തേജസ്വി യാദവ് സംഘടിപ്പിച്ച ഇഫ്താര്‍ വിരുന്നില്‍ നിതീഷ് കുമാര്‍
തേജസ്വി യാദവ് സംഘടിപ്പിച്ച ഇഫ്താര്‍ വിരുന്നില്‍ നിതീഷ് കുമാര്‍

നിതീഷ് കുമാറിന്റെ സത്യപ്രതിജ്ഞ നാളെ; തേജസ്വി യാദവ് ഉപമുഖ്യമന്ത്രി

നാളെ ഉച്ചയ്ക്ക് രണ്ട് മണിക്കാണ് സത്യപ്രതി‍ജ്ഞ. ആർജെഡി നേതാവ് തേജസ്വി യാദവ് ഉപമുഖ്യമന്ത്രിയാകും.

ബിഹാറിന്റെ 18ാമത് മുഖ്യമന്ത്രിയായി നിതീഷ് കുമാര്‍ ബുധനാഴ്ച സത്യപ്രതിജ്ഞ ചെയ്യും. ബുധനാഴ്ച ഉച്ചയ്ക്ക് രണ്ട് മണിക്ക് രാജ്ഭവനിലാണ് സത്യപ്രതി‍ജ്ഞ. ആർജെഡി നേതാവ് തേജസ്വി യാദവ് ഉപമുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യും. ബിജെപി സഖ്യമുപേക്ഷിക്കുന്നതായി പ്രഖ്യാപിച്ച് ചൊവ്വാഴ്ച രാജി പ്രഖ്യാപിച്ച നിതീഷ് കുമാര്‍ ആര്‍ജെഡിയും കോണ്‍ഗ്രസും ഉള്‍പ്പെട്ട മഹാസഖ്യത്തിന്റെ ഭാഗമായാണ് വീണ്ടും മുഖമന്ത്രി പദത്തിലെത്തുന്നത്. എട്ടാം തവണയാണ് നിതീഷ് കുമാര്‍ ബിഹാറിന്റെ മുഖ്യമന്ത്രിയാവുന്നത്.

243 അം​ഗ നിയമസഭയിൽ 45 അം​ഗങ്ങളാണ് ജെഡിയുവിനുള്ളത്. പുതിയ സര്‍ക്കാറിന് 164 അംഗങ്ങളുടെ പിന്തുണയുണ്ടെന്ന് നീതീഷ് കുമാര്‍ അറിയിച്ചു. ഏഴ് പാര്‍ട്ടികളുടെയും ഒരു സ്വതന്ത്രന്റെയും പിന്തുണയുണ്ടെന്നാണ് നിതീഷ് കുമാര്‍ ഗവര്‍ണര്‍ക്ക് നല്‍കിയ കത്തില്‍ അവകാശപ്പെട്ടിരിക്കുന്നത്. എൻഡിഎയിൽ നിന്ന് പുറത്തുപോകാൻ പാർട്ടി ഐകകണ്ഠേനയാണ് തീരുമാനമെടുത്തതെന്നും നിതീഷ് കുമാർ വ്യക്തമാക്കി.

മുന്നണികളെ ഇല്ലാതാക്കുകയാണ് ബിജെപി ചെയ്യുന്നത്. പഞ്ചാബിലും മഹാരാഷ്ട്രയിലും അതാണ് സംഭവിച്ചത്. ബിഹാറിലും അത് തന്നെ നടപ്പാക്കാനായിരുന്നു ബിജെപിയുടെ പദ്ധതി.

രാജ്യത്തെ ഏറ്റവും പരിചയസമ്പന്നനായ മുഖ്യമന്ത്രിയാണ് നിതീഷ് കുമാറെന്ന് തേജസ്വി യാദവ് പ്രതികരിച്ചു. ജനങ്ങളെ വർഗീയമായി ഭിന്നിപ്പിക്കാൻ മാത്രമേ ബിജെപിക്ക് അറിയൂ. സഖ്യകക്ഷികളോട് എന്താണ് ചെയ്യുന്നതെന്ന് നോക്കൂ. മുന്നണികളെ ഇല്ലാതാക്കുകയാണ് ബിജെപി ചെയ്യുന്നത്. പഞ്ചാബിലും മഹാരാഷ്ട്രയിലും അതാണ് സംഭവിച്ചത്. ബിഹാറിലും അത് തന്നെ നടപ്പാക്കാനായിരുന്നു ബിജെപിയുടെ പദ്ധതി. ബിജെപിയുടെ അജണ്ട ബിഹാറിൽ നടപ്പാക്കാൻ അനുവദിക്കാതിരിക്കുക എന്നതാണ് ലക്ഷ്യമെന്നും തേജസ്വി യാദവ് പറഞ്ഞു.

ബ്രിട്ടീഷുകാർ ഇന്ത്യ വിടുക എന്ന മുദ്രാവാക്യം ഉയർന്നുവന്ന ദിവസം തന്നെ ബിജെപിയെ തുരത്തുക എന്ന മുദ്രാവാക്യമാണ് ബിഹാറിൽ നിന്നും ഉയർന്നത്
അഖിലേഷ് യാദവ്

ബിജെപിയുമായുള്ള ബന്ധം അവസാനിപ്പിക്കാനുള്ള നിതീഷ് കുമാറിന്റെ തീരുമാനത്തെ സ്വാഗതം ചെയ്യുന്നുവെന്ന് സമാജ് വാദി പാർട്ടി അധ്യക്ഷൻ അഖിലേഷ് യാദവ് പറഞ്ഞു. ബ്രിട്ടീഷുകാർ ഇന്ത്യ വിടുക എന്ന മുദ്രാവാക്യം ഉയർന്നുവന്ന ദിവസം തന്നെ ബിജെപിയെ തുരത്തുക എന്ന മുദ്രാവാക്യമാണ് ബിഹാറിൽ നിന്നും ഉയർന്നത്. മറ്റ് സംസ്ഥാനങ്ങളിലെ രാഷ്ട്രീയ പാർട്ടികളും ജനങ്ങളും താമസിയാതെ ബിജെപിയിൽ നിന്നും അകലുമെന്നും അഖിലേഷ് യാദവ് പ്രതികരിച്ചു.

അതേസമയം നിതീഷ് കുമാർ ബിഹാറിലെ ജനങ്ങളെ ചതിച്ചെന്ന് ബിജെപിയുടെ ബിഹാർ അധ്യക്ഷൻ സഞ്ജയ് ജസ്വാൾ പറഞ്ഞു. ബിഹാറിൽ രാഷ്ട്രപതി ഭരണം ഏർപ്പെടുത്തണമെന്ന് എൽജെപി അധ്യക്ഷൻ ചിരാ​ഗ് പസ്വാൻ ആവശ്യപ്പെട്ടു.

Related Stories

No stories found.
logo
The Fourth
www.thefourthnews.in