ഓടുന്ന ട്രെയിനില്‍ യുവതിക്ക് നേരെ കൂട്ടബലാത്സംഗ ശ്രമം; അക്രമികള്‍ ട്രാക്കിലേക്ക് തള്ളിയിട്ടു

ഓടുന്ന ട്രെയിനില്‍ യുവതിക്ക് നേരെ കൂട്ടബലാത്സംഗ ശ്രമം; അക്രമികള്‍ ട്രാക്കിലേക്ക് തള്ളിയിട്ടു

ഝാര്‍ഖണ്ഡ് സ്വദേശിയായ യുവതിയേയും കൂടെയുണ്ടായിരുന്ന ബന്ധുവിനെയും ട്രെയിനില്‍ നിന്ന് തള്ളിയിട്ടു

ഓടുന്ന ട്രെയിനില്‍ യുവതിക്ക് നേരെ കൂട്ടബലാത്സംഗത്തിന് ശ്രമം. പീഡന ശ്രമത്തിനിടെ യുവതിയെ ട്രെയിനില്‍ നിന്ന് തള്ളിയിടുകയും ചെയ്തു. മധ്യപ്രദേശിലെ ഗ്വാളിയോര്‍ ജില്ലയ്ക്ക് സമീപം സൂറത്ത് എക്സ്സ്പ്രസ്സിലാണ് 32 കാരിക്ക് നേരെ അക്രമം നടന്നത്.

രണ്ട് പേരെയും ചൊവ്വാഴ്ച രാവിലെ ഗ്വാളിയോറിനും ഗുണയ്ക്കുമിടയിലുള്ള ബഡോരി റെയില്‍വേ ലൈനിലെ റെയില്‍വേ ട്രാക്കിന് സമീപം അബോധാവസ്ഥയില്‍ പോലീസ് കണ്ടെത്തുകയായിരുന്നു

ഝാര്‍ഖണ്ഡ് സ്വദേശിയായ യുവതിയുടെ കൂടെ ഒരു ബന്ധുവുമുണ്ടായിരുന്നു. ഇവരെ രണ്ട് പേരെയും ചൊവ്വാഴ്ച രാവിലെ ഗ്വാളിയോറിനും ഗുണയ്ക്കുമിടയിലുള്ള ബഡോരി റെയില്‍വേ ലൈനിലെ റെയില്‍വേ ട്രാക്കിന് സമീപം അബോധാവസ്ഥയില്‍ പോലീസ് കണ്ടെത്തുകയായിരുന്നു. പോലീസ് രണ്ട് പേരെയും ഉടന്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇരുവരുടെയും ആരോഗ്യനില ഇപ്പോള്‍ തൃപ്തികരമാണെന്ന് ഗ്വാളിയോര്‍ എസ്പി രാജേഷ് ചന്ദേല്‍ അറിയിച്ചു. ലഖ്‌നൗവില്‍ നിന്ന് ജോലി തേടി സൂറത്തിലേക്ക് പോകുകയായിരുന്നു ഇരുവരും.

അഞ്ച് പേരെയും തിരിച്ചറിയാനായി മുസാഫര്‍പൂര്‍ റെയില്‍വേ സ്റ്റേഷനിലും ലഖ്‌നൗ സ്റ്റേഷനിലെയും സിസിടിവി ദൃശ്യങ്ങള്‍ പരിശോധിക്കുകയാണെന്ന് പോലീസ് അറിയിച്ചു

തിങ്കളാഴ്ച രാത്രി സൂറത്ത് എക്‌സ്പ്രസ്സിന്റെ ജനറല്‍ കോച്ചിലാണ് പീഡനശ്രമം നടന്നതെന്ന് യുവതി വ്യക്തമാക്കി. ബന്ധുവിനോടൊപ്പം ഇരിക്കുമ്പോള്‍ അഞ്ച് പേര്‍ വന്ന് ചിത്രങ്ങള്‍ പകര്‍ത്താന്‍ തുടങ്ങുകയായിരുന്നെന്ന് യുവതി പോലീസിന് മൊഴി നല്‍കിയിട്ടുണ്ട്.

'ആക്രമിക്കാന്‍ വന്നപ്പോള്‍ കൂടെ ഭര്‍ത്താവുണ്ടെന്നും അദ്ദേഹം അവരെ വെറുതെ വിടില്ലെന്നും അഞ്ച് പേരോടും കള്ളം പറഞ്ഞെങ്കിലും ഫലമുണ്ടായില്ല. അവര്‍ അക്രമം നിര്‍ത്താന്‍ തയ്യാറായില്ല. പിന്നീട് സീറ്റില്‍ നിന്ന് എണീറ്റ് വാതിലിനടുത്തേയ്ക്ക് പോയി, കൂടെ ബന്ധുവും അനുഗമിച്ചു. എന്നാല്‍ അവര്‍ പിന്നാലെ വന്ന് സാരി പിടിച്ച് വലിക്കുകയും ഞങ്ങളെ രണ്ട് പേരെയും ട്രെയിനില്‍ നിന്ന് തള്ളിയിടുകയുമായിരുന്നു'. യുവതി പോലീസിനോട് പറഞ്ഞു.

പ്രതികള്‍ക്കായി തിരച്ചില്‍ തുടരുകയാണെന്നും അഞ്ച് പേരെയും തിരിച്ചറിയാനായി മുസാഫര്‍പൂര്‍ റെയില്‍വേ സ്റ്റേഷനിലും ലഖ്‌നൗ സ്റ്റേഷനിലെയും സിസിടിവി ദൃശ്യങ്ങള്‍ പരിശോധിക്കുകയാണെന്നും പോലീസ് അറിയിച്ചു.

logo
The Fourth
www.thefourthnews.in