പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

അടിയന്തര ഘട്ടങ്ങളിൽ സൈന്യത്തിന് നേരിട്ട് ആയുധങ്ങൾ സംഭരിക്കാം; സാമ്പത്തിക അധികാരാനുമതി നൽകി പ്രതിരോധ മന്ത്രാലയം

2016 ൽ നടന്ന ഉറി ആക്രമണത്തിന്റെ പശ്ചാത്തലത്തിലാണ് ഇന്ത്യൻ സേനയ്ക്ക് ആദ്യമായി സാമ്പത്തിക അധികാരങ്ങൾ നൽകിയത്.

തദ്ദേശ നിർമ്മിതിയായ ആയുധങ്ങൾ അത്യാവശ്യ സാഹചര്യങ്ങളിൽ വാങ്ങാനുള്ള സാമ്പത്തിക അധികാരം സായുധ സേനയ്ക്ക് നൽകാൻ പ്രതിരോധ മന്ത്രാലയത്തിന്റെ അനുമതി. പ്രതിരോധ മന്ത്രി രാജ്‌നാഥ് സിങ്ങിന്റെ അധ്യക്ഷതയിൽ തിങ്കളാഴ്ച ചേർന്ന ഡിഫൻസ് അക്വിസിഷൻസ് കൗൺസിലിന്റെ യോഗത്തിലാണ് തീരുമാനം. കര, വ്യോമ, നാവിക സേനാ മേധാവികളും പ്രതിരോധ സെക്രട്ടറിയും യോഗത്തിൽ പങ്കെടുത്തു. പുതിയ വ്യവസ്ഥ പ്രകാരം, സായുധ സേനകൾക്ക് അവരുടെ സ്വന്തം ബജറ്റ് വിഹിതത്തിന് പുറമെ അടിയന്തര ഘട്ടങ്ങളിൽ ആഭ്യന്തര സ്രോതസ്സുകളിൽ നിന്ന് പണം സ്വീകരിക്കുവാനുമുള്ള അനുവാദമുണ്ട്. ഈ ഇടപാടുകൾക്ക് പ്രതിരോധ മന്ത്രാലയത്തിന്റെ അനുമതി വാങ്ങേണ്ടതില്ല. കിഴക്കൻ ലഡാക്കിൽ രണ്ട് വർഷത്തിലേറെയായി ചൈനയുമായി തുടരുന്ന തർക്കങ്ങളുടെ പശ്ചാത്തലത്തിലാണ് പുതിയ തീരുമാനം. ഇതിന് മുൻപ് രണ്ട് തവണയും ഈ അധികാരങ്ങൾ സൈന്യത്തിന് നൽകിയിരുന്നു.

ഒരു കരാറിന്റെ ഉയർന്ന പരിധി 300 കോടി രൂപയാണ്. കൂടാതെ കരാറിൽ ഏർപ്പെട്ട് ആറ് മാസത്തിനുള്ളിൽ തന്നെ ആയുധ സാമഗ്രകികൾ വാങ്ങിയിരിക്കണമെന്ന വ്യവസ്ഥയുമുണ്ട്. ഇതിലൂടെ ആയുധങ്ങൾ വാങ്ങുന്നതിലെ കാലതാമസം കുറയ്ക്കാനും സായുധ സേനയുടെ പ്രവർത്തന പോരായ്മകൾ വേഗത്തിൽ പരിഹരിക്കാനും കഴിയുമെന്നാണ് കരുതുന്നത്. ഇന്ത്യന്‍ മഹാസമുദ്ര മേഖലയിൽ ചൈന പുതിയ നീക്കങ്ങളും ശക്തിപ്രകടനവും തുടരുന്ന സാഹചര്യത്തിൽ കൂടെയാണ് സർക്കാർ വീണ്ടും പ്രതിരോധ സേനയ്ക്ക് അധികാരങ്ങൾ നൽകുന്നത്.

2016 ൾ നടന്ന ഉറി ആക്രമണവും അതുമായി ബന്ധപ്പെട്ട് പാകിസ്താനുമായി ഉണ്ടായ സംഘർഷങ്ങളുടെയും പശ്ചാത്തലത്തിലാണ് ഇന്ത്യൻ സൈന്യത്തിന് ആദ്യമായി സാമ്പത്തിക അധികാരങ്ങൾ നൽകിയത്. പിന്നീട് 2020ൽ കിഴക്കൻ ലഡാക്കിൽ ചൈനയുമായി അതിർത്തി പ്രശ്നങ്ങൾ രൂക്ഷമായ സാഹചര്യത്തിലും ഇതേ അധികാരം സേനയ്ക്ക് നൽകിയിരുന്നു. അതുവഴി ഇരുവശത്തുമുള്ള ശത്രുക്കളുടെ ആക്രമണങ്ങൾ നേരിടാനുള്ള ആയുധങ്ങൾ സർക്കാർ അനുവദിച്ച ​​അധികാരങ്ങൾ ഉപയോഗിച്ച ഇന്ത്യൻ സായുധ സേന സംഭരിച്ചിരുന്നു. ആഭ്യന്തര സ്രോതസ്സുകൾക് പുറമെ റഷ്യ, ഇസ്രായേൽ, ഫ്രാൻസ് എന്നീ രാജ്യങ്ങളിൽ നിന്ന് വരെ ആയുധങ്ങളും, അനുബന്ധ ഉപകരണങ്ങളും സൈന്യം വാങ്ങിയിരുന്നു.

70 കിലോമീറ്റർ ദൂരത്തുള്ള ബങ്കറുകൾ നശിപ്പിക്കാൻ ശേഷിയുള്ള ഫ്രഞ്ച് യുദ്ധോപകരണങ്ങൾ മുതൽ ഇസ്രായേലി ഹെറോൺ മാർക്ക്-2 വിമാനങ്ങളും,`സ്പൈക്ക്' മിസൈലുകളും വരെ ഇത്തരത്തിൽ വാങ്ങിയവയിൽ ഉൾപ്പെടുന്നു. ഈ വ്യവസ്ഥ ഉപയോഗിച്ച് കരസേന 6,918 കോടി രൂപ മൂല്യമുള്ള 71 ആയുധ സംഭരണ കരാറിൽ ഏർപ്പെട്ടിരുന്നു.

logo
The Fourth
www.thefourthnews.in