ഇന്ത്യന്‍ വിദ്യാര്‍ഥിനിയെ വാഹനം ഇടിപ്പിച്ച് കൊന്ന ശേഷം കളിയാക്കി ചിരിച്ച് യുഎസ് പോലീസ്; നടപടി ആവശ്യപ്പെട്ട് ഇന്ത്യ

ഇന്ത്യന്‍ വിദ്യാര്‍ഥിനിയെ വാഹനം ഇടിപ്പിച്ച് കൊന്ന ശേഷം കളിയാക്കി ചിരിച്ച് യുഎസ് പോലീസ്; നടപടി ആവശ്യപ്പെട്ട് ഇന്ത്യ

പോലീസ് വാഹനം ഇടിച്ച് ആന്ധ്ര പ്രദേശ് സ്വദേശിയായ ജാഹ്നവി കന്ദുള ആണ് മരിച്ചത്

പോലീസ് വാഹനം ഇടിച്ച് അമേരിക്കയില്‍ ഇന്ത്യന്‍ വിദ്യാര്‍ഥിനി കൊല്ലപ്പെട്ടതിന് ശേഷം കളിയാക്കി ചിരിക്കുന്ന പോലീസ് ഉദ്യോഗസ്ഥരുടെ നടപടിക്കെതിരെ അന്വേഷണം ആവശ്യപ്പെട്ട് ഇന്ത്യ. വിദ്യാര്‍ഥിയായ ജാഹ്നവി കന്ദുളയുടെ മരണത്തിലാണ് അന്വേഷണം ആവശ്യപ്പെട്ടിരിക്കുന്നത്.

ആന്ധ്ര പ്രദേശ് സ്വദേശിയായ ജാഹ്ന്‌വി നോര്‍ത്ത് ഈസ്‌റ്റേര്‍ണ്‍ യൂണിവേഴ്‌സ്റ്റിയുടെ സിയാറ്റില്‍ ക്യാമ്പസില്‍ ബിരുദാനന്തര ബിരുദ വിദ്യാര്‍ത്ഥിയായിരുന്നു. ജനുവരി 23നാണ് സിയാറ്റില്‍ വെച്ച് കെവിന്‍ ഡേവ് എന്ന പോലീസ് ഉദ്യോഗസ്ഥന്‍ ഓടിച്ച പട്രോളിങ് വാഹനം ഇടിച്ച് വിദ്യാര്‍ത്ഥി കൊല്ലപ്പെടുന്നത്. എന്നാല്‍ സംഭവത്തെ കുറിച്ച് ഒരു പോലീസ് ഉദ്യോഗസ്ഥന്‍ തമാശ പറയുകയും കളിയാക്കി ചിരിക്കുകയും ചെയ്യുന്ന വീഡിയോ കഴിഞ്ഞ ദിവസം പ്രചരിച്ചിരുന്നു. ഇതേ തുടര്‍ന്നാണ് ഇന്ത്യന്‍ കോണ്‍സുലേറ്റ് സമഗ്രമായ അന്വേഷണം ആവശ്യപ്പെട്ട് രംഗത്തെത്തിയിരിക്കുന്നത്.

''ജനുവരിയില്‍ സിയാറ്റിലുണ്ടായ റോഡപകടത്തില്‍ മരിച്ച ജാന്‍വി കന്ദുലയുടെ മരണത്തെ കൈകാര്യം ചെയ്തതിനെക്കുറിച്ച് മാധ്യമങ്ങളിലടക്കമുള്ള സമീപകാല റിപ്പോര്‍ട്ടുകള്‍ വളരെ ആശങ്കാജനകമാണ്. സിയാറ്റിലിലെയും വാഷിങ്ടണ്‍ സ്റ്റേറ്റിലെയും ഉന്നത ഉദ്യോഗസ്ഥരോടും പ്രാദേശിക അധികാരികളോടും കേസില്‍ ഉള്‍പ്പെട്ടവര്‍ക്കെതിരെ സമഗ്രമായ അന്വേഷണം നടത്താനും നടപടി സ്വീകരിക്കാനും ആവശ്യപ്പെട്ടിട്ടുണ്ട്. ''-സാന്‍ഫ്രാന്‍സിസ്‌കോയിലെ കോണ്‍സുലേറ്റ് ജനറല്‍ അറിയിച്ചു.

പോലീസ് ഉദ്യോഗസ്ഥന്റെ അമിത വേഗതയായിരുന്നു കൊലപാതകത്തിന് കാരണം. റിപ്പോര്‍ട്ടുകള്‍ പ്രകാരം മണിക്കൂറില്‍ 119 കിലോമീറ്റര്‍ വേഗതയിലാണ് ഡേവ് അന്ന് കാറോടിച്ചിരുന്നത്. കാറിടിച്ചതിന് ശേഷം 30 മീറ്റര്‍ അകലെയായി ജാന്‍വി തെറിച്ച് പോകുകയായിരുന്നു.

ഇന്ത്യന്‍ വിദ്യാര്‍ഥിനിയെ വാഹനം ഇടിപ്പിച്ച് കൊന്ന ശേഷം കളിയാക്കി ചിരിച്ച് യുഎസ് പോലീസ്; നടപടി ആവശ്യപ്പെട്ട് ഇന്ത്യ
താലിബാന്റെ കീഴില്‍ പുതിയ അംബാസഡറെ നിയമിച്ച് ചൈന; സ്വാഗതം ചെയ്ത് താലിബാൻ, പുറം രാജ്യത്തെ ആദ്യ പ്രതിനിധി

ഡേവിന്റെ ബോഡി ക്യാമറയില്‍ നിന്നുമുള്ള ദൃശ്യങ്ങള്‍ തിങ്കളാഴ്ച പോലീസ് വകുപ്പ് പുറത്തിറക്കിയിരുന്നതിന് പിന്നാലെയാണ് വലിയ പ്രതിഷേധം ഉയര്‍ന്ന് വരുന്നത്. സിയാറ്റില്‍ പോലീസ് ഓഫീസര്‍സ് ഗില്‍ഡിന്റെ വൈസ് പ്രസിഡന്റ് ഡാനിയല്‍ ഓഡെററും ഗില്‍ഡിന്റെ പ്രസിഡന്റ് മൈക്ക് സോളനും തമ്മിലുള്ള സംഭാഷണവും വീഡിയോ ക്ലിപ്പില്‍ കേള്‍ക്കാമെന്ന് എഎന്‍ഐ റിപ്പോര്‍ട്ട് ചെയ്യുന്നു. അതില്‍ 'അവള്‍ മരിച്ചു'വെന്ന് പൊട്ടിച്ചിരിച്ച് ഓഡെറ്ർ മൈക്ക് സോളനോട് പറയുന്നുണ്ട്. '11,000 ഡോളറിന്റെ ഒരു ചെക്ക് എഴുതൂ, ആ പെണ്‍കുട്ടിക്ക് 26 വയസ്സേയുള്ളൂ, അതുകൊണ്ട് അവളുടെ മൂല്യവും കുറവാണ്' എന്നും വീഡിയോ ക്ലിപ്പില്‍ പറയുന്നുണ്ട്. ഇതാണ് ഇപ്പോള്‍ പ്രതിഷേധത്തിന് വഴിവെച്ചിരിക്കുന്നത്.

ഇന്ത്യന്‍ വിദ്യാര്‍ഥിനിയെ വാഹനം ഇടിപ്പിച്ച് കൊന്ന ശേഷം കളിയാക്കി ചിരിച്ച് യുഎസ് പോലീസ്; നടപടി ആവശ്യപ്പെട്ട് ഇന്ത്യ
യുക്രെയ്നിൽ റഷ്യ ജയിക്കുമെന്ന് കിം; ഉത്തരകൊറിയ സന്ദർശിക്കാനൊരുങ്ങി പുടിൻ

അതേസമയം അമേരിക്കയില്‍ പോലീസിന്റൈ ക്രൂര കുറ്റകൃത്യത്തിന്റെ ആദ്യ ഉദാഹരണല്ല ഇത്. 2020 മെയ് 25ന് കറുത്ത വംശജനായ ജോര്‍ജ് ഫ്‌ളോയിഡിനെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തിയത് ലോകമെമ്പാടും പ്രതിഷേധത്തിന് വഴിവെച്ചിരുന്നു. ഡെറിക് ഷോവിന്‍ എന്ന പോലീസുകാരന്‍ 46കാരനായ ജോര്‍ജിന്റെ കഴുത്തില്‍ 8 മിനുട്ട് 46 സെക്കന്റ് നേരം കാല്‍ മുട്ട് അമര്‍ത്തി ഞെക്കി കൊല്ലുകയായിരുന്നു. സംഭവത്തിന്റെ ദൃശ്യങ്ങള്‍ പുറത്ത് വന്നതോടെ വന്‍ പ്രതിഷേധങ്ങളാണ് ബ്ലാക്ക് ലൈവ് മാറ്റേര്‍സ് എന്ന മുദ്രാവാക്യത്തോടെ അമേരിക്കയിലും ഇതര രാജ്യങ്ങളിലും നടന്നത്. ജൂണില്‍ ഇരുപത്തിരണ്ടര വര്‍ഷം തടവ് ശിക്ഷ ഷോവിന് കോടതി വിധിച്ചിരുന്നു. ഷോവിനെ കൂടാതെ ടൗ താവോ, ജെ അലക്‌സാണ്ടര്‍ കുവെങ്, തോമസ് കെ ലെയ്ന്‍ എന്നിവരാണ്‌ കേസിലെ മറ്റ് പ്രതികള്‍.

logo
The Fourth
www.thefourthnews.in