വൈവാഹിക പീഡനം: ഡല്‍ഹി ഹൈക്കോടതിയുടെ ഭിന്ന വിധിയില്‍ കേന്ദ്രത്തിന്റെ പ്രതികരണം തേടി സുപ്രീംകോടതി

വൈവാഹിക പീഡനം: ഡല്‍ഹി ഹൈക്കോടതിയുടെ ഭിന്ന വിധിയില്‍ കേന്ദ്രത്തിന്റെ പ്രതികരണം തേടി സുപ്രീംകോടതി

ഇന്ത്യന്‍ ശിക്ഷാ നിയമത്തിലെ 375-ാം വകുപ്പിന്റെ പരിധിയില്‍നിന്ന് ഒഴിവാക്കുന്ന രണ്ടാം ഭാഗത്തിന്റെ പ്രസക്തിയെക്കുറിച്ചാണ് കേന്ദ്രത്തിന്റെ അഭിപ്രായം തേടിയത്

വൈവാഹിക പീഡനത്തിൽ ഡൽഹി ഹൈക്കോടതി പുറപ്പെടുവിച്ച ഭിന്ന വിധിക്കെതിരായ അപ്പീലിൽ കേന്ദ്രത്തിന്‍റെ പ്രതികരണം തേടി സുപ്രീംകോടതി. ഇന്ത്യന്‍ ശിക്ഷാ നിയമത്തിലെ 375-ാം വകുപ്പിന്റെ പരിധിയില്‍നിന്ന് ഒഴിവാക്കുന്ന രണ്ടാം ഭാഗത്തിന്റെ പ്രസക്തിയെക്കുറിച്ചാണ് സുപ്രീംകോടതി കേന്ദ്ര സര്‍ക്കാരിന്റെ അഭിപ്രായം തേടിയത്.

സെക്ഷൻ 375 ലെ രണ്ടാം ഭാഗം ചോദ്യം ചെയ്തുള്ള ഹർജിയിൽ ജസ്റ്റിസുമാരായ അജയ് റസ്തഗി, ബിവി നാഗരത്ന എന്നിവരടങ്ങിയ ബെഞ്ചാണ് കേന്ദ്രത്തിന് നോട്ടീസ് അയച്ചത്

ഭാര്യയുമായി ഉഭയസമ്മതപ്രകാരമല്ലാതെ ലൈംഗിക ബന്ധത്തിലേർപ്പെടുന്ന ഒരാൾക്കെതിരെ ബലാത്സംഗക്കുറ്റം ചുമത്താൻ കഴിയില്ലെന്ന് വ്യവസ്ഥ ചെയ്യുന്ന സെക്ഷൻ 375 ലെ രണ്ടാം ഭാഗം ചോദ്യം ചെയ്തുള്ള ഹർജിയിൽ ജസ്റ്റിസുമാരായ അജയ് റസ്തഗി, ബിവി നാഗരത്ന എന്നിവരടങ്ങിയ ബെഞ്ചാണ് കേന്ദ്രത്തിന് നോട്ടീസ് അയച്ചത്. രണ്ടാം ഭാഗത്തിന്‍റെ സാധുത മുമ്പ് ഹൈക്കോടതിയിൽ ചോദ്യം ചെയ്യപ്പെട്ടിരുന്നു. ഇതിൽ കഴിഞ്ഞ മെയ് 11 ന് ജസ്റ്റിസുമാരായ രാജീവ് ഷാക്ദർ, സി ഹരിശങ്കർ എന്നിവരടങ്ങിയ ഡിവിഷൻ ബെഞ്ചാണ് ഭിന്ന വിധി പ്രസ്താവിച്ചത്. ഭാര്യയുടെ സമ്മതമില്ലാതെ ഭർത്താവ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്നത് 14 -ാം വകുപ്പിന്റെ ലംഘനമാണെന്നും ആയതിനാൽ ഇതടങ്ങിയ രണ്ടാം ഭാഗം റദ്ദാക്കുകയാണെന്നും ഷാക്ദർ വിധിയെഴുതി. എന്നാൽ, വിധിയുമായി യോജിക്കുന്നില്ലെന്നും 375-ാം വകുപ്പിന്റെ രണ്ടാം ഭാഗം ഭരണഘടനാ ലംഘനമല്ലെന്നുമാണ് ജസ്റ്റിസ് ഹരി ശങ്കർ അഭിപ്രായപ്പെട്ടത്. ഇത് ചോദ്യം ചെയ്ത് സിപിഎമ്മിന്റെ വനിതാ സംഘടന ആയ എഐഡിഡബ്ലൂഎ നൽകിയ അപ്പീലിൻറെ അടിസ്ഥാനത്തിലാണ് സുപ്രീംകോടതി കേന്ദ്രത്തിന്റെ അഭിപ്രായം തേടിയത്.

വൈവാഹിക പീഡനത്തിന് ഇളവ് അനുവദിച്ചുള്ള രണ്ടാം ഭാഗം വിനാശകരമാണെന്നും സമ്മതമില്ലാതെയുള്ള ലൈംഗിക ബന്ധം നിരോധിക്കുന്ന ബലാത്സംഗ നിയമങ്ങള്‍ക്ക് വിരുദ്ധമാണെന്നും എ.ഐ.ഡി.ഡബ്ല്യു.എ നല്‍കിയ ഹർജിയിൽ പറയുന്നു. അഭിഭാഷകനായ രാഹുല്‍ നാരായണ്‍ മുഖേന സമര്‍പ്പിച്ച ഹര്‍ജിയില്‍, അഭിഭാഷകനായ കരുണ നുണ്ടിയാണ് എഐഡിഡബ്ല്യുഎയ്ക്ക് വേണ്ടി ഹാജരായത്.

logo
The Fourth
www.thefourthnews.in