ബീഫ് കൈയ്യില്‍ സൂക്ഷിച്ചെന്ന് ആരോപണം; കര്‍ണാടകയില്‍  അസം സ്വദേശിയ്ക്ക് മര്‍ദനം

ബീഫ് കൈയ്യില്‍ സൂക്ഷിച്ചെന്ന് ആരോപണം; കര്‍ണാടകയില്‍ അസം സ്വദേശിയ്ക്ക് മര്‍ദനം

ബജ്രംഗ് ദള്‍ പ്രവര്‍ത്തകരാണ് തന്നെ കെട്ടിയിട്ടു മര്‍ദിച്ചതെന്ന് യുവാവ്

കര്‍ണാടകയില്‍ ബീഫ് കൈവശം വെച്ചെന്നാരോപിച്ച് അസം സ്വദേശിക്കു മര്‍ദ്ദനം. ചിക്കമംഗളൂരു ജില്ലയിലെ മുദിഗരെയിലാണ് യുവാവിനെ മൂന്നംഗ സംഘം മര്‍ദിച്ചത് . ബജ്രംഗ് ദള്‍ പ്രവര്‍ത്തകരാണ് തന്നെ കെട്ടിയിട്ടു മര്‍ദിച്ചതെന്ന് യുവാവ് പോലീസിന് നല്‍കിയ പരാതിയില്‍ പറയുന്നു. സ്‌കൂട്ടറില്‍ സഞ്ചരിക്കവേ തടഞ്ഞു നിര്‍ത്തിയ അക്രമികള്‍ സമീപത്തെ വൈദ്യുതി പോസ്റ്റില്‍ കെട്ടിയിട്ട് ചോദ്യം ചെയ്തെന്നും, മര്‍ദിച്ചെന്നും യുവാവ് പോലീസിനോട് പറഞ്ഞു

സംഭവം നടക്കുമ്പോള്‍ ചിത്രീകരിക്കപ്പെട്ട ദൃശ്യങ്ങള്‍ സാമൂഹ്യ മാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്. ഒരു സ്ത്രീ ഉള്‍പ്പടെ മൂന്നു പേർ യുവാവിനെ ചുറ്റും നിന്ന് ചോദ്യം ചെയ്യുന്നതും കൂട്ടത്തിലൊരാള്‍ യുവാവിനെ മുഖത്തടിക്കുന്നതുമാണ് ദൃശ്യങ്ങളിലുള്ളത് . യുവാവിന്റെ കൈവശം ഉണ്ടായിരുന്ന മാംസം പോലീസ് രാസ പരിശോധനക്കായി ശേഖരിച്ചു.

അതേസമയം യുവാവിനെതിരെ ബീഫ് കൈവശം വെച്ചതിന് ബജ്രംഗ് ദള്‍ പോലീസില്‍ പരാതി നല്‍കി . 2020 ല്‍ കര്‍ണാടക നിയമസഭ പാസാക്കിയ കന്നുകാലി കശാപ്പ് നിരോധന നിയമത്തിന്റെ ലംഘനം ചൂണ്ടിക്കാട്ടിയാണ് ബജ്രംഗ് ദള്‍ പരാതി നല്‍കിയിരിക്കുന്നത്. ഗോവധം പൂര്‍ണമായും നിരോധിക്കുന്ന കന്നുകാലി കശാപ്പു നിരോധന നിയമപ്രകാരം 13 വയസില്‍ കൂടുതല്‍ പ്രായമുള്ള കന്നുകാലികളെ മാത്രമേ കശാപ്പ് ചെയ്യാന്‍ അനുമതി നല്‍കുന്നുള്ളൂ . യുവാവിന്റെ കയ്യില്‍ നിന്ന് പിടിച്ചെടുത്ത മാംസം ഗോമാംസമാണെന്ന വാദമാണ് ബജ്രംഗ് ദള്‍ ഉന്നയിക്കുന്നത്. രാസപരിശോധനാ ഫലം വന്ന ശേഷമേ യുവാവിനെതിരെ കേസെടുക്കൂ എന്ന് പോലീസ് അറിയിച്ചു .

കന്നുകാലി കശാപ്പ് നിരോധന നിയമം പ്രാബല്യത്തില്‍ വന്നത് മുതല്‍ കന്നുകാലി കടത്തു തടയാന്‍ സംഘ് പരിവാര്‍ സംഘടനകളുടെ നേതൃത്വത്തില്‍ 'ഗോ രക്ഷാ സേന' കര്‍ണാടകയില്‍ സജീവമാണ്. വഴിയില്‍ ആളുകളെ തടഞ്ഞു നിര്‍ത്തിയും വാഹനങ്ങള്‍ തടഞ്ഞും ഇക്കൂട്ടര്‍ പരിശോധന നടത്താറുണ്ട് . കഴിഞ്ഞ രണ്ടു വര്‍ഷത്തിനിടെ നിരവധി പേരാണ് ഇവരുടെ അതിക്രമത്തിന് ഇരയായത്. കര്‍ണാടകയില്‍ അനധികൃത കന്നുകാലി കടത്തും കശാപ്പും 7 വര്‍ഷം തടവും 10 ലക്ഷം രൂപ പിഴയും വരെ ലഭിക്കാവുന്ന കുറ്റകൃത്യമാണ്.

logo
The Fourth
www.thefourthnews.in