70 വര്‍ഷത്തിന് ശേഷം ചീറ്റയെ വരവേല്‍ക്കാനൊരുങ്ങി ഇന്ത്യ

70 വര്‍ഷത്തിന് ശേഷം ചീറ്റയെ വരവേല്‍ക്കാനൊരുങ്ങി ഇന്ത്യ

നമീബിയയില്‍ നിന്ന് ചാർട്ടേർഡ് വിമാനത്തില്‍ ചീറ്റപ്പുലികളെ ഇന്ത്യയിലേക്ക് കൊണ്ടുവരും

70 വര്‍ഷത്തിന് ശേഷം ഇന്ത്യന്‍ കാടുകളില്‍ ചീറ്റയുടെ ഗര്‍ജനം ഉയർന്നുകേള്‍ക്കാന്‍ പോവുകയാണ്. സെപ്തംബര്‍ 17ന് എട്ട് ചീറ്റപ്പു ലികളാണ് ഇന്ത്യയിലേക്ക് എത്തുന്നത്. അതും നമീബയില്‍ നിന്ന് പ്രത്യേക ചാര്‍ട്ടേഡ് വിമാനത്തില്‍. തയ്യാറെടുപ്പുകളെല്ലാം പൂര്‍ത്തിയാക്കി മധ്യപ്രദേശിലെ കുനോ ദേശീയ ഉദ്യാനം ചീറ്റകളെ സ്വീകരിക്കാന്‍ സജ്ജമായിരിക്കുകയാണ്. 1952ലാണ് രാജ്യത്ത് ചീറ്റകളുടെ വംശനാശം സംഭവിച്ചതായി പ്രഖ്യാപിച്ചത്.

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ 72-ാം ജന്മദിനമായ സെപ്തംബര്‍ 17നാണ് കുനോയില്‍ ചീറ്റകളെ തുറന്നുവിടുന്നത്. അഞ്ച് ആണ്‍ ചീറ്റകളെയും മൂന്ന് പെണ്‍ ചീറ്റകളെയും ആദ്യം ക്വാറന്റയിന്‍ മേഖലയിലേക്ക് അയക്കും. ഒരുമാസത്തിന് ശേഷം കുനോയില്‍ പ്രത്യേകം സജ്ജമാക്കിയ വിശാലമായ താമസമേഖലയിലേക്ക് ഇവയെ പൂർണമായും തുറന്നുവിടും.

കേന്ദ്ര സര്‍ക്കാരിന്റെ വന്യജീവി പുനരവലോകന പരിപാടിയായ 'ചീറ്റ പ്രോജക്ട്' . 2009ലാണ് ആവിഷ്കരിച്ചത്. പത്ത് വര്‍ഷമായി ചീറ്റയെ രാജ്യത്ത് പുനരധിവസിപ്പിക്കാനുള്ള തയ്യാറെടുപ്പുകള്‍ നടന്നുവരുന്നു. 1948-ല്‍ സര്‍ഗുജയിലെ മഹാരാജ രാമാനുജ് പ്രതാപ് സിംഗ് ദേവ് രാജ്യത്തുണ്ടായിരുന്ന അവസാനത്തെ മൂന്ന് ആണ്‍ ചീറ്റകളെ വെടിവച്ചു കൊന്നുവെന്നാണ് രേഖകള്‍. ഇതേ തുടര്‍ന്നാണ് 1952ല്‍ രാജ്യത്ത് ചീറ്റകള്‍ക്ക് വംശനാശം സംഭവിച്ചുവെന്ന് ഔദ്യോഗികമായി പ്രഖ്യാപിച്ചത്.

ഇന്ത്യയില്‍ നിന്ന് ചീറ്റപ്പുലികള്‍ അപ്രത്യക്ഷമാകാനുള്ള പ്രധാന കാരണം വേട്ടയാടലാണ്. കാലാവസ്ഥ വ്യതിയാനവും ആവാസ വ്യവസ്ഥയിലുണ്ടായ മാറ്റങ്ങളും ഇതിന് ആക്കം കൂട്ടി. പ്രകൃതിയും മനുഷ്യനും ഇണങ്ങി ജീവിക്കുന്ന ഒരു ആവാസ വ്യവസ്ഥയാണ് പ്രധാന മന്ത്രിയുടെ നേതൃത്വത്തില്‍ ഒരുങ്ങുന്ന ലൈഫ് മിഷന്‍ പദ്ധതി വിഭാവനം ചെയ്യുന്നത്.

കടുവ, സിംഹം, ഏഷ്യന്‍ ആനകള്‍, മുതലകള്‍, ഒറ്റക്കൊമ്പന്‍ കാണ്ടാമൃഗങ്ങള്‍ എന്നിവയുള്‍പ്പെടുന്ന ജീവജാലങ്ങളുടെ ആവാസവ്യവസ്ഥ സംരക്ഷിക്കാനാണ് ലൈഫ് മിഷന്‍ പദ്ധതി ലക്ഷ്യമിടുന്നത്. പ്രോജക്റ്റ് ടൈഗര്‍ , പ്രോജക്റ്റ് ലയണ്‍ , പ്രോജക്റ്റ് എലിഫന്റ് എന്നിവയിലൂടെ , കഴിഞ്ഞ കുറച്ച് വര്‍ഷങ്ങളായി, ഈ ജീവികളുടെ എണ്ണം വര്‍ദ്ധിപ്പിക്കാനും ഇന്ത്യക്ക് സാധിച്ചിട്ടുണ്ട് കാടിന്റെ സംതുലിതാവസഥ നിലനിര്‍ത്തുന്നതില്‍ കടുവ പ്രധാന പങ്കു വഹിക്കുമ്പോള്‍, തുറസ്സായ വനങ്ങളിലേയും പുല്‍മേടുകളിലേയും ആവാസ വ്യവസഥയെ സംതുലിതമാക്കാന്‍ ചീറ്റക്ക് കഴിയും .ഈ ഘട്ടത്തിലാണ് ചീറ്റയെ വീണ്ടും ഇന്ത്യന്‍ കാടുകളിലേക്ക് കൊണ്ടുവരുന്നത്. ഇത് പ്രകൃതിയുടെ തെറ്റിക്കിടക്കുന്ന സമവാക്യങ്ങളെ തിരുത്തുമെന്നാണ് പ്രതീക്ഷ.

logo
The Fourth
www.thefourthnews.in