മോദി പ്രഭാവത്തിലെ ഹിന്ദി ഹൃദയഭൂമി; ബിജെപി വിജയക്കൊടി പാറിച്ചതിങ്ങനെ

മോദി പ്രഭാവത്തിലെ ഹിന്ദി ഹൃദയഭൂമി; ബിജെപി വിജയക്കൊടി പാറിച്ചതിങ്ങനെ

ബിജെപി നേതാക്കളുടെ പോലും പ്രതീക്ഷയ്ക്കപ്പുറമാണ് മധ്യപ്രദേശ്, രാജസ്ഥാൻ, ഛത്തീസ്ഗഡ് എന്നീ സംസ്ഥാനങ്ങളിലെ വിജയം.

ഹിന്ദി ഹൃദയഭൂമി ബിജെപിയെ കൈവിടാത്ത കാഴ്ചയാണ് നാല് സംസ്ഥാനങ്ങളിലെ ഇന്നത്തെ വോട്ടെണ്ണല്‍ അവസാനിപ്പിക്കുമ്പോള്‍ കാണാന്‍ സാധിക്കുന്നത്. തെലങ്കാനയില്‍ മാത്രമാണ് ആശ്വാസാവഹമായി കോണ്‍ഗ്രസ് വിജയിച്ചിരിക്കുന്നത്. ബിജെപി നേതാക്കളുടെ പോലും പ്രതീക്ഷയ്ക്കപ്പുറമാണ് ഈ വിജയമാണിതെന്നാണ് അവരുടെ അഭിപ്രായം. എക്‌സിറ്റ് പോള്‍ ഫലങ്ങള്‍ പോലും മധ്യപ്രദേശിലും രാജസ്ഥാനിലും കടുത്ത മത്സരമാണ് പ്രവചിച്ചിരുന്നത്. എന്നാല്‍ വലിയ ഭൂരിപക്ഷമാണ് ഈ സംസ്ഥാനങ്ങളില്‍ ബിജെപി നേടിയെടുത്തത്. പ്രചരണ സമയത്ത് കോണ്‍ഗ്രസിനും പിന്നിലായിരുന്ന ചത്തീസ്ഗഡിന്റെ കാര്യത്തിലും പ്രത്യേകിച്ച് മാറ്റമൊന്നുമില്ല.

മോദി പ്രഭാവം

ഈ വിജയങ്ങള്‍ക്ക് പിന്നിലെ ഏറ്റവും വലിയ ഘടകം മോദി പ്രഭാവം തന്നെയാണ്. അതത് സംസ്ഥാനങ്ങളില്‍ എടുത്തുകാണിക്കാന്‍ പറ്റിയ നേതാക്കളില്ലാത്തതിനാല്‍ മോദിയെ തന്നെ കളത്തിലിറക്കാനാണ് ബിജെപി ശ്രമിച്ചത്. പ്രധാനമന്ത്രി തന്നെ ഈ മൂന്നു സംസ്ഥാനങ്ങളിലും പ്രചാരണായുധമായി മാറുകയായിരുന്നു. ഇത് പ്രധാന മണ്ഡലങ്ങളില്‍ പോലും കോണ്‍ഗ്രസിനെ തോല്‍പ്പിക്കാന്‍ ബിജെപിയെ സഹായിച്ചു.

ഇതിനുദാഹരണമാണ് മധ്യപ്രദേശിലെ ബിജെപി മുന്നേറ്റത്തില്‍ കേന്ദ്ര കൃഷി മന്ത്രി നരേന്ദ്ര സിങ് തോമര്‍ മോദിക്ക് നന്ദി പറഞ്ഞു കൊണ്ട് രംഗത്ത് വന്നത്. അതേസമയം മുഖ്യമന്ത്രി ശിവരാജ് സിങ് ചൗഹാന്റെ ക്ഷേമ പദ്ധതികള്‍ക്ക് ജനങ്ങളുടെ, പ്രത്യേകിച്ച് സ്ത്രീകള്‍ക്കിടയിലെ പിന്തുണ ലഭിച്ചെങ്കിലും മുതിര്‍ന്ന നേതാക്കള്‍ കേന്ദ്ര സര്‍ക്കാരിന്റെ ക്ഷേമ പദ്ധതികള്‍ പ്രചരണ സമയത്ത് എടുത്തുകാണിച്ചിരുന്നു.

അടുത്ത പൊതു തിരഞ്ഞെടുപ്പില്‍ ഈ ഫലങ്ങള്‍ക്ക് വലിയ സ്വാധീനമുണ്ടെങ്കിലും ലോക്‌സഭാ തിരഞ്ഞെടുപ്പിന്റെ സെമി ഫൈനലാണ് തിരഞ്ഞെടുപ്പെന്ന് ബിജെപി എവിടെയും പറഞ്ഞിരുന്നില്ല. 2018ല്‍ ഈ മണ്ഡലങ്ങളിലെല്ലാം തിരഞ്ഞെടുപ്പ് നടന്ന സമയത്ത് മൂന്നിടങ്ങളിലും ബിജെപിക്ക് വിജയിക്കാന്‍ സാധിച്ചില്ലെന്ന് മനസിലാക്കണം. എന്നാല്‍ തൊട്ടടുത്ത വര്‍ഷത്തെ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ 2014നേക്കാള്‍ വോട്ടുകള്‍ നേടി വിജയിക്കുകയായിരുന്നു ബിജെപി. വോട്ടര്‍മാര്‍ക്കിടയില്‍ ശക്തനായ നേതാവെന്ന നിലയില്‍ മോദി സ്വീകാര്യനാണെന്ന് അന്ന് തന്നെ ബോധ്യപ്പെട്ടതാണ്.

മോദി പ്രഭാവത്തിലെ ഹിന്ദി ഹൃദയഭൂമി; ബിജെപി വിജയക്കൊടി പാറിച്ചതിങ്ങനെ
എന്തുകൊണ്ട് ഒവൈസിയെ വീണ്ടും ചർച്ചയ്‌ക്കെടുക്കണം?

ആഗോള തലത്തില്‍ ഉയര്‍ന്നുവന്ന നേതാവാണ് മോദിയെന്നും, ആഗോള തലത്തില്‍ മോദി എങ്ങനെയാണ് ഇന്ത്യയുടെ സ്ഥാനം ഉയര്‍ത്തിയതെന്നുമുള്ള രീതിയിലാണ് മോദിയെ ചിത്രീകരിക്കാന്‍ ശ്രമിച്ചത്. എല്ലാ സംസ്ഥാനങ്ങളിലും ജാതി വര്‍ഗ വ്യത്യാസമില്ലാതെ അടിത്തറ പാകാന്‍ ബിജെപിക്ക് സാധിച്ചു. ബിജെപിക്ക് കാര്യമായ പിന്തുണയില്ലാത്ത സംസ്ഥാനമെന്ന് കരുതപ്പെട്ട ഛത്തീസ്ഗഡില്‍ 34 ഗോത്ര സമുദായങ്ങളുടെ സീറ്റില്‍ 20ലും മുന്നിട്ട് നിന്നത് ബിജെപിയാണ്. സംസ്ഥാനത്തെ മൂന്നിലൊന്ന് വിഭാഗവും ഗോത്ര സമൂഹമാണെന്നതാണ് ഏറ്റവും പ്രധാനപ്പെട്ട കാര്യം. മോദിയോടുള്ള വിശ്വാസവും സ്വീകാര്യതയുമാണ് ഇത് കാണിക്കുന്നത്.

വനിതാ വോട്ടുകള്‍

മധ്യപ്രദേശ്, രാജസ്ഥാന്‍, ഛത്തീസ്ഗഡ് എന്നീ സംസ്ഥാനങ്ങളില്‍ വനിതാ വോട്ടര്‍മാര്‍ക്ക് വലിയ പങ്കുണ്ട്. മധ്യപ്രദേശിലെയും ചത്തീസ്ഗഡിലെയും വിജയത്തില്‍ വനിതാ വോട്ടര്‍മാരുടെ പിന്തുണയും ഒരു ഘടകമായിട്ടുണ്ട്. പ്രകടന പത്രികയില്‍ വനിതകള്‍ക്കായി പ്രത്യേകം പദ്ധതികളും ഇവര്‍ പ്രഖ്യാപിച്ചിരുന്നു. മധ്യപ്രദേശ് പോലുള്ള സംസ്ഥാനങ്ങളില്‍ 2.6 കോടി സ്ത്രീകളാണ് വോട്ടര്‍മാരായുള്ളത്. ശിവരാജ് സിങ് ചൗഹാന്റെ വിജയത്തിലും ഈ അടിത്തറ കാണാന്‍ സാധിക്കും. എന്നാല്‍ ഈ വര്‍ഷം മധ്യപ്രദേശിലെ വനിതാ വോട്ടര്‍മാരുടെ എണ്ണം 2 ശതമാനമായി ഉയരുകയും ചെയ്തു.

പാവപ്പെട്ട കുടുംബത്തിന് 500 രൂപയ്ക്ക് പാചക വാതക സിലിണ്ടര്‍, വിവാഹിതരായ സ്ത്രീകള്‍ക്ക് വര്‍ഷത്തില്‍ 12,000 രൂപ തുടങ്ങിയ വാഗ്ദാനങ്ങളാണ് ചത്തീസ്ഗഡില്‍ തിരഞ്ഞെടുപ്പിന് നാല് ദിവസം മുന്നേ ബിജെപി നല്‍കിയത്. കോണ്‍ഗ്രസിന്റെ ക്ഷേമ വാഗ്ദാനങ്ങളെ നേരിടാന്‍ ഇതിലൂടെ സാധിച്ചു.

മോദി പ്രഭാവത്തിലെ ഹിന്ദി ഹൃദയഭൂമി; ബിജെപി വിജയക്കൊടി പാറിച്ചതിങ്ങനെ
കോണ്‍ഗ്രസിന് 'ഹൃദയ'പൂര്‍വം റ്റാറ്റാ ബൈ ബൈ; മൂന്നിടത്തും മിന്നിത്തിളങ്ങി താമര, തെലങ്കാന മാത്രം 'കൈ'യടക്കി

ബിജെപിയുടെ സംഘടനാ ശക്തി

എല്ലായ്‌പ്പോഴും കോണ്‍ഗ്രസ് ഏറ്റുവാങ്ങുന്ന വിമര്‍ശനമാണ് സംഘടനയ്ക്കുള്ളില്‍ ഐക്യമില്ലെന്ന്. എന്നാല്‍ ബിജെപിയെ സംബന്ധിച്ച് നേതാക്കള്‍ മുതല്‍ അണികള്‍ വരെയുള്ളവരെ ഒറ്റെക്കെട്ടായി അണിനിരത്താന്‍ ബിജെപിക്ക് സാധിച്ചു. രണ്ട് പതിറ്റാണ്ടോളം അധികാരത്തിലുണ്ടായിരുന്ന മധ്യപ്രദേശില്‍ ചെറിയ ക്ഷീണം നേരിട്ടെങ്കിലും പാര്‍ട്ടിക്കും സര്‍ക്കാരിനുമിടയില്‍ ഏകീകരണം കൊണ്ടുവരാനും സംഘടനാ ശക്തിയില്‍ ശ്രദ്ധ കേന്ദ്രീകരിക്കാനും ബിജെപിക്ക് സാധിച്ചു. കഴിഞ്ഞ മൂന്നു വര്‍ഷങ്ങളായി സര്‍ക്കാരിനും പാര്‍ട്ടിക്കുമിടയിലെ ആശയവിനിമയം ഏകീകരിക്കാന്‍ സാധിച്ചിരുന്നുവെന്നും അണികളെ നിരാശരാക്കാന്‍ അനുവദിച്ചില്ലെന്നുമാണ് സംസ്ഥാനത്ത് ചുമതലയുള്ള പി മുരളീധര്‍ റാവു പറയുന്നത്. ചത്തീസ്ഗഡിലെ സംഘടനയില്‍ ദൗര്‍ബല്യം അനുഭവപ്പെടുന്നുണ്ടെങ്കിലും ബൂത്ത് തല പ്രവര്‍ത്തനങ്ങള്‍ക്ക് നല്ല ഫലമാണുണ്ടായിരിക്കുന്നത്.

സന്ദേശം

കോണ്‍ഗ്രസിന്റെ ക്ഷേമ മുന്നേറ്റത്തെ പ്രതിരോധിക്കാന്‍ ഹിന്ദുത്വ, വികസനം, ക്ഷേമ രാഷ്ട്രീയം എന്നിവയെ വലിയ സന്ദേശമായി അവതരിപ്പിക്കാനുള്ള ബിജെപിയുടെ ശ്രമങ്ങള്‍ വിജയിച്ചിട്ടുണ്ട്.

logo
The Fourth
www.thefourthnews.in