മ്യാന്‍മര്‍ തൊഴില്‍ തട്ടിപ്പ്; 13 ഇന്ത്യക്കാരെ കൂടി മോചിപ്പിച്ചു, ഇതുവരെ രക്ഷപ്പെടുത്തിയത് 45 പേരെ
മ്യാന്‍മറില്‍ അന്താരാഷ്ട്ര തൊഴില്‍ തട്ടിപ്പ് സംഘത്തിന്റെ പിടിയിലായ 13 ഇന്ത്യക്കാരെ കൂടി മോചിപ്പിച്ചു. തമിഴ്നാട് സ്വദേശികളായ 10 പേരെയും ഉത്തരേന്ത്യന്‍ സ്വദേശികളായ മൂന്നുപേരെയുമാണ് ഇന്ത്യന്‍ വിദേശകാര്യ മന്ത്രാലയത്തിന്റെ ഇടപെടലിലൂടെ മോചിപ്പിച്ചത്. ഇതോടെ ജോലി വാഗ്ദാന തട്ടിപ്പില്‍ മ്യാന്‍മറില്‍ കുടുങ്ങിയ 45 പേരെ തിരികെ എത്തിക്കാനായി. ഇന്ത്യന്‍ മിഷന്റെ നേതൃത്വത്തിലുള്ള ഇടപെടലുകളിലൂടെ മലയാളികളുള്‍പ്പെടെ 32 പേരെ തിരികെ എത്തിച്ചിരുന്നു.
മ്യാന്‍മറിലെ വ്യാജ തൊഴില്‍ റാക്കറ്റുകളില്‍പ്പെട്ട കൂടുതല്‍ ഇന്ത്യക്കാരെ രക്ഷപ്പെടുത്താനുള്ള നീക്കങ്ങള്‍ നടക്കുകയാണെന്ന് വിദേശകാര്യ വക്താവ് അരിന്ദം ബാഗ്ചി ട്വീറ്റ് ചെയ്തു . ഇന്ത്യ- മ്യാന്‍മര്‍ എംബസികളുടെ ഇടപെടലുകളാണ് ഇവരുടെ മോചനത്തിന് വഴിയൊരുക്കിയതെന്നും അദ്ദേഹം പറഞ്ഞു.
കൂടുതല്‍ ഇന്ത്യക്കാര്‍ കുടുങ്ങി കിടക്കുന്നുണ്ടെന്നും ഇവരെ രക്ഷപ്പെടുത്താനുള്ള നയപരമായ നടപടികള്‍ സ്വീകരിച്ചുവരികയാണെന്നും വിദേശകാര്യമന്ത്രാലയം അറിയിച്ചു. വ്യാജ തൊഴില്‍ റാക്കറ്റുകളുടെ ഏജന്റായി പ്രവര്‍ത്തിക്കുന്നവരുടെ വിവരങ്ങള്‍ വിദേശകാര്യ മന്ത്രാലയം സംസ്ഥാനങ്ങള്‍ക്ക് കൈമാറി.
തായ്‌ലന്‍ഡില്‍ ഡിജിറ്റല്‍ സെയില്‍സ് ആന്റ് മാര്‍ക്കറ്റിങ് എകിസിക്യൂട്ടീവ് എന്ന പോസ്റ്റില്‍ ജോലി ചെയ്യാമെന്ന് തെറ്റിദ്ധരിപ്പിച്ചാണ് ഇന്ത്യയിലെ യുവാക്കളെ ആകര്‍ഷിക്കുന്നത്. ഐടി മേഖലയിലെ മികച്ച തൊഴില്‍ സാധ്യതയാണ് കമ്പനികള്‍ വാഗ്ദാനം ചെയ്യുക. സമൂഹമാധ്യമങ്ങളിലൂടെയുള്ള പരസ്യങ്ങള്‍ വഴിയാണ് യുവാക്കളെ കെണിയില്‍ പെടുത്തുന്നത്. ജോലിക്കായി എത്തുന്ന യുവാക്കളെ അനധികൃതമായി മ്യാന്‍മര്‍ അതിര്‍ത്തിയില്‍ എത്തിച്ച മോശം സാഹചര്യങ്ങളില്‍ ജോലി ചെയ്യാന്‍ നിര്‍ബന്ധിക്കുന്നതാണ് രീതി. സൈബര്‍ കുറ്റകൃത്യങ്ങള്‍ ഉള്‍പ്പെടെ ചെയ്യാനാണ് ഇവരെ പ്രേരിപ്പിക്കുന്നത്. മെച്ചപ്പെട്ട ജോലി പ്രതീക്ഷിച്ച് പോയവരെയാണ് മാഫിയാ സംഘം മ്യാന്‍മറിലെ ഉള്‍ഗ്രാമത്തിലേക്ക് തട്ടിക്കൊണ്ട് പോയത്.
മ്യാന്‍മറില്‍ അകപ്പെട്ടവരുടെ മോചനത്തിന് എംബസിക്ക് പോലും ഇടപെടാനാവാതെ വന്നതോടെ സ്വന്തം നിലയില്‍ മോചനദ്രവ്യം നല്‍കി രക്ഷപ്പെടാനുള്ള ശ്രമത്തിലായിരുന്നു പലരും. മോചനദ്രവ്യം നല്‍കി രക്ഷപ്പെട്ട എട്ടുപേരില്‍ ആറുപേര്‍ തായ്‌ലന്‍ഡില്‍ രക്ഷപ്പെട്ടെത്തി. ഇവരില്‍ നിന്നാണ് തൊഴില്‍ തട്ടിപ്പിന്റെ വിശദാംശങ്ങള്‍ പുറംലോകം അറിഞ്ഞത്. 12 മണിക്കൂറിലധികം ജോലി ചെയ്യുന്നതിന് പുറമെ ജോലിയില്‍ വീഴ്ച വരുത്തിയാല്‍ കടുത്ത ശിക്ഷയും ഇവര്‍ക്ക് നേരിടേണ്ടി വന്നിരുന്നു.