കൊല്ലപ്പെട്ട മേഘ്ന
കൊല്ലപ്പെട്ട മേഘ്ന

മൈസൂരുവില്‍ പുലിയുടെ ആക്രമണം; വിദ്യാര്‍ത്ഥിയ്ക്ക് ദാരുണാന്ത്യം

വ്യാഴാഴ്ച വൈകുന്നേരം 6.20 നായിരുന്നു സംഭവം

മൈസൂരുവില്‍ പുലിയുടെ ആക്രമണത്തില്‍ വിദ്യാര്‍ഥി കൊല്ലപ്പെട്ടു. കബേഹുണ്ഡി ഗ്രാമത്തിലെ മേഘ്‌ന എന്ന വിദ്യാര്‍ഥിനിയെയാണ് പുലി ആക്രമിച്ചത്. വ്യാഴാഴ്ച വൈകുന്നേരം 6.20 നായിരുന്നു സംഭവം. നരാസിപുര്‍ സര്‍ക്കാര്‍ കോളേജിലെ ബികോം വിദ്യാര്‍ഥിയാണ് മേഘ്‌ന.

കബേഹുണ്ഡി ഗ്രാമത്തില്‍ കരിമ്പ് പാടങ്ങള്‍ക്ക് സമീപത്തെ വീടിന് സമീപത്തില്‍ നിന്നാണ് യുവതിയെ പുലി ആക്രമിക്കുന്നത്. വീടിന് പുറത്തെ ഷെഡിലേയ്ക്ക് പോയപ്പോഴായിരുന്നു സംഭവം. വിദ്യാര്‍ഥിയെ 200 മീറ്ററോളം ദുരം പുലി വലിച്ചുകൊണ്ട് പോയി. കരച്ചില്‍ കേട്ട് ഓടിയെത്തിയ വീട്ടുകാരും നാട്ടുകാരുമാണ് രക്തത്തില്‍ കുളിച്ച നിലയില്‍ പെണ്‍കുട്ടിയെ കണ്ടെത്തിയത്. ഗുരുതരമായി പരിക്കേറ്റ വിദ്യാര്‍ഥിയെ നരാസിപുര താലൂക്ക് ഹോസ്പിറ്റലില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.

യുവതിയുടെ മരണത്തിന് പിന്നാലെ ആശുപത്രിയ്ക്ക് മുന്നില്‍ ഗ്രാമവാസികള്‍ പ്രതിഷേധിച്ചു. എംഎല്‍എ അശ്വിന്‍ കുമാറും മുതിര്‍ന്ന ഫോറസ്റ്റ് ഉദ്യോഗസ്ഥരും എത്തിയാണ് നാട്ടുകാരെ ശാന്തരാക്കിയത്. വിദ്യാര്‍ഥിയുടെ കുടുംബത്തിന് കര്‍ണാടക സര്‍ക്കാര്‍ രണ്ട് ലക്ഷം രൂപ ധനസഹായം പ്രഖ്യാപിച്ചു. വീട്ടിലെ ഒരാള്‍ക്ക് കരാര്‍ അടിസ്ഥാനത്തില്‍ ജോലി നല്‍കുമെന്നും വനം വകുപ്പ് അറിയിച്ചു. കുട്ടിയെ ആക്രമിച്ച പുലിയെ കണ്ടെത്താന്‍ വനംവകുപ്പ് തിരച്ചിലും ആരംഭിച്ചു. പുലിയെ വെടിവെച്ച് കൊല്ലാനും കര്‍ണാടക സര്‍ക്കാര്‍ ഉത്തരവിട്ടു.

ഈ മാസത്തില്‍ നരാസിപുര താലൂക്കില്‍ പുലിയുടെ ആക്രമണത്തില്‍ കൊല്ലപ്പെടുന്ന രണ്ടാമത്തെ വിദ്യാര്‍ഥിയാണ് മേഘ്‌ന. നവംബര്‍ ഒന്നിന് മറ്റൊരു വിദ്യാര്‍ഥിയേയും പുലി ആക്രിമിച്ചിരുന്നു. കബേഹുണ്ഡി ഗ്രാമത്തില്‍ നിന്ന് നാല് കിലോമീറ്റര്‍ മാറിയായിരുന്നു ആ സംഭവം.

logo
The Fourth
www.thefourthnews.in