എയര്‍ ഇന്ത്യ വിമാനത്തിൽ ജീവനക്കാരോട് മോശമായി പെരുമാറി, ശുചിമുറിയുടെ വാതിൽ തകർത്തു; യാത്രക്കാരനെതിരെ കേസ്
എയര്‍ ഇന്ത്യ വിമാനത്തിൽ ജീവനക്കാരോട് മോശമായി പെരുമാറുകയും ശുചിമുറിയുടെ വാതില്‍ തകര്‍ക്കുകയും ചെയ്തതിന് യാത്രക്കാരനെതിരെ കേസ് എടുത്ത് ഡല്‍ഹി പോലീസ്. ടൊറന്റോയില്‍ നിന്ന് ഡല്‍ഹിയിലേക്ക് തിരിച്ച വിമാനത്തിലായിരുന്നു മഹേഷ് പണ്ഡിറ്റ് എന്ന നേപ്പാള്‍ സ്വദേശിയുടെ പരാക്രമം.
മഹേഷ് പണ്ഡിറ്റ് സീറ്റ് മാറാൻ ശ്രമിച്ചതാണ് പ്രശ്നങ്ങളുടെ തുടക്കം. സീറ്റ് മാറുന്നത് തടഞ്ഞ ക്രൂ അംഗങ്ങൾക്കെതിരെ ഇയാൾ അസഭ്യം പറഞ്ഞു. മുന്നറിയിപ്പ് നൽകിയതോടെ ശാന്തനായി. അൽപ്പസമയത്തിന് ശേഷം വിമാനത്തിലെ ശുചിമുറിയിൽ ഇയാൾ സിഗരറ്റ് ലൈറ്റ് കത്തിക്കാൻ ശ്രമിച്ചു. ഇത് തടയാൻ ശ്രമിച്ച ക്യാബിന്‍ സൂപ്പര്‍വൈസര്‍ ആദിത്യകുമാറിനേയും അസഭ്യം പറഞ്ഞു. വിമാനം ഡൽഹിയിലെത്തിയപ്പോൾ ആദിത്യകുമാറാണ് മഹേഷ് പണ്ഡിറ്റിനെതിരെ പരാതി നൽകിയത്.
ശുചിമുറിയുടെ വാതില്‍ തുറന്നപ്പോള്‍ മഹേഷ് പണ്ഡിറ്റ് തന്നെ തള്ളിയിട്ട് സീറ്റിലേയ്ക്ക് ഓടിയതായി ആദിത്യകുമാറിന്റെ പരാതിയിൽ പറയുന്നു. ബലം പ്രയോഗിച്ച് ശുചിമുറിയുടെ വാതിൽ തകർത്തു. മറ്റ് ജീവനക്കാരുടേയും യാത്രക്കാരുടേയും സഹായത്തോടെയാണ് മഹേഷ് പണ്ഡിറ്റിനെ പിടിച്ചുനിർത്തിയതെന്നും ജീവനക്കാരന്റെ പരാതിയിൽ പറയുന്നു.
കഴിഞ്ഞ കുറച്ച് മാസങ്ങളായി യാത്രക്കാര്‍ വിമാനത്തില്‍ മോശമായി പെരുമാറുന്ന റിപ്പോർട്ടുകൾ പുറത്തുവരുന്നുണ്ട്. സഹയാത്രികർക്ക് നേരെയും സീറ്റിലും മൂത്രമൊഴിക്കുക, യാത്രക്കാരോടും ജീവനക്കാരോടും മോശമായി പെരുമാറുക തുടങ്ങി നിരവധി കേസുകളാണ് റിപ്പോർട്ട് ചെയ്യപ്പെട്ടത്. കഴിഞ്ഞ വര്‍ഷം നവംബറിൽ ന്യൂയോര്‍ക്ക്-ഡല്‍ഹി എയര്‍ ഇന്ത്യ വിമാനത്തില്‍ ശങ്കര്‍ മിശ്ര എന്നയാള്‍ മദ്യപിച്ച് വയോധികയ്ക്ക് നേരെ മൂത്രമൊഴിച്ചതാണ് ഇത്തരത്തില്‍ റിപ്പോര്‍ട്ട് ചെയ്യ്ത ആദ്യ കേസ്.