'മികച്ച സ്കൂള്‍ പണിയും'; കുഞ്ഞ് സീറത്തിന്റെ ആവശ്യം പരിഗണിച്ച് ജമ്മു ഭരണകൂടം

'മികച്ച സ്കൂള്‍ പണിയും'; കുഞ്ഞ് സീറത്തിന്റെ ആവശ്യം പരിഗണിച്ച് ജമ്മു ഭരണകൂടം

സ്കൂളിലെ നവീകരണ പ്രവർത്തനങ്ങള്‍ പുനരാരംഭിച്ചതായി ജമ്മു സ്കൂൾ വിദ്യാഭ്യാസ ഡയറക്ടർ

ജമ്മു കശ്മീരിലെ പൊട്ടിപ്പൊളിഞ്ഞ സ്കൂളിന്റെ അവസ്ഥ പ്രധാനമന്ത്രിയെ നേരിട്ടറിയിക്കാൻ കുഞ്ഞ് സീറത്ത് എടുത്ത പരിശ്രമം ഫലംകണ്ടു. കത്വയില്‍ സീറത്ത് പഠിക്കുന്ന സ്കൂളിന്റെ ശോചനീയാവസ്ഥ നേരിട്ട് മനസിലാക്കാനും ആവശ്യമായ നടപടികൾ സ്വീകരിക്കാനും ജമ്മു കശ്മീർ ഭരണകൂടം തീരുമാനിച്ചു.

കത്വ ജില്ലയിലെ താൻ പഠിക്കുന്ന സർക്കാർ സ്കൂളിന്റെ അവസ്ഥ നേരിട്ട് പ്രധാനമന്ത്രിയെ അറിയിക്കാനാണ് സീറത്ത് നാസ് എന്ന പെൺകുട്ടി വീഡിയോ പകർത്തിയത്. നല്ല സ്കൂൾ പണിതുതരണം എന്ന് ആവശ്യപ്പെടുന്ന മൂന്നാം ക്ലാസുകാരിയുടെ വീഡിയോ മാർമിക് ന്യൂസാണ് പുറത്തുവിട്ടത്. പിന്നാലെയാണ് ജമ്മു ഭരണകൂടം സ്കൂൾ നവീകരിക്കാനുള്ള പ്രവർത്തനങ്ങൾക്ക് തുടക്കമിട്ടത്. ജമ്മു സ്കൂൾ വിദ്യാഭ്യാസ ഡയറക്ടർ രവിശങ്കർ ശർമ്മ വിദൂര ലോഹായ്-മൽഹാർ ബ്ലോക്കിൽ സ്ഥിതിചെയ്യുന്ന സ്കൂൾ സന്ദർശിച്ചു.

അടുത്ത നാല് വർഷത്തിനുള്ളില്‍ ജമ്മു പ്രവിശ്യയിലെ എല്ലാ ജില്ലകളിലും 1,000 പുതിയ കിന്റർ ഗാർട്ടനുകള്‍ നിർമിക്കും

സ്കൂൾ ആധുനിക രീതിയിൽ നവീകരിക്കാൻ 91 ലക്ഷം രൂപയുടെ പദ്ധതിക്ക് അനുമതി നൽകിയിരുന്നെങ്കിലും ചില പ്രശ്നങ്ങൾ കാരണം പണി മടങ്ങുകയായിരുന്നു. നവീകരണ പ്രവർത്തനങ്ങൾ പുനരാരംഭിച്ചതായി വിദ്യാഭ്യാസ ഡയറക്ടര്‍ അറിയിച്ചു. ജമ്മുവിന്റെ ഉൾപ്രദേശങ്ങളിലായി നൂറുകണക്കിന് സ്കൂളുകൾ പ്രവർത്തിക്കുന്നുണ്ട്. അവയിലെല്ലാം ആധുനിക സൗകര്യങ്ങൾ ഉറപ്പാക്കുന്നതിന് സർക്കാർ വിപുലമായ പദ്ധതി തയാറാക്കിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.

അടുത്ത നാല് വർഷത്തിനുള്ളില്‍ ജമ്മു പ്രവിശ്യയിലെ എല്ലാ ജില്ലകളിലും 1,000 പുതിയ കിന്റർ ഗാർട്ടനുകള്‍ നിർമിക്കും. സ്കൂളുകളിലെ അടിസ്ഥാന സൗകര്യങ്ങൾ മെച്ചപ്പെടുത്തുന്നതിനായി യുടി കാപെക്സ്, ഡിസ്ട്രിക്ട് കാപെക്സ്, സമഗ്ര എന്നിങ്ങനെ മൂന്ന് തരം പദ്ധതികളാണ് നിലവിലുള്ളത്. സമഗ്രയുടെ കീഴിൽ 2018 മുതൽ 2500 പദ്ധതികൾ പൂർത്തിയാക്കിയിട്ടുണ്ട്. 6000 പദ്ധതികളുടെ പ്രവർത്തനം പുരോഗമിക്കുകയാണ്.

'മികച്ച സ്കൂള്‍ പണിയും'; കുഞ്ഞ് സീറത്തിന്റെ ആവശ്യം പരിഗണിച്ച് ജമ്മു ഭരണകൂടം
'വൃത്തിഹീനമായ തറയിലിരുന്നാണ് പഠിക്കുന്നത്, നല്ല സ്കൂള്‍ പണിതുതരണം മോദിജീ'; വൈറലായി പെണ്‍കുട്ടിയുടെ വീഡിയോ

പൊട്ടിപ്പൊളിഞ്ഞ സ്കൂളിലെ തറയിൽ ഇരുന്ന് പഠിക്കേണ്ടി വരുന്ന അവസ്ഥയാണ് സീറത് നാസ് വീഡിയോ സന്ദേശത്തിൽ മോദിയോട് പറഞ്ഞിരുന്നത്. ഫോണിലെ ക്യാമറയിൽ സ്കൂളിലെ സ്റ്റാഫ് റൂമും ക്ലാസ്റൂമും ശുചിമുറിയും പടികളുമുൾപ്പെടെ എല്ലാം കുട്ടി ചിത്രീകരിച്ചിരുന്നു. ജമ്മു കശ്‍മീരിൽ നിന്നുള്ള മാർമിക് ന്യൂസ് എന്ന ഫേസ്ബുക്ക് പേജിലാണ് വീഡിയോ പോസ്റ്റ് ചെയ്തത്. പ്രാദേശിക സർക്കാർ ഹൈസ്കൂളിലെ വിദ്യാർത്ഥിനിയാണെന്ന് സ്വയം പരിചയപ്പെടുത്തിയാണ് അഞ്ച് മിനിറ്റിൽ താഴെയുള്ള വീഡിയോ ആരംഭിച്ചത്. മോദി ജീ, എനിക്ക് താങ്കളോട് ചിലത് പറയാനുണ്ട് എന്നു പറഞ്ഞ് ആരംഭിച്ച വീഡിയോയില്‍ പ്രിൻസിപ്പലിന്റെ ഓഫീസും സ്റ്റാഫ് റൂമും എന്ന് പറഞ്ഞ് കോൺക്രീറ്റ് തേച്ചിട്ടില്ലാത്ത തറയാണ് അവൾ കാണിക്കുന്നത്. ഇത്രയും വൃത്തിഹീനമായ തറയിലിരുന്നാണ് തങ്ങൾ പഠിക്കുന്നതെന്നും ഞങ്ങള്‍ക്കായി നല്ല സ്കൂള്‍ പണിതുതരണമെന്നും അവള്‍ പറഞ്ഞു. ഫേസ്ബുക്കിലൂടെ പുറത്തുവന്ന വീഡിയോ സമൂഹമാധ്യമങ്ങള്‍ വലിയ ശ്രദ്ധ നേടിയിരുന്നു.

logo
The Fourth
www.thefourthnews.in