പ്രധാനമന്ത്രി നരേന്ദ്ര മോദി
പ്രധാനമന്ത്രി നരേന്ദ്ര മോദി

ഒടുവില്‍ മൗനംവെടിഞ്ഞ് മോദി; 'മണിപ്പൂരിലെ പെൺമക്കൾക്ക് സംഭവിച്ചത് ഒരിക്കലും പൊറുക്കാനാകില്ല'

മണിപ്പൂരിലെ സംഭവം ഏതൊരു പരിഷ്‌കൃത സമൂഹത്തിനും ലജ്ജാകരമാണ്.

മണിപ്പൂരില്‍ കുക്കി വിഭാഗത്തില്‍പ്പെട്ട രണ്ടു സ്ത്രീകള്‍ക്കെതിരെ നടന്ന ആള്‍ക്കൂട്ട ആക്രമണം രാജ്യത്തിന് നാണക്കേടെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. പെണ്‍കുട്ടികള്‍ക്ക് എതിരായ ആക്രമണത്തിന് പിന്നിലുള്ള ഒരു വ്യക്തിയും രക്ഷപ്പെടില്ലെന്നും പ്രധാനമന്ത്രി പ്രതികരിച്ചു. കഴിഞ്ഞ രണ്ട് മാസത്തിലേറെയായി മണിപ്പൂരില്‍ തുടരുന്ന അക്രമങ്ങളില്‍ ഇതാദ്യമായാണ് പ്രധാനമന്ത്രി പ്രതികരിക്കുന്നത്. പാര്‍ലമെന്റ് സമ്മേളനത്തിന് മുന്നോടിയായാണ് മോദിയുടെ പ്രതികരണം.

'മണിപ്പൂരിലെ പെണ്‍മക്കള്‍ക്ക് സംഭവിച്ചത് ഒരിക്കലും പൊറുക്കാനാവില്ല. ഒരു കുറ്റവാളിയും രക്ഷപ്പെടില്ലെന്ന് ഞാന്‍ രാജ്യത്തിന് ഉറപ്പുനല്‍കുന്നു. നിയമം അതിന്റെ എല്ലാ ശക്തിയോടെയും പ്രവര്‍ത്തിക്കും. എന്റെ ഹൃദയം വേദനയും കോപവും കൊണ്ട് നിറഞ്ഞിരിക്കുന്നു. മണിപ്പൂരിലെ സംഭവം ഏതൊരു പരിഷ്‌കൃത സമൂഹത്തിനും ലജ്ജാകരമാണ്. സംസ്ഥാനങ്ങളില്‍ ക്രമസമാധാനം കൂടുതല്‍ ശക്തിപ്പെടുത്താന്‍ എല്ലാ മുഖ്യമന്ത്രിമാരോടും ഞാന്‍ അഭ്യര്‍ത്ഥിക്കുന്നു. സ്ത്രീ സുരക്ഷയ്ക്കായി, ശക്തമായ നടപടികള്‍ കൈക്കൊള്ളുക. രാജ്യത്തിന്റെ ഏത് കോണിലായാലും രാഷ്ട്രീയത്തിന് അതീതമായ പ്രവര്‍ത്തനം ആവശ്യമാണ്.' എന്നായിരുന്നു പ്രധാനമന്ത്രിയുടെ വാക്കുകള്‍.

പ്രധാനമന്ത്രി നരേന്ദ്ര മോദി
കുക്കി സ്ത്രീകളോട് സമാനതകളില്ലാത്ത ക്രൂരത; മോദി മൗനം വെടിയണമെന്ന് പ്രതിപക്ഷം, മനുഷ്യത്വരഹിതമെന്ന് സ്മൃതി ഇറാനി

മണിപ്പൂര്‍ സംഭവത്തില്‍ രാജ്യവ്യാപകമായി പ്രതിഷേധം ശക്തമാകുന്നതിനിടെയാണ് പ്രധാനമന്ത്രിയുടെ പ്രതികരണം. പ്രധാനമന്ത്രിയുടെ മൗനവും നിഷ്‌ക്രിയത്വവുമാണ് മണിപ്പൂരിനെ അരാജകത്വത്തിലേക്ക് നയിച്ചതെന്ന് കോണ്‍ഗ്രസ് ഉള്‍പ്പെടെ ആക്ഷേപം ഉന്നിയിച്ചിരുന്നു. 'മണിപ്പൂരില്‍ ഇന്ത്യ എന്ന ആശയം ആക്രമിക്കപ്പെടുമ്പോള്‍ ഇന്ത്യ നിശബ്ദത പാലിക്കില്ല. ഞങ്ങള്‍ മണിപ്പൂരിലെ ജനങ്ങള്‍ക്കൊപ്പമാണ് നില്‍ക്കുന്നത്. സമാധാനമാണ് മുന്നിലുള്ള ഏക വഴി,' എന്നായിരുന്നു വിഷയത്തില്‍ രാഹുല്‍ ഗാന്ധി യുടെ പ്രതികരണം.

കുക്കി വിഭാഗത്തിപ്പെട്ട രണ്ട് സ്ത്രീകളെ മെയ് നാലിന് നഗ്‌നരാക്കി റോഡിലൂടെ നടത്തുകയും തുടര്‍ന്ന് കൂട്ടബലാത്സംഗത്തിന് ഇരയാക്കുകയും ചെയ്തിരുന്നു

രണ്ട് മാസത്തിലേറെയായി വംശീയ കലാപത്തിന്റെ ദുരനുഭവങ്ങള്‍ നേരിട്ടുകൊണ്ടിരിക്കുന്ന മണിപ്പൂരില്‍ നിന്ന് ഇന്നലെയാണ് ക്രൂരതയുടെ അങ്ങേത്തലയ്ക്കലുള്ള ദൃശ്യങ്ങള്‍ പുറത്തുവന്നത്. കുക്കി വിഭാഗത്തിപ്പെട്ട രണ്ട് സ്ത്രീകളെ മെയ് നാലിന് നഗ്‌നരാക്കി റോഡിലൂടെ നടത്തുകയും തുടര്‍ന്ന് കൂട്ടബലാത്സംഗത്തിന് ഇരയാക്കുകയും ചെയ്തിരുന്നു. സംഭവം നടന്ന് രണ്ടു മാസങ്ങള്‍ക്ക് ശേഷമാണ് വീഡിയോ ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയിലൂടെ പുറത്തുവന്നിരിക്കുന്നത്. തൗബാലിലെ മെയ്തി ആധിപത്യമുള്ള താഴ്വര ജില്ലയിലാണ് സംഭവം. എന്നാല്‍, ഇതുമായി ബന്ധപ്പെട്ട് കഴിഞ്ഞ മാസം കാങ്പോക്പി ജില്ലയിലെ പോലീസ് സ്റ്റേഷനില്‍ പരാതിപ്പെട്ടിരിന്നുവെന്നും പോലീസ് വ്യക്തമാക്കി. അജ്ഞാതരായ സായുധരായ അക്രമികള്‍ക്കെതിരെ തട്ടിക്കൊണ്ടുപോകല്‍, കൂട്ടബലാത്സംഗം, കൊലപാതകം എന്നിവയ്ക്ക് കേസെടുത്തിട്ടുണ്ടെന്ന് പോലീസ് പറഞ്ഞു. പിന്നീട്, ഈ കേസ് തൗബാലിലെ ബന്ധപ്പെട്ട പോലീസ് സ്റ്റേഷനിലേക്ക് കൈമാറുകയും ചെയ്തിരുന്നു. നിലവില്‍, ഇതുവരെ ആരെയും അറസ്റ്റ് ചെയ്തിട്ടില്ല.

logo
The Fourth
www.thefourthnews.in