മംഗളുരു സ്ഫോടനം: പൊട്ടിത്തെറിച്ചത് പ്രഷർ കുക്കർ, പ്രതിയെന്ന് സംശയിക്കുന്നയാളുടെ വീട്ടില്‍ 
സ്ഫോടകവസ്തു നിർമാണ സാമഗ്രികൾ

മംഗളുരു സ്ഫോടനം: പൊട്ടിത്തെറിച്ചത് പ്രഷർ കുക്കർ, പ്രതിയെന്ന് സംശയിക്കുന്നയാളുടെ വീട്ടില്‍ സ്ഫോടകവസ്തു നിർമാണ സാമഗ്രികൾ

സ്‌ഫോടക വസ്തു അടക്കം ചെയ്ത പ്രഷർ കുക്കറാണ് പൊട്ടിത്തെറിച്ചതെന്നാണ് പോലീസ് നൽകുന്ന വിവരം

മംഗളുരു സ്ഫോടനക്കേസിൽ പ്രതിയെന്ന് സംശയിക്കുന്നയാൾക്ക് തീവ്രവാദ ബന്ധമുള്ളതായി കർണാടക പോലീസ്. മംഗളുരു സ്വദേശിയും സ്ഫോടക വസ്തുവുമായി സഞ്ചരിച്ചയാളുമായ ശരീഖിന്റെ വീട്ടിൽ പോലീസും ബോംബ് സ്‌ക്വാഡും പരിശോധന നടത്തി. വീട്ടിൽ നിന്നും സ്ഫോടകവസ്തു നിർമാണ സാമഗ്രികൾ കണ്ടെടുത്തതായി മംഗളുരു പോലീസ് അറിയിച്ചു.

ശനിയാഴ്ച വൈകിട്ട് 5:11ന് ആയിരുന്നു മംഗളുരുവിൽ ശരീഖ് സഞ്ചരിച്ച ഓട്ടോറിക്ഷയിൽ നിന്ന് പൊട്ടിത്തെറി ഉണ്ടായത് . യാത്രക്കാരനായ ശരീഖിന്റെ കയ്യിൽ ഇരുന്ന ബാഗിൽ നിന്ന് അജ്ഞാത വസ്തു പൊട്ടിത്തെറിച്ചെന്നായിരുന്നു ഡ്രൈവർ നേരത്തെ പോലീസിനെ അറിയിച്ചത്. എന്നാൽ സ്‌ഫോടക വസ്തു അടക്കം ചെയ്ത പ്രഷർ കുക്കറാണ് പൊട്ടിത്തെറിച്ചതെന്നാണ് പോലീസ് നൽകുന്ന വിവരം. ഓട്ടോറിക്ഷയിൽ ഇത് ഘടിപ്പിച്ച നിലയിലായിരുന്നു. പൊട്ടിത്തെറിയിൽ ഓട്ടോറിക്ഷയുടെ ഉൾവശം മുഴുവനായും കത്തി നശിച്ചിരുന്നു.

മംഗളുരു സ്ഫോടനം: പൊട്ടിത്തെറിച്ചത് പ്രഷർ കുക്കർ, പ്രതിയെന്ന് സംശയിക്കുന്നയാളുടെ വീട്ടില്‍ 
സ്ഫോടകവസ്തു നിർമാണ സാമഗ്രികൾ
മംഗളൂരു ഓട്ടോറിക്ഷയിലെ പൊട്ടിത്തെറി; തീവ്രവാദ ബന്ധം സ്ഥിരീകരിച്ച് ഡിജിപി

സംഭവത്തിൽ സമഗ്ര അന്വേഷണം നടക്കുകയാണ്. പരുക്കേറ്റ് ചികിത്സയിൽ കഴിയുന്നതിനാൽ ഡ്രൈവറെയും ശരീഖിനെയും വിശദമായി ചോദ്യം ചെയ്യാൻ പോലീസിന് കഴിഞ്ഞിട്ടില്ല . അതേസമയം സംഭവം ആസൂത്രിതമാണെന്ന നിഗമനത്തിലാണ് അന്വേഷണ സംഘം. തീവ്രവാദ ആക്രമണമാണെന്ന് സ്ഥിരീകരിച്ചതായി നേരത്തെ കർണാടക ആഭ്യന്തര വകുപ്പ് വ്യക്തമാക്കിയിരുന്നു.

ശരീഖിന്റെ കയ്യിൽ നിന്ന് മറ്റൊരാളുടെ ആധാർ കാർഡ് പോലീസിന് ലഭിച്ചിട്ടുണ്ട് . ഇത് ഹുബ്ബള്ളി സ്വദേശിയും തുംകൂരുവിലെ റയിൽവേ ജീവനക്കാരനുമായ പ്രേംരാജിന്റേതാണെന്ന് പോലീസ് അറിയിച്ചു. ആധാർകാർഡ് മാസങ്ങൾക്കു മുൻപ് നഷ്ടപ്പെട്ടതിനെ തുടർന്ന് പുതിയ കാർഡ് എടുത്തെന്നാണ് ഇദ്ദേഹം പോലീസിന് നൽകിയിരിക്കുന്ന മൊഴി. സ്ഫോടനത്തിന് ശേഷം പിടിക്കപ്പെടാതിരിക്കാൻ പ്രതി നടത്തിയ ആസൂത്രണമായാണ് പോലീസിന്റെ വിലയിരുത്തൽ.

logo
The Fourth
www.thefourthnews.in