'ആ രണ്ടര വയസ്സുകാരിയെ തിരിച്ചുനല്‍കണം': കുഞ്ഞ് അരിഹയെ ഇന്ത്യയിലെത്തിക്കാൻ നീക്കം ശക്തമാക്കി കേന്ദ്ര സ‍ർക്കാർ

'ആ രണ്ടര വയസ്സുകാരിയെ തിരിച്ചുനല്‍കണം': കുഞ്ഞ് അരിഹയെ ഇന്ത്യയിലെത്തിക്കാൻ നീക്കം ശക്തമാക്കി കേന്ദ്ര സ‍ർക്കാർ

ഇന്ത്യൻ പൗര ആയി വളരുക എന്നത് കുഞ്ഞിന്‍റെ അവകാശമാണെന്നതടക്കമുള്ള വിവരങ്ങൾ ജർമനിയെ അറിയിച്ചതായും വിദേശകാര്യ വകുപ്പ് വക്താവ് അരിന്ദം ഭാഗ്ചി പറഞ്ഞു

ജർമനിയിൽ ശിശു സംരക്ഷണ വകുപ്പ് കസ്റ്റഡിയിൽ വച്ചിരിക്കുന്ന ഇന്ത്യൻ വംശജയായ കുഞ്ഞ് അരിഹയെ തിരിച്ചുകിട്ടാനുള്ള ശ്രമങ്ങൾ ശക്തമാക്കി ഇന്ത്യ. അരിഹയെ എത്രയും വേഗം ഇന്ത്യയിലേക്ക് അയയ്ക്കാൻ ആവശ്യമായതെല്ലാം ചെയ്യാൻ ജർമൻ അധികാരികളോട് അഭ്യർഥിച്ചതായി വിദേശകാര്യ മന്ത്രാലയം അറിയിച്ചു. കുഞ്ഞിന്റെ വളർച്ചാ കാലഘട്ടത്തിൽ ഭാഷയും സംസ്കാരവും സാമൂഹികാന്തരീക്ഷവുമെല്ലാം പ്രധാനപ്പെട്ടതാണെന്നും അതുകൊണ്ട് തന്നെ കുഞ്ഞിനെ എത്രയും പെട്ടെന്ന് കൈമാറണമെന്നുമാണ് ഇന്ത്യ ആവശ്യപ്പെട്ടിരിക്കുന്നത്.

ഇന്ത്യൻ പൗര ആയി വളരുക എന്നത് കുഞ്ഞിന്‍റെ അവകാശമാണെന്നതടക്കമുള്ള വിവരങ്ങൾ ജർമനിയെ അറിയിച്ചതായും വിദേശകാര്യ വകുപ്പ് വക്താവ് അരിന്ദം ഭാഗ്ചി പറഞ്ഞു. വിദേശകാര്യ മന്ത്രാലയവും ബെർലിനിലെ ഇന്ത്യൻ എംബസിയും അരിഹയെ ഇന്ത്യയിലേക്ക് തിരിച്ചുകൊണ്ടുവരാനുള്ള ശ്രമങ്ങൾ ശക്തമാക്കിയിട്ടുണ്ടെന്നും അരിന്ദം ഭാഗ്ചി വ്യക്തമാക്കി. ഗുജറാത്ത് സ്വദേശികളാണ് അരിഹയുടെ മാതാപിതാക്കളായ ഭാവേഷ് ഷായും ഭാര്യ ധാരാ ഷായും. 

കുഞ്ഞിനെ തിരിച്ചയയ്ക്കുന്നതുമായി ബന്ധപ്പെട്ട് ജര്‍മന്‍ അംബാസഡര്‍ ഫിലിപ്പ് അക്കര്‍മാന് 59 ഇന്ത്യന്‍ എംപിമാര്‍ക്ക് കത്തയച്ചിരുന്നു. ഈ വിഷയത്തില്‍ ഇന്ത്യക്കുള്ള ആശങ്ക ജര്‍മന്‍ സര്‍ക്കാരിനെ അറിയിക്കാനും അവര്‍ നിര്‍ദേശിച്ചിരുന്നു. എന്നാൽ കുഞ്ഞിനെ മാതാപിതാക്കളുടെ കൂടെ നല്‍കുന്നതിനേക്കാള്‍ നല്ലത് ജര്‍മന്‍ ഫോസ്റ്റര്‍ കെയറില്‍ നിര്‍ത്തുന്നതായിരിക്കുമെന്നും അവിടെ കുഞ്ഞ് സുരക്ഷിതയായിരിക്കും എന്നുമാണ് ജർമൻ അധികൃതർ വാദിച്ചത്.

ജർമൻ ഫോസ്റ്റർ കെയറിലേക്ക് മാറ്റുന്നതിന് മുൻപ് അരിഹ ഷാ മാതാപിതാക്കളോടൊപ്പം
ജർമൻ ഫോസ്റ്റർ കെയറിലേക്ക് മാറ്റുന്നതിന് മുൻപ് അരിഹ ഷാ മാതാപിതാക്കളോടൊപ്പം

രണ്ട് വയസ്സുകാരി അരിഹ ഷാ 2021 സെപ്റ്റംബര്‍ മുതല്‍ ജര്‍മനിയിലെ ബെര്‍ലിനിലെ ഒരു കെയര്‍ ഹോമിലാണ് കഴിയുന്നത്. കളിക്കുന്നതിനിടെ കുഞ്ഞിന്റെ സ്വകാര്യ ഭാഗത്തേറ്റ ചെറിയൊരു പരുക്കിനെ ചൊല്ലിയാണ് ജർമൻ സർക്കാർ കുഞ്ഞിനെ രക്ഷിതാക്കളിൽ നിന്ന് പിരിച്ചത്. ജര്‍മന്‍ അധികാരികള്‍ കുട്ടിയെ മാതാപിതാക്കള്‍ ലൈംഗികമായി പീഡിപ്പിച്ചെന്നാരോപിച്ച് മാതാപിതാക്കള്‍ക്കെതിരെ കുറ്റം ചുമത്തുകയും കുഞ്ഞിനെ ശിശു സംരക്ഷണ കേന്ദ്രത്തിലേക്ക് മാറ്റുകയും ചെയ്തു. പിന്നീട് കുട്ടി പീഡിപ്പിക്കപ്പെട്ടിട്ടില്ലെന്ന് തെളിഞ്ഞെങ്കിലും കുഞ്ഞിനെ തിരിച്ചുകൊടുക്കാൻ സർക്കാർ തയ്യാറായില്ല. ഡിഎന്‍എ ടെസ്റ്റ് നടത്തി പിതൃത്വവും തെളിയിച്ചു. സംശയം ഉന്നയിച്ച ഡോക്ടര്‍മാരും നിലപാട് തിരുത്തുകയും ചെ്തു. എന്നാലും കുട്ടിയെ മാതാപിതാക്കള്‍ക്ക് കൈമാറാനുള്ള നടപടികള്‍ നീട്ടിക്കൊണ്ടു പോവുകയായിരുന്നു.

അരിഹ ഇരുപത് മാസത്തിലേറയായി മാതാപിതാക്കളുമായി വേര്‍പിരിഞ്ഞാണ് ഇപ്പോള്‍ കഴിയുന്നത്. കുഞ്ഞിനെ തിരികെ കിട്ടുമെന്നായപ്പോൾ അപ്പീൽ നൽകി കേസ് നീട്ടിക്കൊണ്ട് പോവാനാണ് ജർമൻ അധികൃതർ ശ്രമിച്ചത്. കുട്ടിയെ പരിപാലിക്കാന്‍ കഴിവില്ലാത്തവരാണെന്ന് രക്ഷിതാക്കളെന്നും അവര്‍ ആരോപിച്ചു. ഐടി മേഖലയില്‍ ജോലി ചെയ്തിരുന്ന അരിഹയുടെ അച്ഛൻ ഭാവേഷിന് ഇതിനിടെ ജോലി നഷ്ടമായി.

മെഡിക്കല്‍ റിപ്പോര്‍ട്ടില്‍ പോലും ലൈംഗികാതിക്രമം നടന്നിട്ടില്ലെന്നാണ് സൂചിപ്പിച്ചിരിക്കുന്നതെങ്കിലും ബെര്‍ലിന്‍ ചൈല്‍ഡ് കെയര്‍ അധികൃതര്‍ കേസ് അനാവശ്യമായി വലിച്ചിഴയ്ക്കുകയാണെന്ന് അവർ ആരോപിച്ചു. വിഷയത്തില്‍ പ്രധാനമന്ത്രിയും വിദേശകാര്യ മന്ത്രിയും ഇടപെട്ട് കുഞ്ഞിനെ തിരിച്ചുകിട്ടാന്‍ നടപടി സ്വീകരിക്കണമെന്നും അരിഹയുടെ മാതാപിതാക്കൾ ആവശ്യപ്പെട്ടു. പ്രധാനമന്ത്രിക്കും വിദേശകാര്യമന്ത്രിക്കും ഇവർ പരാതിയും നല്‍കിയിരുന്നു.

logo
The Fourth
www.thefourthnews.in