ഗഗൻയാന്‍: രണ്ട് വമ്പൻ പരീക്ഷണങ്ങൾ വിജയകരമായി പൂർത്തിയാക്കി ഐഎസ്ആർഒ

ഗഗൻയാന്‍: രണ്ട് വമ്പൻ പരീക്ഷണങ്ങൾ വിജയകരമായി പൂർത്തിയാക്കി ഐഎസ്ആർഒ

തമിഴ്‌നാട് മഹേന്ദ്രഗിരിയിലെ ഐഎസ്ആര്‍ഒ പ്രൊപ്പല്‍ഷന്‍ കോംപ്ലക്സിലായിരുന്നു ഇരു നിർണായക പരീക്ഷണങ്ങളും

ഇന്ത്യൻ യാത്രികരെ സ്വന്തം പേടകത്തിൽ ആദ്യമായി ബഹിരാകാശത്ത് എത്തിക്കുന്ന പദ്ധതിയായ ഗഗൻയാനുവേണ്ടി രണ്ട് നിർണായക പരീക്ഷണങ്ങൾ വിജയകരമായി പൂർത്തിയാക്കി ഐഎസ്ആർഒ. ക്രൂ മൊഡ്യൂള്‍ പ്രൊപ്പല്‍ഷൻ സംവിധാനം, വികാസ് എൻജിന്റെ ദൈർഘ്യമേറിയ അന്തിമ ഹോട്ട് ടെസ്റ്റ് എന്നിവയാണ് വിജയം കണ്ടത്. തമിഴ്‌നാട് മഹേന്ദ്രഗിരിയിലെ പ്രൊപ്പല്‍ഷന്‍ കോംപ്ലക്സിലായിരുന്നു ഇരു പരീക്ഷണങ്ങളും.

450 സെക്കൻഡ് നീണ്ടതായിരുന്നു ക്രൂ മൊഡ്യൂള്‍ പ്രൊപ്പല്‍ഷൻ സംവിധാനത്തിന്റെ പരീക്ഷണം. 240 സെക്കന്‍ഡ് നീണ്ടതായിരുന്നു വികാസ് എല്‍110-ജി വികാസ് എന്‍ജിന്റെ ദൈര്‍ഘ്യമേറിയ അന്തിമ ഹോട്ട് ടെസ്റ്റ്. തിരുവനന്തപുരം വലിയമല ലിക്വിഡ് പ്രൊപ്പല്‍ഷന്‍ സെന്ററി(എല്‍പിഎസ്‌സി)ലാണ് വികാസ് എന്‍ജിനും ക്രൂ മൊഡ്യൂള്‍ പ്രൊപ്പല്‍ഷൻ സംവിധാനവും രൂപല്‍കപ്പന ചെയ്തത്.

വികാസ് എന്‍ജിന്റെ ജിംബല്‍ കണ്‍ട്രോള്‍ സംവിധാനം വികസിപ്പിച്ചത് തിരുവനന്തപുരം വിക്രം സാരാഭായ് സ്‌പേസ് സെന്ററി(വിഎസ്എസ്‌സി)യിലാണ്. ഇരു പരീക്ഷണങ്ങളുടെയും വിജയം ഗഗൻയാൻ പദ്ധതിയിൽ നാഴികക്കല്ലാണെന്ന് ഐഎസ്ആർഒ അറിയിച്ചു.

ഗഗൻയാൻ ദൗത്യത്തിന്റെ റീ എൻട്രി ഘട്ടത്തിൽ സർവിസ് മൊഡ്യൂളിൽനിന്നു വേർപെട്ടശേഷമാണു ക്രൂ മൊഡ്യൂളിന് ബയോപ്രൊപ്പലന്റ് അധിഷ്ഠിത പ്രൊപ്പൽഷൻ സംവിധാനം കൈവരിക. അതിവേഗത്തിൽ ഭൂമിയിലേക്കു കുതിക്കുന്ന ക്രൂ മൊഡ്യൂളിനു നിയന്ത്രണം കൈവരിക്കുന്നതിനും പാരച്യൂട്ട് സഹായത്തോടെ സുരക്ഷിതമായി ലാൻഡ് ചെയ്യാനും ഈ സംവിധാനം സഹായിക്കുന്നു.

പേടകത്തിനു കുതിപ്പ് നൽകാൻ ഉപയോഗിക്കുന്ന 100 എൻ ത്രസ്റ്ററുകളും അനുബന്ധ ഫ്ളോ കൺട്രോൾ ഘടകങ്ങളും ഉൾപ്പെടുന്ന 12 ഹാര്‍ഡ്‌വെയറുകൾ ഉൾപ്പെടുന്നതാണ് ക്രൂ മോഡ്യൂള്‍ പ്രൊപ്പല്‍ഷന്‍ സംവിധാനം. ദ്രവീകൃത ഓക്‌സിജനും ഹൈഡ്രജനും ഇന്ധനവും വെവ്വേറെ രീതിയില്‍ നിറയ്ക്കാവുന്ന പ്രൊപ്പല്ലന്റുകളാണ് സംവിധാനം ഉപയോഗിച്ചിരിക്കുന്നത്.

ലിക്വിഡ് പ്രൊപ്പല്ലന്റ് വികാസ് എൻജിന്റെ മൂന്നാമത്തെ ഹോട്ട് ടെസ്റ്റ് കഴിഞ്ഞവർഷം ജൂലൈ 14ന് ഐഎസ്ആർഒ വിജയകരമായി നടത്തിയിരുന്നു. ഇതിനു പിന്നാലെ ഇന്ത്യന്‍ ഐഎസ്ആർഒയെ ഇലോണ്‍ മസ്‌ക് അഭിനന്ദിച്ചിരുന്നു. ട്വിറ്ററിലൂടെയാണ് മസ്‌ക് അഭിനന്ദനം അറിയിച്ചിരുന്നു.

2018 ഓഗസ്റ്റ് 15ന് സ്വാതന്ത്ര്യദിന പ്രസംഗത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയാണ് ഗഗന്‍യാന്‍ ദൗത്യം ഔപചാരികമായി പ്രഖ്യാപിച്ചത്. ഗഗന്‍യാന്‍ ദൗത്യത്തിന്റെ ഭാഗമായി മൂന്ന് ഇന്ത്യക്കാരെ മൂന്നു ദിവസത്തെ യാത്രയ്ക്ക് 400 കിലോ മീറ്റർ ഉയരത്തിലുള്ള ഭ്രമണപഥത്തിൽ അടുത്ത വർഷം എത്തിക്കാനാണ് ഐഎസ്ആർഒ ലക്ഷ്യമിടുന്നത്.

ഗഗന്‍യാന്റെ റെയില്‍ ട്രാക്ക് റോക്കറ്റ് സ്ലെഡ് വിന്യാസവും അപെക്സ് കവര്‍ സെപറേഷന്‍ പാരച്യൂട്ടുകളുടെ ക്ലസ്റ്റർ കോൺഫിഗറേഷൻ പരിശോധനകളും അടുത്തിടെ വിജയകരമായി നടത്തിയിരുന്നു. വരും ദിവസങ്ങളിൽ കൂടുതൽ പരീക്ഷണങ്ങൾക്കുള്ള തയാറെടുപ്പിലാണ് ഐഎസ്ആർഒ.

logo
The Fourth
www.thefourthnews.in