മെഹ്ബുബ മുഫ്തി
മെഹ്ബുബ മുഫ്തി

രാജ്യസ്നേഹം അടിച്ചേൽപ്പിക്കേണ്ട കാര്യമല്ല; ഹർ ഘർ തിരം​ഗ ക്യാമ്പയിനെതിരെ മെഹ്ബൂബ മുഫ്തി

ദേശസ്നേഹം സ്വാഭാവികമായി വരുന്നതാണെന്നും അടിച്ചേൽപ്പിക്കേണ്ടതല്ലെന്നുമായിരുന്നു മെഹ്ബൂബയുടെ വിമർശനം

കേന്ദ്ര സർക്കാരിന്റെ ഹർ ഘർ തിരം​ഗ ക്യാമ്പയിനിനെതിരെ പിഡിപി അധ്യക്ഷയും ജമ്മു കശ്മീർ മുൻ മുഖ്യമന്ത്രിയുമായ മെഹ്ബൂബ മുഫ്തി. ദേശസ്നേഹം സ്വാഭാവികമായി വരുന്നതാണെന്നും അടിച്ചേൽപ്പിക്കേണ്ടതല്ലെന്നുമാണ് മെഹ്ബൂബയുടെ വിമർശനം. ദക്ഷിണ കശ്മീരിലെ അനന്ത്നാഗിൽ 'ഹർ ഘർ തിരംഗ' ക്യാമ്പയിനിന് 20 രൂപ നൽകാത്ത കടയുടമകൾക്കെതിരെ ഔദ്യോഗിക നടപടി സ്വീകരിക്കുമെന്ന് ജില്ലാ ഭരണകൂടത്തിന്റെ അറിയിപ്പ് വന്നിരുന്നു. ഇതിനെതിരെയായിരുന്നു മെഹ്ബൂബ മുഫ്തിയുടെ പ്രതികരണം. ഒരു ശത്രു പ്രവിശ്യ പിടിച്ചെടുക്കുന്നതിന് സമാനമായ രീതിയിലാണ് ജമ്മുകശ്മീർ അധികൃതർ വിദ്യാർത്ഥികളേയും വ്യാപാരികളേയും മറ്റ് ഉദ്യോഗസ്ഥരേയും പതാക വാങ്ങാൻ നിർബന്ധിക്കുന്നതെന്ന് മെഹബൂബ മുഫ്തി ട്വീറ്റിൽ കുറിച്ചു.

നിർദേശം പാലിക്കാത്തവർക്കെതിരെ കർശനമായ നിയമനടപടികൾ സ്വീകരിക്കും എന്നായിരുന്നു അറിയിപ്പ്

എല്ലാ കടയുടമകളും തങ്ങൾക്ക് ലൈസൻസ് നൽകിയ ഓഫീസുകളിൽ 20 രൂപ ഏൽപ്പിക്കണമെന്നായിരുന്നു അനന്ത്‌നാഗ് ജില്ലാ ഭരണകൂടത്തിന്റെ നിർദേശം. തുക അടച്ചില്ലെങ്കിൽ കടയുടമകൾക്കെതിരെ നടപടിയുണ്ടാകുമെന്ന് ഉച്ചഭാഷിണിയിലൂടെ മുന്നറിയിപ്പ് നൽകിക്കൊണ്ട് വാഹനങ്ങൾ പോകുന്ന ദൃശ്യങ്ങൾ സമൂഹ മാധ്യമങ്ങളിൽ വ്യാപകമായി പ്രചിരിച്ചിരുന്നു.

''സർക്കാരിന്റെ ഹർ ഘർ തിരംഗ പരിപാടിക്ക് ഓരോ കടയുടമയും 20 രൂപ നൽകണം. വ്യാപാരികൾക്ക് ലൈസൻസ് നൽക്കുന്ന ഓഫീസിൽ തിങ്കളാഴ്ച ഉച്ചയ്ക്ക് 12മണിക്ക് മുൻപായി പണം ഏൽപ്പിക്കണം. അനന്ത്‌നാഗിലെ ജില്ലാ ഭരണകൂടത്തിന്റെ നിർദേശപ്രകാരമാണ് അറിയിപ്പ്. നിർദേശം പാലിക്കാത്തവർക്കെതിരെ കർശനമായ നിയമനടപടികൾ സ്വീകരിക്കും'' എന്നായിരുന്നു അറിയിപ്പ്.

ക്യാമ്പയിനിന്റെ ഭാ​ഗമായി എല്ലാ വിദ്യാർഥികളും അധ്യാപകരും 20രൂപ നൽകണമെന്ന ഉന്നത വിദ്യാഭ്യാസ ഓഫീസറുടെ അറിയിപ്പ് വന്നതിന് തൊട്ടുപുറകെയാണ് കടയുടമകൾക്കും അറിയിപ്പ് വന്നത്. ഉത്തരവ് പിന്നീട് പിൻവലിച്ചെങ്കിലും പല സ്കൂളുകളും പണം പിരിച്ചതായി സമ്മതിച്ചു. പിരിച്ചുകിട്ടിയ തുക എന്തുചെയ്യണമെന്ന് ഉന്നത ഉദ്യോ​ഗസ്ഥരോട് ഉപദേശം തേടിയിട്ടുണ്ടെന്നും അദ്ധ്യാപകർ അറിയിച്ചു. 75-ാം സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് ത്രിവർണ പതാക ഉയർത്താൻ നാട്ടുകാരെ പ്രോത്സാഹിപ്പിക്കുന്നതിനായി തെക്കൻ കശ്മീരിലെ ഉദ്യോഗസ്ഥർ തെരുവ് നാടകം ഉൾപ്പെടെ നിരവധി പരിപാടികൾ ഏർപ്പെടുത്തിയിട്ടുണ്ട്.

logo
The Fourth
www.thefourthnews.in