ചീറ്റകള്‍ക്ക് വേലികെട്ടിയ ആവാസവ്യവസ്ഥ ആവശ്യമില്ല; ദക്ഷിണാഫ്രിക്കൻ വിദഗ്ധരുടെ അഭിപ്രായം തള്ളി ഇന്ത്യ

ചീറ്റകള്‍ക്ക് വേലികെട്ടിയ ആവാസവ്യവസ്ഥ ആവശ്യമില്ല; ദക്ഷിണാഫ്രിക്കൻ വിദഗ്ധരുടെ അഭിപ്രായം തള്ളി ഇന്ത്യ

ചീറ്റകളെ പുനരധിവസിപ്പിക്കുന്നതില്‍ ഇന്ത്യയെ സഹായിക്കാനെത്തിയ സൗത്ത് ആഫ്രിക്കയിലേയും നമീബിയയിലേയും വിദഗ്ധരാണ് വേലികള്‍ക്ക് ഉള്ളില്‍ ചീറ്റയെ താമസിപ്പിക്കാന്‍ ശുപാര്‍ശ ചെയ്തത്

വേലികെട്ടിയ ആവാസവ്യവസ്ഥ ചീറ്റകൾക്ക് ആവശ്യമില്ലെന്ന് കേന്ദ്ര ഉന്നതതല സമിതി. വന്യജീവി സംരക്ഷണ നിയമങ്ങൾക്ക് എതിരായതിനാല്‍ ദക്ഷിണാഫ്രിക്കയിലേയും നമീബിയയിലേയും പോലെ ഇന്ത്യയിൽ വേലികള്‍ക്ക് ഉള്ളില്‍ ചീറ്റകളെ താമസിപ്പിക്കേണ്ടതില്ലെന്ന് സമിതി നിരീക്ഷിച്ചു.

ചീറ്റകളെ പുനരധിവസിപ്പിക്കുന്നതില്‍ ഇന്ത്യയെ സഹായിക്കാനെത്തിയ സൗത്ത് ആഫ്രിക്കയിലേയും നമീബിയയിലേയും വിദഗ്ധരാണ് വേലികള്‍ക്ക് ഉള്ളില്‍ ചീറ്റയെ താമസിപ്പിക്കാന്‍ ശുപാര്‍ശ ചെയ്തത്. ഇങ്ങനെ ചെയ്യുന്നതിലൂടെ വേട്ടയാടല്‍, ആവാസവ്യവസ്ഥയെ ഛിന്നഭിന്നമാക്കൽ, മനുഷ്യ-മൃഗ സംഘര്‍ഷങ്ങള്‍ എന്നിവ ഒഴിവാക്കാം എന്നും അവർ പറയുന്നു. എന്നാൽ ഇന്ത്യയിലെ വിദഗ്ധര്‍ പറയുന്നത് വേലികള്‍ മൃഗങ്ങളുടെ സ്വാഭാവിക ചലനങ്ങളെ നിയന്ത്രിക്കുമെന്നും അവയുടെ ജനതകവിനിമയത്തിന് തടസമാകുമെന്നുമാണ്.

ഒരു പ്രത്യേക ജീവിവര്‍ഗത്തിന് പുനരുല്‍പാദനത്തിന് വേണ്ടിയുള്ള അനുയോജ്യമായ സാഹചര്യങ്ങള്‍ നല്‍കുന്ന ആവാസവ്യവസ്ഥയാണ് സോഴ്‌സ് റിസവുകൾ

''വേലി കെട്ടിയുള്ള ആവാസവ്യവസ്ഥ തെറ്റായ മാര്‍ഗമാണ്. ഇത് വന്യജീവി സംരക്ഷണത്തിന്റെ അടിസ്ഥാന തത്വങ്ങള്‍ക്ക് എതിരാണ്. ആഫ്രിക്കയിലെ വേലികെട്ടിയ പാര്‍ക്കുകളിലെ പോലെ ആവില്ല ഇന്ത്യയിലെ അവസ്ഥ. നമുക്ക് നമ്മുടേതായ സാമൂഹിക സാംസ്കാരിക പ്രശ്‌നങ്ങളുണ്ട്. കഴിഞ്ഞ 50 വര്‍ഷമായി ഞങ്ങൾ കടുവകളെ കൈകാര്യം ചെയ്യുന്നുണ്ട്. അതുകൊണ്ട് തന്നെ ചീറ്റകളെയും നമുക്ക് കൈകാര്യം ചെയ്യാന്‍ കഴിയും,'' ചീറ്റ സ്റ്റിയറിങ് കമ്മിറ്റി ചെയര്‍മാന്‍ രാജേഷ് ഗോപാല്‍ പറഞ്ഞു.

എന്നാല്‍ വേലിയില്ലാത്ത റിസര്‍വുകളില്‍ ചീറ്റകളെ താമസിപ്പിക്കാന്‍ കഴിയില്ലെന്നാണ് ആഫ്രിക്കയിലെ വിദഗ്ധർ ചൂണ്ടികാട്ടുന്നത്. വേലിയില്ലാത്ത റിസര്‍വുകളില്‍ ചീറ്റകളെ ഇതുവരെ വിജയകരമായി പുനരധിവസിപ്പിക്കാന്‍ കഴിഞ്ഞിട്ടില്ല. ആഫ്രിക്കയില്‍ ഇത് 15 തവണ ശ്രമിച്ചു, ഓരോ തവണയും പരാജയപ്പെട്ടു. ചീറ്റങ്ങളെ താമസിപ്പിക്കുന്ന എല്ലാ സ്ഥലത്തും ഇന്ത്യ വേലികെട്ടണമെന്ന് ഞങ്ങള്‍ വാദിക്കുന്നില്ല. രണ്ടോ മൂന്നോ വേലികള്‍ കെട്ടി സിങ്ക് റിസര്‍വുകളെ സോഴ്സ് റിസർവുകളാക്കി മാറ്റാൻ സാധിക്കും,'' ആഫ്രിക്കയിലെ വിദഗ്ധർ പറഞ്ഞു.

ഒരു പ്രത്യേക ജീവിവര്‍ഗത്തിന് പുനരുല്‍പാദനത്തിന് വേണ്ടിയുള്ള അനുയോജ്യമായ സാഹചര്യങ്ങള്‍ നല്‍കുന്ന ആവാസവ്യവസ്ഥയാണ് സോഴ്‌സ് റിസര്‍വുകൾ. ഈ പ്രദേശങ്ങളില്‍ സമൃദ്ധമായ വിഭവങ്ങളും അനുകൂലമായ പാരിസ്ഥിതിക സാഹചര്യങ്ങളുമുണ്ട്. ഇത് ജീവിവർഗത്തിന്റെ സുസ്ഥിരമായ എണ്ണത്തിനും മറ്റിടങ്ങളിലേക്കുള്ള അവയുടെ ശാസ്ത്രീയമായ വ്യാപനത്തിനും വഴിയൊരുക്കും.എന്നാൽ ഇങ്ങനെയല്ലാത്ത പരിമിതമായ വിഭവങ്ങളോ പാരിസ്ഥിതിക സാഹചര്യങ്ങളോ ഉള്ള ആവാസവ്യവസ്ഥയാണ് സിങ്ക് റിസര്‍വുകള്‍.

കുനോ നാഷണല്‍ പാര്‍ക്കിൽ ചീറ്റകൾ അടിക്കടി ചത്തതോടെ വിഷയത്തിൽ സുപ്രീംകോടതി അടക്കം ഇടപെട്ടിരുന്നു.പാർക്കിലെ സ്ഥലപരിമിതി കണക്കിലെടുത്ത് ചീറ്റകളെ മറ്റ് വന്യജീവി സങ്കേതങ്ങളിലേക്ക് മാറ്റണമെന്നും സുപ്രീംകോടതി നിർദേശിച്ചു. എന്നാൽ മധ്യപ്രദേശിലെ ഗാന്ധി സാഗര്‍ സാങ്ച്വറി നവംബറോടെ ചീറ്റകളുടെ ബദല്‍ ആവാസകേന്ദ്രമായി മാറുമെന്നാണ് അധികൃതർ നൽകുന്ന വിശദീകരണം.

രണ്ട് പെണ്‍ചീറ്റകള്‍ ഉള്‍പ്പെടെ ഏഴ് ചീറ്റകളെ കൂടി കാട്ടിലേക്ക് തുറന്നുവിടുമെന്നും ചീറ്റ സ്റ്റിയറിങ് കമ്മിറ്റി ചെയര്‍മാന്‍ ഗോപാല്‍ പറഞ്ഞു

പദ്ധതിയുടെ ഭാഗമായി ചീറ്റപ്പുലികളുടെ സംരക്ഷണത്തിനും പരിപാലനത്തിനും ചുമതലപ്പെടുത്തിരിക്കുന്ന ഉദ്യോഗസ്ഥരെയും ജീവനക്കാരെയും നമീബിയയിലേക്കും ദക്ഷിണാഫ്രിക്കയിലേക്കും പഠന പര്യടനത്തിന് അയയ്ക്കുമെന്നും കേന്ദ്ര പരിസ്ഥിതി മന്ത്രി ഭൂപേന്ദര്‍ യാദവ് തിങ്കളാഴ്ച പറഞ്ഞു. ജൂണ്‍ മൂന്നാം വാരത്തോടെ രണ്ട് പെണ്‍ചീറ്റകള്‍ ഉള്‍പ്പെടെ ഏഴ് ചീറ്റകളെ കൂടി കാട്ടിലേക്ക് തുറന്നുവിടുമെന്നും ചീറ്റ സ്റ്റിയറിങ് കമ്മിറ്റി ചെയര്‍മാന്‍ ഗോപാല്‍ പറഞ്ഞു.

തൂക്കക്കുറവും നിര്‍ജലീകരണവും ഉയര്‍ന്ന താപനിലയും കാരണമാണ് ചീറ്റകുഞ്ഞുങ്ങള്‍ ചത്തുപോയതെന്ന് ഡോക്ടര്‍ പറഞ്ഞത്

കഴിഞ്ഞ കുറച്ച് മാസങ്ങള്‍ക്കുള്ളില്‍ 20 ചീറ്റകളെയാണ് നമീബിയയില്‍ നിന്നും തെക്കേ ആഫ്രിക്കയില്‍ നിന്നുമായി ഇന്ത്യയില്‍ എത്തിച്ചത്. അതില്‍ മൂന്ന് ചീറ്റകളാണ് മൂന്നുമാസത്തിനിടെ ചത്തുപോയത്. ഈ സാഹചര്യത്തിലാണ് ചീറ്റകളെ പുനരവതരിപ്പിക്കുന്ന സമിതി രൂപീകരിച്ച് കേന്ദ്രസര്‍ക്കാര്‍ പഠനം നടത്തുന്നത്. തൂക്കക്കുറവും നിര്‍ജലീകരണവും ഉയര്‍ന്ന താപനിലയും കാരണമാണ് ചീറ്റകുഞ്ഞുങ്ങള്‍ ചത്തുപോയതെന്ന് ഡോക്ടര്‍ പറഞ്ഞു. കേന്ദ്രസര്‍ക്കാരിന്റെ പ്രൊജക്ട് ചീറ്റയുടെ ഭാഗമായിട്ടാണ് ചീറ്റകളെ ഇന്ത്യയിലേക്ക് എത്തിച്ചത്.

logo
The Fourth
www.thefourthnews.in