ഐഎസ്ആര്‍ഒ മുന്‍ മേധാവി കസ്തൂരിരംഗന് ശ്രീലങ്കയില്‍ വച്ച് ഹൃദയാഘാതം; വിദഗ്ധ ചികിത്സയ്ക്ക് ബെംഗളുരുവില്‍ എത്തിച്ചു

ഐഎസ്ആര്‍ഒ മുന്‍ മേധാവി കസ്തൂരിരംഗന് ശ്രീലങ്കയില്‍ വച്ച് ഹൃദയാഘാതം; വിദഗ്ധ ചികിത്സയ്ക്ക് ബെംഗളുരുവില്‍ എത്തിച്ചു

കസ്തൂരി രംഗന്റെ ആരോഗ്യനില നിരീക്ഷിച്ചു വരുകയാണെന്നും ആശങ്കപ്പെടാനില്ലെന്നുമാണ് വിവരം.

ഐഎസ്ആര്‍ഒ മുന്‍ മേധാവി ഡോ. കസ്തൂരിരംഗനെ വിദഗ്ധ ചികിത്സയ്ക്കായി ബെംഗളുരുവിലെത്തിച്ചു. ഹൃദയാഘാതത്തെത്തുടര്‍ന്ന് ശ്രീലങ്കയിലെ ആശുപത്രിയില്‍ ചികിത്സയിലായിരുന്ന അദ്ദേഹത്തെ ഇന്നു വൈകിട്ടോടെയാണ് എയര്‍ ആംബുലന്‍സില്‍ ബെംഗളുരുവിലെ നാരായണ ഹൃദയാലയ ആശുപത്രിയില്‍ എത്തിച്ചത്.

83കാരനായ കസ്തൂരിരംഗന്റെ ആരോഗ്യനില നിരീക്ഷിച്ചു വരുകയാണെന്നും ആശങ്കപ്പെടാനില്ലെന്നും ആശുപത്രി ചെയർമാനും ഹൃദ്രോഗ വിദഗ്ധയുമായ ഡോ. ദേവി ഷെട്ടി വ്യക്തമാക്കി. കർണാടക ഉപമുഖ്യമന്ത്രി ഡികെ ശിവകുമാറാണ് കസ്തൂരി രംഗന് ഹൃദയാഘാതമുണ്ടായ വിവരം ഞായറാഴ്ചയാണ് ട്വിറ്ററിലൂടെ പുറത്തുവിട്ടത്.

ഒരു പരിപാടിയില്‍ പങ്കെടുക്കാന്‍ ശ്രീലങ്കയില്‍ എത്തിയ ഡോ. കസ്തൂരിരംഗന് ഇന്നലെ വൈകിട്ടോടെയാണ് ഹൃദയാഘാതം സംഭവിക്കുന്നത്. അദ്ദേഹത്തെ ഉടന്‍ തന്നെ കൊളംബോയിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. അപകടനില തരണം ചെയ്തതായി ഇന്ന് ആശുപത്രി വൃത്തങ്ങള്‍ അറിയിക്കുകയും ചെയ്തു. ഇതിനു പിന്നാലെയാണ് വിദഗ്ധ ചികിത്സയ്ക്കായി അദ്ദേഹത്തെ എയര്‍ ആംബുലന്‍സില്‍ ഇന്ത്യയിലേക്ക് എത്തിച്ചത്.

രാജസ്ഥാൻ സെൻട്രൽ യൂണിവേഴ്സിറ്റി, എൻഐഐടി യൂണിവേഴ്സിറ്റി, ജവഹർലാൽ നെഹ്‌റു സർവകലാശാലയുടെ ചാൻസലർ, കർണാടക നോളജ് കമ്മീഷൻ ചെയർമാൻ തുടങ്ങിയ സ്ഥാനങ്ങളിൽ സേവനമനുഷ്ഠിച്ചിട്ടുണ്ട്. (2003-09) ആസൂത്രണ കമ്മീഷനിലെ മുൻ അംഗവുമാണ്. ശാസ്ത്ര-വിദ്യാഭ്യാസ മേഖലയിൽ നിരവധി സംഭാവനകൾ നൽകിയിട്ടുള്ള വ്യക്തിയാണ് കസ്തൂരി രംഗൻ. പത്മശ്രീ, പത്മഭൂഷൺ, പത്മവിഭൂഷൺ തുടങ്ങിയ പുരസ്കാരങ്ങളും നേടിയിട്ടുണ്ട്. 2003 മുതൽ 2009 വരെ രാജ്യസഭാംഗമായിരുന്നു. നിലവില്‍ പുതിയ വിദ്യാഭ്യാസനയ ഡ്രാഫ്റ്റിംഗ് കമ്മിറ്റി മേധാവിയാണ്.

logo
The Fourth
www.thefourthnews.in