന്ത്ര്യമായിരുന്നു പ്രധാന മാറ്റങ്ങളിലൊന്ന്. വിവിധ ആപ്പുകള്‍ക്ക് പ്രീ ഇന്‍സ്റ്റാളേഷന്‍ ലൈസന്‍സ് നല്‍കാനും തീരുമാനിച്ചു. പുതിയ മാറ്റങ്ങള്‍ നടപ്പാക്കുന്നത് സങ്കീര്‍ണമായ പ്രക്രിയയാണെന്ന് ഗൂഗിള്‍ വ്യക്തമാക്കിയിരുന്നു.