ഓപ്പറേഷൻ കാവേരി: സുഡാനില്‍ നിന്നും ഇതുവരെ ഒഴിപ്പിച്ചത് മൂവായിരത്തോളം പേരെ, 186 പേരുമായി പ്രത്യേക വിമാനം കൊച്ചിയില്‍

ഓപ്പറേഷൻ കാവേരി: സുഡാനില്‍ നിന്നും ഇതുവരെ ഒഴിപ്പിച്ചത് മൂവായിരത്തോളം പേരെ, 186 പേരുമായി പ്രത്യേക വിമാനം കൊച്ചിയില്‍

വിദേശകാര്യ വക്താവ് അരിന്ദം ബാഗ്ചിയാണ് വിവരം ട്വിറ്ററിലൂടെ പങ്കുവച്ചത്

സുഡാനിലെ ആഭ്യന്തര സംഘർഷത്തിൽ കുടുങ്ങിയ മൂവായിരത്തോളം ഇന്ത്യക്കാരെ ഓപ്പറേഷൻ കാവേരിയുടെ ഭാഗമായി രക്ഷപെടുത്തിയതായി വിദേശകാര്യ വക്താവ്. 186 പേരെ വഹിച്ചുകൊണ്ടുള്ള വിമാനം തിങ്കളാഴ്ച രാവിലെ കൊച്ചിയിലെത്തി. ജിദ്ദയില്‍ നിന്നും നേരിട്ടെ കൊച്ചിയിലെത്തിയ വിമാനത്തില്‍ വിവിധ സംസ്ഥാനങ്ങളില്‍ നിന്നുള്ള യാത്രക്കാരാണുള്ളത്. വിദേശകാര്യ വക്താവ് അരിന്ദം ബാഗ്ചിയാണ് ഇത് സംബന്ധിച്ച വിവരങ്ങള്‍ പുറത്തുവിട്ടത്.

ഇതുവരെ 16 ബാച്ചുകളിലായി മൂവായിരത്തോളം പേരെയാണ് രക്ഷാദൗത്യം സുഡാനിൽ നിന്ന് പുറത്തെത്തിച്ചത്. സംഘർഷ മേഖലകളായ ഖർത്തൂമിൽ നിന്നും മറ്റ് പ്രശ്‌നബാധിത പ്രദേശങ്ങളിൽ നിന്നും പോർട്ട് സുഡാനിലേക്ക് ഇന്ത്യൻ പൗരന്മാരെ ബസുകളിൽ എത്തിച്ച ശേഷം അവിടെ നിന്ന് എയർക്രാഫ്റ്റുകളിലും ഇന്ത്യൻ നാവികസേനയുടെ കപ്പലുകളിലുമാണ് ജിദ്ദയിലേക്ക് കൊണ്ടുപോകുന്നത്. ജിദ്ദയിൽ നിന്ന് വാണിജ്യ വിമാനത്തിലും വ്യോമസേനയുടെ വിമാനത്തിലുമാണ് ഇന്ത്യക്കാരെ നാട്ടിലേക്ക് കൊണ്ടുവരുന്നത്. സൗദിയുടെ തലസ്ഥാനമായ ജിദ്ദയിലെ ഇന്ത്യൻ പബ്ലിക് സ്കൂളിലാണ് സുഡാനിൽ നിന്നെത്തുന്നവർക്ക് താമസവും ഭക്ഷണ സൗകര്യവും ഒരുക്കിയിരിക്കുന്നത്.

സുഡാനിൽ നിന്നുള്ള ഒഴിപ്പിക്കൽ ദൗത്യത്തിന്റെ ഭാഗമായി രണ്ട് ബാച്ചുകളിലായി 754 പേരെയാണ് വെള്ളിയാഴ്ച ഇന്ത്യയിലെത്തിച്ചത്. ഇതിൽ 15 മലയാളികളും ഉൾപ്പെടുന്നു. ഏപ്രിൽ 24നാണ് രക്ഷാദൗത്യം ആരംഭിച്ചത്. ജിദ്ദയിലും പോർട്ട് സുഡാനിലും ഇന്ത്യ താത്കാലിക കൺട്രോൾ റൂമുകൾ സ്ഥാപിച്ചിട്ടുണ്ട്. ഡൽഹിയിലെ വിദേശകാര്യ മന്ത്രാലയവും ഖർത്തൂമിലെ ഇന്ത്യൻ എംബസിയുമായി സഹകരിച്ചാണ് രക്ഷാപ്രവർത്തനം നടത്തുന്നത്.

സുഡാനിൽ നിന്ന് നാട്ടിലെത്തുന്നവർക്കാവശ്യമായ എല്ലാ സംവിധാനങ്ങളും ഒരുക്കിയിട്ടുണ്ടെന്ന് നോർക്ക റൂട്ട്സ് റസിഡന്റ് വൈസ് ചെയർമാൻ പി ശ്രീരാമകൃഷ്ണൻ അറിയിച്ചിരുന്നു. എല്ലാവരേയും നാട്ടിൽ തിരിച്ചെത്തിക്കുംവരെ സർക്കാർ നടപടികൾ തുടരുമെന്നും അദ്ദേഹം പറഞ്ഞു. ഇതിനായി ഡൽഹിയിലും മുംബൈയിലും പ്രത്യേക ഹെൽപ്പ് ഡെസ്‌ക് സൗകര്യങ്ങളും ആരംഭിച്ചിരുന്നു. കേന്ദ്ര സഹമന്ത്രി വി മുരളീധരനാണ് രക്ഷാദൗത്യത്തിന്റെ ഏകോപന ചുമതല.

രാജ്യത്തെ സൈന്യവും അർധസൈനിക വിഭാഗവും തമ്മിലുള്ള പോരാട്ടത്തിനാണ് സുഡാൻ കഴിഞ്ഞ 15 ദിവസങ്ങളായി സാക്ഷ്യം വഹിക്കുന്നത്. 400ഓളം പേർ ഇതുവരെ കൊല്ലപ്പെട്ടതായാണ് റിപ്പോർട്ട്. ഇരുസേനകളും തമ്മിലുള്ള ഏറ്റുമുട്ടലിൽ ആൽബർട്ട് അഗസ്റ്റിനെന്ന മലയാളിയും കൊല്ലപ്പെട്ടിരുന്നു. ഫ്ലാറ്റിനകത്തിരിക്കവെയാണ് ആൽബർട്ടിന് വെടിയേറ്റത്. കുടുംബത്തെ നാട്ടിലെക്ക് തിരികെ കൊണ്ടുവന്നെങ്കിലും മൃതദേഹം ഇതുവരെയും എത്തിച്ചിട്ടില്ല.

logo
The Fourth
www.thefourthnews.in