ശിവരാജ് സിങ് ചൗഹാന്‍
ശിവരാജ് സിങ് ചൗഹാന്‍

റേഷന്‍ വിതരണത്തിനുള്ള ട്രക്കുകള്‍ മുതല്‍ ഗുണഭോക്താക്കളുടെ എണ്ണം വരെ വ്യാജം; അഴിമതി കുരുക്കില്‍ ശിവരാജ് സിങ് ചൗഹാന്‍

സംസ്ഥാന ഓഡിറ്റിങ്ങിലാണ് ടേക്ക് ഹോം റേഷന്‍ എന്ന പദ്ധതിയിലെ വന്‍ ക്രമക്കേടുകള്‍ പുറത്തുവന്നത്

മധ്യപ്രദേശ് സര്‍ക്കാരിന്റെ കുട്ടികള്‍ക്കും സ്ത്രീകള്‍ക്കുമായുള്ള പോഷകാഹാര പദ്ധതിയില്‍ വന്‍ അഴിമതി നടന്നതായി റിപ്പോര്‍ട്ട്. സംസ്ഥാന ഓഡിറ്റിങ്ങിലാണ് വന്‍ ക്രമക്കേടുകള്‍ കണ്ടെത്തിയിരിക്കുന്നത്. 36 പേജുള്ള റിപ്പോര്‍ട്ടില്‍ വനിതാ ശിശു വികസന പദ്ധതികളില്‍ വന്‍ അഴിമതി നടത്തിയതായി എന്‍ഡിടിവിയാണ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും ആവശ്യമായ പോഷണം നല്‍കുക എന്ന ലക്ഷ്യത്തോടെ ആരംഭിച്ച ടേക്ക് ഹോം റേഷന്‍ എന്ന പദ്ധതിയിലാണ് ക്രമക്കേടുകള്‍ നടന്നിരിക്കുന്നത്. മുഖ്യമന്ത്രി ശിവരാജ് സിങ് ചൗഹാനാണ് വനിതാ ശിശു വികസന വകുപ്പ് കൈകാര്യം ചെയ്യുന്നത്.

മുഖ്യമന്ത്രിയായ ശിവരാജ് സിങ് ചൗഹാനാണ് സംസ്ഥാനത്തെ വനിതാ ശിശു വികസന വകുപ്പ് കൈകാര്യം ചെയ്യുന്നത്

ഈ പദ്ധതിയില്‍ ഏകദേശം 49.58 പേരാണ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. ഇതില്‍ ആറ് മാസം മുതല്‍ 3 വയസ്സ് വരെ പ്രായമുള്ള 34.69 ലക്ഷം കുട്ടികളും, 14.25 ലക്ഷത്തോളം ഗര്‍ഭിണികളും മുലയൂട്ടുന്ന അമ്മമാരും 11 മുതല്‍ 14 വരെയുള്ള 0.64 ലക്ഷത്തോളം കൗമാരക്കാരായ പെണ്‍കുട്ടികളും ഉള്‍പ്പെടുന്നുണ്ട്. 6.94 കോടി രൂപ വില വരുന്ന 1125.64 മെട്രിക് ടണ്‍ റേഷന്‍ എത്തിക്കാന്‍ ഉപയോഗിച്ചു എന്ന് അവകാശപ്പെടുന്ന ട്രക്കുകളും വ്യാജമാണെന്ന് കണ്ടെത്തിയിട്ടുണ്ട്. പിന്നീട് നടന്ന അന്വേഷണത്തില്‍ അവയെല്ലാം മോട്ടോര്‍ സൈക്കിളുകള്‍, കാറുകള്‍, ഓട്ടോകള്‍ എന്നിവയുടെ രജിസ്‌ട്രേഷന്‍ ആണെന്നാണ് കണ്ടെത്തിയത്.

റേഷന്‍ എത്തിക്കാന്‍ ഉപയോഗിച്ചു എന്ന് അവകാശപ്പെടുന്ന ട്രക്കുകളും വ്യാജമാണെന്ന് കണ്ടെത്തിയിട്ടുണ്ട്

2018 ഏപ്രിലില്‍ റേഷന് അര്‍ഹതയുള്ള സ്‌കൂള്‍ വിദ്യാര്‍ത്ഥിനികളെ കണ്ടെത്തുന്നതിനുള്ള സര്‍വ്വേ പൂര്‍ത്തിയാക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ ആവശ്യപ്പെട്ടിട്ടും 2021 ഫെബ്രുവരി വരെയും അത് പൂര്‍ത്തിയാക്കാന്‍ വനിതാ ശിശു വികസന വകുപ്പിന് കഴിഞ്ഞില്ല. വിദ്യാഭ്യാസ വകുപ്പ് 2018- 19 സ്‌കൂളിന് പുറത്തുള്ള പെണ്‍കുട്ടികളുടെ സര്‍വ്വേ എടുത്തപ്പോള്‍ 9000 പെണ്‍കുട്ടികള്‍ മാത്രമാണ് ഉണ്ടായിരുന്നത്. എന്നാല്‍ വനിതാ ശിശു വികസന വകുപ്പ് ഒരു അടിസ്ഥാന സര്‍വ്വേയും നടത്താതെ അവരുടെ എണ്ണം 36.08 ലക്ഷമായി രേഖപ്പെടുത്തി. എന്നാല്‍ എട്ട് ജില്ലകളിലെ 49 അങ്കണവാടികളില്‍ സ്‌കൂളില്‍ പോകാത്ത മൂന്ന് പെണ്‍കുട്ടികള്‍ മാത്രമാണ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നതായാണ് ഓഡിറ്റിങ്ങില്‍ കണ്ടെത്തിയിരിക്കുന്നത്. ഇതിന് പകരമായി വനിതാ ശിശു വികസന വകുപ്പ് ഇതേ അങ്കണവാടികള്‍ക്ക് കീഴില്‍ 63,748 പെണ്‍കുട്ടികളെയാണ് പട്ടികപ്പെടുത്തിയത്. അവരില്‍ 29,104 പേരെ 2018-19 കാലയളവില്‍ സഹായിച്ചതായും രേഖകളില്‍ കാണിച്ചു.

വിതരണം ചെയ്യുന്ന സാധനങ്ങളുടെ ഗുണനിലവാരം പരിശോധിക്കാനും ഉദ്യോഗസ്ഥരുണ്ടായിരുന്നില്ല

ഓഡിറ്റ് ചെയ്ത എട്ട് ജില്ലകളില്‍ 2018-21 കാലയളവില്‍ അങ്കണവാടി കേന്ദ്രങ്ങളില്‍ വിതരണം ചെയ്യുന്ന സാധനങ്ങളുടെ ഗുണനിലവാരം പരിശോധിക്കാനായി ഒരു ഉദ്യോഗസ്ഥര്‍ പോലും പരിശോധന നടത്തിയിട്ടില്ലെന്നും കണ്ടെത്തിയിട്ടുണ്ട്. സര്‍ക്കാര്‍ ഭരിക്കുന്ന ഒരിടത്തും ഒരു അഴിമതിയും നടക്കില്ലെന്ന ബിജെപിയുടെ അവകാശവാദമാണ് ഇവിടെ പൊളിയുന്നത്. സംസ്ഥാന സര്‍ക്കാരിന്റെ തന്നെ നേതൃത്വത്തില്‍ നടന്ന ഓഡിറ്റിങ്ങിലാണ് ഈ കണ്ടെത്തലുകള്‍. ഉപതിരഞ്ഞെടുപ്പിലെ തോല്‍വിയെ തുടര്‍ന്ന് 2020 ല്‍ ഇമര്‍തി ദേവി രാജിവെച്ചതുമുതല്‍ മധ്യപ്രദേശ് മുഖ്യമന്ത്രി ശിവരാജ് സിങ് ചൗഹാനാണ് വനിതാ ശിശു വികസന വകുപ്പ് കൈകാര്യം ചെയ്യുന്നത്.

logo
The Fourth
www.thefourthnews.in