സുപ്രീം കോടതി
സുപ്രീം കോടതി

ഗുസ്തി താരങ്ങളുടെ ലൈംഗികപീഡന പരാതി: സുപ്രീംകോടതി നിര്‍ദേശിച്ചാല്‍ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്യാമെന്ന് ഡൽഹി പോലീസ്

ഡല്‍ഹി പോലീസിനു വേണ്ടി ഹാജരായ സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മേത്തയാണ് ഇക്കാര്യം സുപ്രീംകോടതിയെ അറിയിച്ചത്

വനിതാ ഗുസ്തി താരങ്ങളുടെ ലൈംഗികപീഡന പരാതിയില്‍ പ്രാഥമിക അന്വേഷണം നടത്തേണ്ടതുണ്ടെന്നു ഡല്‍ഹി പോലീസ്. എന്നാൽ, സുപ്രീംകോടതി നിര്‍ദേശിച്ചാല്‍ എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്യാമെന്നും സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മേത്ത കോടതിയെ അറിയിച്ചു.

ഗുസ്തി ഫെഡറേഷന്‍ ഓഫ് ഇന്ത്യ (ഡബ്ല്യുഎഫ്ഐ) പ്രസിഡന്റ് ബ്രിജ് ഭൂഷണ്‍ ശരണ്‍ സിങിനെതിരായ ലൈംഗികാതിക്രമ ഹര്‍ജിയില്‍ ഡല്‍ഹി പോലീസിന് സുപ്രീംകോടതി കഴിഞ്ഞ ദിവസം നോട്ടീസ് അയച്ചിരുന്നു. ബ്രിജ് ഭൂഷണ്‍ ശരണ്‍ സിങിനെതിരായ ആരോപണങ്ങള്‍ ഗൗരവമുള്ളതാണെന്നും സുപ്രീംകോടതിയുടെ പരിഗണന ആവശ്യമാണെന്നും ചൂണ്ടിക്കാട്ടിയാണു പോലീസിന് നോട്ടീസ് അയച്ചത്.

എഫ്‌ഐആര്‍ രജിസറ്റര്‍ ചെയ്യുന്നതിന് മുന്‍പ് പ്രാഥമിക അന്വേഷണം നടത്തേണ്ടതുണ്ടെന്നും എന്നാല്‍ സുപ്രീംകോടതി നിര്‍ദേശിച്ചാല്‍ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്യാമെന്നുമാണ്' സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മേത്ത സുപ്രീംകോടതിയെ അറിയിച്ചത്. ലൈംഗിക പീഡന പരാതിയില്‍ ഒരു പോക്‌സോ കേസ് രജിസ്റ്റര്‍ ചെയ്തിട്ട് പോലും എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്യുന്നതില്‍ വീഴ്ചകളുണ്ടായെന്ന് മുതിര്‍ന്ന അഭിഭാഷകന്‍ കപില്‍ സിബിൽ ചൂണ്ടിക്കാട്ടി.

ദേശീയ ഗുസ്തി ഫെഡറേഷനും അധ്യക്ഷനും മറ്റ് പരിശീലര്‍ക്കുമെതിരെ ഗുസ്തി താരങ്ങള്‍ ഈ മാസം ആദ്യം ജന്തര്‍ മന്തറില്‍ പ്രതിഷേധിച്ചിരുന്നു. വനിതാ ഗുസ്തി താരങ്ങളെ ലൈംഗികമായി ചൂഷണം ചെയ്യുന്നുവെന്ന് ആരോപിച്ചായിരുന്നു പ്രതിഷേധം. എന്നാല്‍ പിന്നീട് നടപടി ഒന്നും ഉണ്ടായില്ല. പിന്നാലെ ഏഴ് വനിതാ ഗുസ്തി താരങ്ങള്‍ ഡല്‍ഹി കൊണാട്ട് പ്ലേസ് പോലീസ് സ്റ്റേഷനില്‍ പുതിയ പരാതി നല്‍കി.

ഇതിലും തുടര്‍ നടപടികള്‍ സ്വീകരിക്കാത്ത സാഹചര്യത്തിലാണ് വീണ്ടും പ്രതിഷേധത്തിന് തുടക്കമിട്ടതും സുപ്രീംകോടതിയെ സമീപിച്ചതും. പുതിയ പരാതിക്കാരില്‍ ഒരാള്‍ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയാണ്. ബ്രിജ് ഭൂഷണിനെ അറസ്റ്റ് ചെയ്യാതെ രാജ്യതലസ്ഥാനത്തെ സമരത്തില്‍നിന്ന് പിന്മാറില്ലെന്ന നിലപാടിലാണ് ഗുസ്തി താരങ്ങള്‍.

logo
The Fourth
www.thefourthnews.in