രാമേശ്വരം കഫെ സ്ഫോടനം : ഒളിവിൽ പോയ  പ്രതികളെക്കുറിച്ച് വിവരം നൽകുന്നവർക്ക് പാരിതോഷികം പ്രഖ്യാപിച്ച്‌  എൻ ഐ എ

രാമേശ്വരം കഫെ സ്ഫോടനം : ഒളിവിൽ പോയ പ്രതികളെക്കുറിച്ച് വിവരം നൽകുന്നവർക്ക് പാരിതോഷികം പ്രഖ്യാപിച്ച്‌ എൻ ഐ എ

സ്ഫോടനത്തിന്റെ മുഖ്യ ആസൂത്രകൻ മുസമ്മിൽ ഷെരീഫിനെ ഇന്നലെ എൻ ഐ എ അറസ്റ്റ് ചെയ്തിരുന്നു

ബെംഗളുരു രാമേശ്വരം കഫെ സ്‌ഫോടനക്കേസിലെ മുഖ്യപ്രതികളായ മുസാബിർ ഹുസ്സൈൻ ഷാസിബ്‌, അബ്ദുൽ മതീൻ അഹമ്മദ് താഹ എന്നിവരെക്കുറിച്ച് വിവരം നൽകുന്നവർക്ക് 10 ലക്ഷം രൂപ പാരിതോഷികം പ്രഖ്യാപിച്ച് എന്‍ഐഎ. സ്ഫോടനത്തിന്റെ മുഖ്യ ആസൂത്രകൻ മുസമ്മിൽ ഷെരീഫിനെ ഇന്നലെ എൻ ഐ എ അറസ്റ്റ് ചെയ്തിരുന്നു.

മൂന്ന് സംസ്ഥാനങ്ങളിലായി ഒന്നിലധികം സ്ഥലങ്ങളിൽ നടത്തിയ റെയ്ഡിന് ശേഷമാണ് മുസമ്മിലിനെ അറസ്റ്റു ചെയ്തത്. ബോംബ് സ്ഫോടനത്തിന് ആവശ്യമായ സഹായം ചെയ്ത മുസമ്മിൽ ശരീഫാണ് രാമേശ്വരം സ്ഫോടനത്തിന് പിന്നിലെ മുഖ്യ സൂത്രധാരനെന്നു ഔദ്യോഗിക പത്രക്കുറിപ്പിലൂടെ എൻഐഎ അറിയിച്ചു.

സ്ഫോടനം നടന്ന് 28 ദിവസത്തിനുശേഷമാണ് അറസ്റ്റ്. കേസുമായി ബന്ധപ്പെട്ട് കർണാടകയിലെ മാണ്ഡ്യ, ചിക്കമംഗളൂരു, ബെംഗളൂരു എന്നിവിടങ്ങൾ ഉൾപ്പടെ 12 സ്ഥലങ്ങളിലും, തമിഴ്‌നാട്ടിൽ അഞ്ചിടത്തും, ഉത്തർപ്രദേശിൽ ഒരിടത്തും എൻഐഎ സംഘം റെയ്ഡ് നടത്തിയിരുന്നു. ഇതിന് പിന്നാലെയായിരുന്നു അറസ്റ്റ്.

ബെംഗളൂരു ബ്രൂക്‌ ഫീൽഡിൽ സ്ഥിതി ചെയ്യുന്ന കഫെയിൽ മാർച്ച്  ഒന്നിനായിരുന്നു സ്ഫോടനം നടന്നത്. കഫെയിൽ ഭക്ഷണം കഴിക്കാനെന്ന വ്യാജേന എത്തിയ അജ്ഞാതൻ  ബോംബ് അടങ്ങിയ ബാഗ് വാഷ്‌റൂമിനു സമീപമുള്ള ട്രേയിൽ ഉപേക്ഷിച്ചു മടങ്ങുകയായിരുന്നു. ഉച്ചക്ക്  12.55ന്  ബാഗിൽനിന്ന് പത്തു സെക്കൻഡ് ഇടവേളയിൽ രണ്ടു സ്ഫോടനങ്ങൾ നടക്കുകയും 10 പേർക്ക് പരുക്കേൽക്കുകയും ചെയ്തു. തീവ്രത കുറഞ്ഞ ഐഇഡി  സ്ഫോടനമാണ് നടന്നതെന്ന് ഫോറൻസിക് വിഭാഗം കണ്ടെത്തിയിരുന്നു.

മാർച്ച് മൂന്നിനായിരുന്നു എൻഐഎ കേസ് ഏറ്റെടുക്കുന്നത്. മുസാബിറും അബ്ദുല്‍ മതീനും വേണ്ടിയുള്ള ഊര്‍ജ്ജിത അനേവഷണത്തിലാണ് എന്‍ ഐ എ. ഇതിന്റെ ഭാഗമായാണ് ഇവരുടെ ചിത്രങ്ങള്‍ പുറത്തുവിട്ടതും ഇവരെക്കുറിച്ച് വിവരങ്ങള്‍ നല്‍കുന്നവര്‍ക്ക് പാരിതോഷികം പ്രഖ്യാപിച്ചതും. സ്‌ഫോടനം നടത്തിയത് മുസാബിർ ഹുസ്സൈൻ ഷാസിബ്‌ ആണെന്ന് അന്വേഷണ സംഘം നേരത്തെ തിരിച്ചറിഞ്ഞിരുന്നു.

logo
The Fourth
www.thefourthnews.in