ബ്രിട്ടനിലെ ഇന്ത്യൻ ഹൈക്കമ്മീഷന് നേരെ ആക്രമണം; ശക്തമായ പ്രതിഷേധം അറിയിച്ച് ഇന്ത്യ
PHIL NOBLE

ബ്രിട്ടനിലെ ഇന്ത്യൻ ഹൈക്കമ്മീഷന് നേരെ ആക്രമണം; ശക്തമായ പ്രതിഷേധം അറിയിച്ച് ഇന്ത്യ

പഞ്ചാബില്‍ ഖലിസ്ഥാൻ വാദിയും 'വാരിസ് പഞ്ചാബ് ദേ' തലവനുമായ അമൃത്പാൽ സിങിനായി പോലീസ് തിരച്ചില്‍ ഊർജിതമാക്കിയ സാഹചര്യത്തിലാണ് അക്രമം

ബ്രിട്ടനിലെ ഇന്ത്യൻ ഹൈക്കമ്മീഷന് നേരെ ഖാലിസ്ഥാൻ അനുകൂലികളുടെ ആക്രമണം. സംഘം ഓഫീസിന് നേരെ ആക്രമം നടത്തുകയും ദേശീയ പതാകയെ അപമാനിക്കുകയും ചെയ്തു. ഹൈക്കമ്മീഷന് മുന്നിലെ ദേശീയ പതാക അക്രമികള്‍ താഴ്ത്തി. പഞ്ചാബില്‍ ഖലിസ്ഥാൻ വാദിയും 'വാരിസ് പഞ്ചാബ് ദേ' തലവനുമായ അമൃത്പാൽ സിങിനായി പോലീസ് തിരച്ചില്‍ ഊർജിതമാക്കിയ സാഹചര്യത്തിലാണ് അക്രമം. സംഭവത്തില്‍ ഇന്ത്യ ശക്തമായ പ്രതിഷേധം അറിയിച്ചു. മുതിർന്ന നയതന്ത്ര പ്രതിനിധിയെ വിളിച്ചുവരുത്തിയാണ് ഇന്ത്യ പ്രതിഷേധം അറിയിച്ചത്. സുരക്ഷാവീഴ്ചയില്‍ ബ്രിട്ടണോട് വിശദീകരണം ആവശ്യപ്പെട്ടെന്ന് വിദേശകാര്യ മന്ത്രാലയം അറിയിച്ചു. ഖാലിസ്ഥാൻ പതാകയേന്തിയ അക്രമികൾ ഇന്ത്യൻ പതാക വലിച്ചു താഴ്ത്തുന്നതിന്റെ ദൃശ്യങ്ങൾ സാമൂഹ്യമാധ്യമങ്ങളിൽ പ്രചരിച്ചിരുന്നു.

ഇന്ത്യൻ ഹൈക്കമ്മീഷന് നേരെ ഉണ്ടായ നിർഭാഗ്യകരമായ സംഭവങ്ങളെ അപലപിക്കുന്നതായി ഇന്ത്യയിലെ ബ്രിട്ടീഷ് ഹൈകമ്മീഷണർ അലക്സ് എല്ലിസ് വ്യക്തമാക്കി. " ഇന്ത്യൻ ഹൈക്കമ്മീഷനിലെ ആളുകൾക്ക് നേരെ ഉണ്ടായ സംഭവങ്ങൾ നടക്കാൻ പാടില്ലാത്തതായിരുന്നു. നിർഭാഗ്യകരമായ ഈ പ്രവർത്തികളെ അപലപിക്കുന്നു" അദ്ദേഹം പറഞ്ഞു. ഇന്ന് വൈകുന്നേരമാണ് ന്യൂഡൽഹിയിലെ ഉയർന്ന നയതന്ത്ര പ്രതിനിധിയെ ഇന്ത്യ നേരിട്ട് കണ്ട് പ്രതിഷേധം അറിയിച്ചത്. ഇന്ത്യൻ ഹൈക്കമ്മീഷൻ ഓഫീസിലേക്ക് അക്രമികൾ കടക്കാനുണ്ടായ സാഹചര്യം സംബന്ധിച്ചും ബ്രിട്ടീഷ് സെക്യൂരിറ്റി ഉദ്യോഗസ്ഥന്മാരുടെ അഭാവത്തെ സംബന്ധിച്ചും വിശദീകരണം നൽകാനും ഇന്ത്യ ആവശ്യപ്പെട്ടിട്ടുണ്ട്.

ബ്രിട്ടനിലെ ഇന്ത്യൻ ഹൈക്കമ്മീഷന് നേരെ ആക്രമണം; ശക്തമായ പ്രതിഷേധം അറിയിച്ച് ഇന്ത്യ
അമൃത്പാല്‍ സിങ്ങിനെതിരെ വീണ്ടും എഫ്‌ഐആര്‍; ഉടന്‍ പിടികൂടുമെന്ന് പോലീസ്, പഞ്ചാബില്‍ ഇന്റര്‍നെറ്റ് നിരോധനം നീട്ടി

യുകെയിലെ ഇന്ത്യൻ നയതന്ത്ര സ്ഥാപനങ്ങളുടെയും ഉദ്യോഗസ്ഥരുടെയും സുരക്ഷയിൽ യു കെ ഗവൺമെന്റിന്റെ നിസ്സംഗത അംഗീകരിക്കാനാവില്ലെന്ന് ഇന്ത്യ വിലയിരുത്തി. ഇന്നത്തെ സംഭവത്തിൽ ഉൾപ്പെട്ടിരിക്കുന്ന ഓരോരുത്തരെയും തിരിച്ചറിയാനും അറസ്റ്റ് ചെയ്യാനും നിയമനടപടിക്ക് വിധേയമാക്കാനും അത്തരം സംഭവങ്ങൾ ആവർത്തിക്കാതിരിക്കാൻ കർശനമായ നടപടികൾ സ്വീകരിക്കാനും യു കെ സർക്കാർ ഉടനടി നടപടികൾ കൈക്കൊള്ളുമെന്ന് പ്രതീക്ഷിക്കുന്നതായും ഇന്ത്യ അറിയിച്ചിട്ടുണ്ട്.

ഖലിസ്ഥാൻ അനുകൂലികളായ അക്രമി സംഘം അമൃത്പാൽ സിങിനെ മോചിപ്പിക്കണം എന്നാവശ്യപ്പെട്ടുകൊണ്ടുള്ള പോസ്റ്ററുകളുമായാണ് പ്രദേശത്ത് എത്തിയത്. ഇവർ ഇവിടെ നിന്ന് മുദ്രാവാക്യം വിളിക്കുകയും ചെയ്തിരുന്നു.

ബ്രിട്ടനിലെ ഇന്ത്യൻ ഹൈക്കമ്മീഷന് നേരെ ആക്രമണം; ശക്തമായ പ്രതിഷേധം അറിയിച്ച് ഇന്ത്യ
അമൃത്പാല്‍ സിങ് പിടികിട്ടാപ്പുള്ളി; ഇന്റർനെറ്റ് വിലക്ക് തിങ്കളാഴ്ച വരെ നീട്ടി, പഞ്ചാബില്‍ കനത്ത ജാഗ്രത

അമൃത്പാൽ സിങ്ങിനെ പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിച്ചിരിക്കുകയാണ് പഞ്ചാബ് പോലീസ്. അതിനാടകീയമായ രംഗങ്ങൾക്കാണ് നിലവിൽ പഞ്ചാബ് സാക്ഷ്യം വഹിക്കുന്നത്. പോലീസിനും സർക്കാരിനും ഏറെ തലവേദന സൃഷ്‌ടിച്ച അമൃത്പാലിനെ അറസ്റ്റ് ചെയ്തുവെന്ന് കഴിഞ്ഞ ദിവസം വാർത്തകൾ വന്നിരുന്നെങ്കിലും പോലീസ് പിന്നീടത് നിഷേധിക്കുകയായിരുന്നു. അമൃത്പാലിനെ പിടികൂടാന്‍ സംസ്ഥാന വ്യാപകമായി തിരച്ചിൽ നടക്കുകയാണ്. ഇയാളുമായി ബന്ധമുള്ളവരെയും കൂട്ടാളികളേയും പോലീസ് അറസ്റ്റ് ചെയ്തിരുന്നു. പ്രതിഷേധങ്ങൾക്ക് തടയിടാനായി പല ജില്ലകളിലും നിരോധനാജ്ഞ പ്രഖ്യാപിച്ചിരിക്കുകയാണ്. 

logo
The Fourth
www.thefourthnews.in