കേന്ദ്രമന്ത്രിയെ തിരുത്തി ആഭ്യന്തരമന്ത്രാലയം; റോഹിങ്ക്യൻ അഭയാർത്ഥികൾക്ക് ഫ്ലാറ്റ് നൽകില്ല

കേന്ദ്രമന്ത്രിയെ തിരുത്തി ആഭ്യന്തരമന്ത്രാലയം; റോഹിങ്ക്യൻ അഭയാർത്ഥികൾക്ക് ഫ്ലാറ്റ് നൽകില്ല

റോഹിങ്ക്യകളെ പുനരധിവസിപ്പിക്കാൻ കേന്ദ്രസർക്കാർ പദ്ധതിയിടുന്നതായി കേന്ദ്ര ഭവന-നഗരകാര്യ മന്ത്രി ഹർദീപ് പുരിയുടെ ട്വീറ്റ് വന്നതിന് പിന്നാലെയാണ് ആഭ്യന്തര മന്ത്രാലയത്തിന്റെ വിശദീകരണം

ഡൽഹിയിലെ ബക്കർവാലയിൽ റോഹിങ്ക്യൻ അനധികൃത കുടിയേറ്റക്കാർക്ക് ഇഡബ്ല്യുഎസ് ഫ്ലാറ്റുകൾ നൽകാൻ നിർദേശം നൽകിയിട്ടില്ലെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രാലയം. 1100 റോഹിങ്ക്യകളെ പുനരധിവസിപ്പിക്കാൻ കേന്ദ്രസർക്കാർ പദ്ധതിയിടുന്നതായി കേന്ദ്ര ഭവന-നഗരകാര്യ മന്ത്രി ഹർദീപ് പുരിയുടെ ട്വീറ്റ് വന്നതിന് പിന്നാലെയാണ് ആഭ്യന്തര മന്ത്രാലയത്തിന്റെ വിശദീകരണം. നിലവിൽ ദേശീയ തലസ്ഥാനത്തെ മദൻപൂർ ഖാദർ ഏരിയയിലെ ടെന്റുകളിൽ താമസിക്കുന്ന റോഹിങ്ക്യകൾക്ക് ഡൽഹിയുടെ മറ്റൊരു ഭാഗത്ത് അടിസ്ഥാന സൗകര്യങ്ങളും 24 മണിക്കൂറും സുരക്ഷയുള്ള ഫ്ലാറ്റുകൾ നൽകുമെന്നായിരുന്നു ഹർദീപ് പുരി ട്വിറ്ററിൽ കുറിച്ചത്.

റോഹിങ്ക്യകളെ പുതിയ സ്ഥലത്തേക്ക് മാറ്റണമെന്ന നിർദേശം ഡൽഹി സർക്കാര്‍ മുന്നോട്ടുവെച്ചിട്ടുണ്ട്. റോഹി​ങ്ക്യൻ കുടിയേറ്റക്കാരെ മടക്കി അയയ്ക്കുന്നതിനുള്ള നടപടിക്രമങ്ങൾ പൂർത്തിയാക്കികൊണ്ടിരിക്കുകയാണ്. ഈ സാഹചര്യത്തില്‍ അനധികൃതമായി തങ്ങുന്നവര്‍ നിലവിലെ സ്ഥലങ്ങളില്‍ തന്നെ തുടരുമെന്ന് ഉറപ്പാക്കാൻ നിര്‍ദേശം നൽകിയതായി ആഭ്യന്തര മന്ത്രാലയം വ്യക്തമാക്കി.

റോഹിങ്ക്യൻ അഭയാർത്ഥികൾ
റോഹിങ്ക്യൻ അഭയാർത്ഥികൾReuters

അനധികൃത കുടിയേറ്റക്കാരെ നിയമപ്രകാരം തിരിച്ചയയ്ക്കുന്നത് വരെ തടങ്കൽ കേന്ദ്രത്തിൽ പാർപ്പിക്കണമെന്നാണ് നിയമം. നിലവിൽ റോഹിങ്ക്യകളെ പാർപ്പിച്ചിരിക്കുന്ന സ്ഥലം ഡൽഹി സർക്കാർ തടങ്കൽ കേന്ദ്രമായി പ്രഖ്യാപിച്ചിട്ടില്ലെന്നും ഉടൻ തന്നെ അത് ചെയ്യാൻ നിർദേശിച്ചിട്ടുണ്ടെന്നും കേന്ദ്ര ആഭ്യന്തര മന്ത്രാലയം വ്യക്തമാക്കി.

ഇന്ത്യയുടെ അഭയാർത്ഥി നയത്തെ ചിലർ ബോധപൂർവം സിഎഎയുമായി ബന്ധപ്പെടുത്തി പ്രചരിപ്പിക്കുന്നുണ്ടെന്നും ഹർദീപ് സിം​ഗ് പുരി പറഞ്ഞിരുന്നു. യുഎൻ റെഫ്യൂജി കൺവെൻഷനെ ഇന്ത്യ ബഹുമാനിക്കുകയും അത് പിന്തുടരുകയും ചെയ്യുന്നുണ്ട്. മതമോ വംശമോ പരി​ഗണിക്കാതെയാണ് രാജ്യം എല്ലാവർക്കും അഭയം നൽകുന്നതെന്നും ഹർദീപ് പറഞ്ഞു. ന്യൂഡൽഹി മുനിസിപ്പൽ കൗൺസിൽ ആണ് തിക്രി ബോർഡിനടുത്തുള്ള ബക്കർവാലയില്‍ സ്ഥിതി ചെയ്യുന്ന EWS ഫ്ലാറ്റുകൾ നിർമിച്ചിരിക്കുന്നത്.

logo
The Fourth
www.thefourthnews.in