അഴിമതി കേസുകൾ; ഡൽഹി ഉപമുഖ്യമന്ത്രി മനീഷ് സിസോദിയയും ആരോഗ്യ മന്ത്രി സത്യേന്ദർ ജെയിനും രാജിവച്ചു

അഴിമതി കേസുകൾ; ഡൽഹി ഉപമുഖ്യമന്ത്രി മനീഷ് സിസോദിയയും ആരോഗ്യ മന്ത്രി സത്യേന്ദർ ജെയിനും രാജിവച്ചു

കള്ളപ്പണം വെളുപ്പിക്കൽ കേസിൽ അറസ്റ്റിലായ സത്യേന്ദർ ജെയിൻ കഴിഞ്ഞ 10 മാസമായി തീഹാർ ജയിലിലാണ്

അഴിമതി കേസുകളിൽ അറസ്റ്റിലായ ഡൽഹി ഉപമുഖ്യമന്ത്രി മനീഷ് സിസോദിയയും ആരോഗ്യമന്ത്രി സത്യേന്ദർ ജെയിനും മന്ത്രിസഭയിൽ നിന്ന് രാജിവച്ചു. മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാൾ ഇരുവരുടെയും രാജി സ്വീകരിച്ചു. മദ്യനയക്കേസിൽ കഴിഞ്ഞ ദിവസമാണ് മനീഷ് സിസോദിയയെ അഞ്ച് ദിവസത്തെ സിബിഐ കസ്റ്റഡിയിൽ വിട്ടത്. കള്ളപ്പണം വെളുപ്പിക്കൽ കേസിൽ അറസ്റ്റിലായ സത്യേന്ദർ ജെയിൻ കഴിഞ്ഞ 10 മാസമായി തീഹാർ ജയിലിലാണ്.

അഴിമതി കേസുകൾ; ഡൽഹി ഉപമുഖ്യമന്ത്രി മനീഷ് സിസോദിയയും ആരോഗ്യ മന്ത്രി സത്യേന്ദർ ജെയിനും രാജിവച്ചു
മനീഷ് സിസോദിയ അഞ്ച് ദിവസത്തെ സിബിഐ കസ്റ്റഡിയിൽ

മദ്യനയക്കേസിൽ അറസ്റ്റ് റദ്ദാക്കണമെന്ന മനീഷ് സിസോദിയയുടെ ഹർജിയിൽ ഇപ്പോൾ ഇടപെടാനില്ലെന്ന് സുപ്രീംകോടതി വ്യക്തമാക്കിയിരുന്നു. ആദ്യം ഹൈക്കോടതിയെ സമീപിക്കാനും നിർദേശിച്ചിരുന്നു. സിസോദിയയുടെ ഹർജിയിൽ വാദം കേൾക്കുന്നത് തെറ്റായ കീഴ്വഴക്കം സൃഷ്ടിക്കുമെന്നും കോടതി ചൂണ്ടിക്കാട്ടിയിരുന്നു. കോടതി നിർദേശത്തെ തുടർന്ന് സിസോദിയ ഹർജി പിൻവലിച്ചു. ഇതിന് പിന്നാലെയാണ് രാജി.

ഡൽഹി മദ്യനയ അഴിമതിക്കേസിൽ എട്ട് മണിക്കൂറിലേറെ നീണ്ട ചോദ്യം ചെയ്യലിന് ശേഷമാണ് സിസോദിയെ സിബിഐ ഞായാറാഴ്ച് അറസ്റ്റ് ചെയ്തത്. തുടർന്ന് ഇന്നലെ ഡൽഹി റോസ് അവന്യൂ കോടതി സിസോദിയയെ അഞ്ച് ദിവസത്തെ സിബിഐ കസ്റ്റഡിയിൽ വിട്ടിരുന്നു. ഇന്ത്യൻ ശിക്ഷാ നിയമത്തിലെ (ഐപിസി) 120 ബി (ക്രിമിനൽ ഗൂഢാലോചന), 477 എ (വഞ്ചിക്കാനുള്ള ഉദ്ദേശ്യം), അഴിമതി നിരോധന നിയമത്തിലെ സെക്ഷൻ 7 എന്നീ വകുപ്പുകൾ പ്രകാരമാണ് സിസോദിയയെ സിബിഐ അറസ്റ്റ് ചെയ്തത്. അറസ്റ്റിലായ നേതാക്കൾ മന്ത്രിസഭയിൽ തുടരുന്നതിനെ ബിജെപി ചോദ്യം ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് ഇരുവരുടെയും രാജി. എന്നാൽ മന്ത്രിസഭയുടെ പ്രതിച്ഛായ തിരിച്ചുപിടിക്കാനാണ് രാജിയെന്നാണ് എഎപി വൃത്തങ്ങൾ പറയുന്നത്.

മനീഷ് സിസോദിയയുടെ വകുപ്പുകൾ കൈലാഷ് ഗെഹ്‌ലോട്ടും സത്യേന്ദർ ജെയിനിന്റെ വകുപ്പുകൾ രാജ് കുമാർ ആനന്ദും കൈകാര്യം ചെയ്യും

ഡൽഹി ഉപമുഖ്യമന്ത്രിയായിരുന്ന സിസോദിയ വിദ്യാഭ്യാസം ഉൾപ്പെടെ 18 വകുപ്പുകളാണ് കൈകാര്യം ചെയ്തിരുന്നത്. സത്യേന്ദർ ജെയിൻ എഎപി മന്ത്രിസഭയിലെ ആരോഗ്യ, ജയിൽ മന്ത്രിയായിരുന്നു. 2022 മെയ് 30നാണ് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് സത്യേന്ദർ ജെയിനെ അറസ്റ്റ് ചെയ്തത്. അതേസമയം, രണ്ട് വർഷമോ അതിൽ കൂടുതലോ കാലം ജയിലിൽ തുടരുകയാണെങ്കിൽ ഇരുവർക്കും ആറ് വർഷത്തേക്ക് തിരഞ്ഞെടുപ്പിൽ മത്സരിക്കാനാകില്ല.

അതേസമയം പുതിയ മന്ത്രിമാരെ തിരഞ്ഞെടുക്കില്ലെന്ന് പാർട്ടി വൃത്തങ്ങൾ അറിയിച്ചു. മനീഷ് സിസോദിയയുടെ വകുപ്പുകൾ കൈലാഷ് ഗെഹ്‌ലോട്ടും സത്യേന്ദർ ജെയിനിന്റെ വകുപ്പുകൾ രാജ് കുമാർ ആനന്ദും കൈകാര്യം ചെയ്യും.

logo
The Fourth
www.thefourthnews.in