പ്രജ്വൽ രേവണ്ണ അയോഗ്യൻ; ജെഡിഎസിന് ലോക്സഭയിൽ പ്രാതിനിധ്യം നഷ്ടമായി

പ്രജ്വൽ രേവണ്ണ അയോഗ്യൻ; ജെഡിഎസിന് ലോക്സഭയിൽ പ്രാതിനിധ്യം നഷ്ടമായി

സ്വത്തു വിവരം മറച്ചു വെച്ച് തിരഞ്ഞെടുപ്പ് സത്യവാങ്മൂലം സമർപ്പിച്ചെന്ന കേസിലാണ് കർണാടക ഹൈക്കോടതിയുടെ നടപടി

കര്‍ണാടകയിലെ ഹാസനില്‍ നിന്നുള്ള ലോക്‌സഭാ അംഗത്തെ അയോഗ്യനാക്കി കര്‍ണാടക ഹൈക്കോടതി. മുന്‍ പ്രധാനമന്ത്രി എച്ച് ഡി ദേവെ ഗൗഡയുടെ പൗത്രനും മുന്‍ കര്‍ണാടക മന്ത്രി എച്ച് ഡി രേവണ്ണയുടെ മകനുമായ പ്രജ്വല്‍ രേവണ്ണയ്ക്കാണ് കോടതി അയോഗ്യത കല്‍പ്പിച്ചത്. 2019-ലെ പൊതു തിരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ വരണാധികാരി മുന്‍പാകെ സമര്‍പ്പിച്ച സത്യവാങ്മൂലത്തില്‍ സ്വത്തു വിവരങ്ങള്‍ തെറ്റായി നല്‍കിയെന്നു ചൂണ്ടിക്കാട്ടി ഫയല്‍ ചെയ്ത കേസിലാണ് കോടതി നടപടി.

ഹാസന്‍ മണ്ഡലത്തിലെ അന്നത്തെ എതിര്‍ സ്ഥാനാര്‍ഥിയായിരുന്ന ബിജെപിയുടെ എ. മഞ്ജു നല്‍കിയ ഹര്‍ജിയിലാണ് കര്‍ണാടക ഹൈക്കോടതി യുടെ ഏകാംഗ ബെഞ്ചിന്റെ വിധി. 2019 ല്‍ കോണ്‍ഗ്രസുമായി സഖ്യം ചേര്‍ന്നായിരുന്നു ജെഡിഎസ് മത്സരിച്ചത്. ബിജെപി തൂത്തുവാരിയ തിരഞ്ഞെടുപ്പില്‍ കര്‍ണാടകയിലെ ആകെയുള്ള 28 സീറ്റില്‍ ഹാസന്‍ മണ്ഡലത്തില്‍ മാത്രമാണ് ജെഡിഎസ് വിജയിച്ചത്. കോണ്‍ഗ്രസിന് ബംഗളുരു റൂറല്‍ മണ്ഡലം മാത്രം കിട്ടി.

ദെവെ ഗൗഡയുടെ തട്ടകമായിരുന്ന ഹാസന്‍ പൗത്രന്റെ രാഷ്ട്രീയ പ്രവേശത്തിന് വേണ്ടി അദ്ദേഹം ഒഴിഞ്ഞു കൊടുക്കുകയായിരുന്നു. പ്രജ്വല്‍ രേവണ്ണയുടെ അയോഗ്യതയോടെ ലോക്സഭയില്‍ ജെഡിഎസിന്റെ പ്രാതിനിധ്യം ഇല്ലാതായിരിക്കുകയാണ്. എച്ച് ഡി ദെവെ ഗൗഡ നിലവില്‍ രാജ്യസഭാ അംഗമാണ്.

logo
The Fourth
www.thefourthnews.in