ഓപ്പറേഷന്‍ കമല: തുഷാര്‍ വെള്ളാപ്പള്ളി അമിത് ഷായുടെ നേരിട്ടുള്ള ഏജന്റ്; ആരോപണവുമായി തെലങ്കാന മുഖ്യമന്ത്രി

ഓപ്പറേഷന്‍ കമല: തുഷാര്‍ വെള്ളാപ്പള്ളി അമിത് ഷായുടെ നേരിട്ടുള്ള ഏജന്റ്; ആരോപണവുമായി തെലങ്കാന മുഖ്യമന്ത്രി

തെലങ്കാനയിലെ ടിആര്‍എസ്എം എല്‍എമാരെ നൂറ് കോടി രൂപ നല്‍കി ബിജെപിയിലേക്കെത്തിക്കാനായിരുന്നു ഓപ്പറേഷന്‍ കമലയിലൂടെ ലക്ഷ്യമിട്ടത്.

ബിഡിജെഎസ് അധ്യക്ഷന്‍ തുഷാര്‍ വെള്ളാപ്പള്ളിക്കെതിരെ ഗുരുതര ആരോപണവുമായി തെലങ്കാന മുഖ്യമന്ത്രി കെ ചന്ദ്രശേഖര്‍ റാവു. തെലങ്കാനയിലെ ഓപ്പറേഷന്‍ കമലയ്ക്ക് പിന്നില്‍ തുഷാര്‍ വെള്ളാപ്പള്ളിയാണെന്നാണ് കെസിആറിന്റെ ആരോപണം. ഹൈദരാബാദില്‍ പ്രത്യേക വാര്‍ത്താസമ്മേളനം വിളിച്ചാണ് ചന്ദ്രശേഖര്‍ റാവു തുഷാര്‍ വെള്ളാപ്പള്ളിക്കെതിരെ ഗുരുതരമായ ആരോപണങ്ങള്‍ ഉന്നയിച്ചത്.

തെലങ്കാനയിലെ ടിആര്‍എസ്എം എല്‍എമാരെ നൂറ് കോടി രൂപ നല്‍കി ബിജെപിയിലേക്കെത്തിക്കാനായിരുന്നു ഏജന്റുമാരുടെ ശ്രമം. ഏജന്റുമാര്‍ പ്രവര്‍ത്തിച്ചത് തുഷാര്‍ വെള്ളാപ്പള്ളിയുടെ നിര്‍ദ്ദേശപ്രകാരമായിരുന്നു. കേന്ദ്ര ആഭ്യന്തര മന്ത്രി അമിത്ഷായുടെ നേരിട്ടുള്ള നോമിനിയാണ് തുഷാര്‍ ഇടപെട്ടതെന്നുമാണ് ചന്ദ്രശേഖര്‍ റാവു ആരോപണം.

തുഷാര്‍ വെള്ളാപ്പള്ളിയും തമ്മില്‍ ബന്ധപ്പെട്ടതിന്റെ വിവരങ്ങള്‍ പുറത്തുവിട്ടുകൊണ്ടാണ് ചന്ദ്രശേഖര്‍ റാവു ആരോപണങ്ങള്‍ ഉന്നയിച്ചത്. വ്യാജ ഐഡി കാര്‍ഡുകളിലെത്തി രാജസ്ഥാന്‍, ആന്ധ്രാ പ്രദേശ്, ഡല്‍ഹി, തെലങ്കാന എന്നീ നാല് സര്‍ക്കാരുകളെ അട്ടിമറിക്കാനുമായിരുന്നു ഓപ്പറേഷന്‍ കമലയിലൂടെ ബിജെപി ലക്ഷ്യം വെച്ചത് എന്നും കെ സിആര്‍ ആരോപിക്കുന്നു.

രാജസ്ഥാന്‍, ആന്ധ്രാ പ്രദേശ്, ഡല്‍ഹി, തെലങ്കാന എന്നീ നാല് സര്‍ക്കാരുകളെ അട്ടിമറിക്കാനുമായിരുന്നു ഓപ്പറേഷന്‍ കമലയിലൂടെ ബിജെപി ലക്ഷ്യം വെച്ചത്

ഭരണകക്ഷിയായ ടിആര്‍എസ്സിലെ നാല് എംഎല്‍മാരെ കോടികള്‍ വാഗ്ദാനം ചെയ്ത് കൂറുമാറ്റാന്‍ ശ്രമം നടത്തുന്നു എന്ന പരാതിയില്‍ മൂന്ന് ഏജന്റുമാരെ പോലീസ് പിടികൂടിയതിന് പിന്നാലെയാണ് തെലങ്കാനയിലെ ഓപ്പറേഷന്‍ കമലയെ കുറിച്ചുള്ള വിവരങ്ങള്‍ പുറത്ത് വന്നത്. ഹൈദരാബാദ് അതിര്‍ത്തിയില്‍ വെച്ച് ഏജന്റുമാരെ പോലീസ് അറസ്റ്റ് ചെയ്യുകയുമായിരുന്നു. ഈ ഏജന്റുമാരെ നിയന്ത്രിച്ചിരുന്നതും ഓപ്പറേഷന്‍ കമലയ്ക്കു പിന്നിലെ ബുദ്ധികേന്ദ്രവും തുഷാര്‍ വെള്ളാപ്പള്ളിയാണ് എന്നായിരുന്നു ചന്ദ്രശേഖര്‍ റാവുവിന്റെ ആരോപണം.

രോഹിത് റെഡ്ഡിയെ കൂടാതെ അച്ചംപേട്ട് എംഎല്‍എ ഗുവ്വാല ബലരാജ്, കൊല്ലപ്പൂര്‍ എംഎല്‍എ ഹര്‍ഷവര്‍ധന്‍ റെഡ്ഡി, പിനാപക എംഎല്‍എ റെഗ്ഗ കാന്ത റാവോ എന്നിവരെ ലക്ഷ്യം വെച്ചായിരുന്നു കൂറുമാറ്റ ശ്രമം നടന്നത്.

തന്തൂര്‍ എംഎല്‍എ രോഹിത് റെഡ്ഡിയാണ് അസീസ് നഗറിലുള്ള തന്റെ ഫാം ഹൗസില്‍ വെച്ച് ഡീല്‍ നടക്കുന്ന വിവരവും ഏജന്റുമാരുടെ വിശദാംശങ്ങളും പോലീസിന് കൈമാറിയത്. ഫരീദാബാദില്‍ നിന്നുള്ള സന്യാസിയായ സതീഷ് വര്‍മ എന്ന രാമചന്ദ്ര ഭാരതി, ഹൈദരാബാദ് സ്വദേശിയായ ബിസിനസുകാരന്‍ നന്ദകുമാര്‍, തിരുപ്പതിയില്‍ നിന്നുള്ള സന്ന്യാസിയായ സിംഹയാജി എന്നിവരെയാണ് പോലീസ് പിടികൂടിയത്.

logo
The Fourth
www.thefourthnews.in