ആണവായുധ സാമഗ്രികള്‍ എന്നു സംശയം; ചൈനയില്‍ നിന്നു കറാച്ചിയിലേക്കുള്ള കപ്പല്‍ പിടിച്ചെടുത്ത് ഇന്ത്യ

ആണവായുധ സാമഗ്രികള്‍ എന്നു സംശയം; ചൈനയില്‍ നിന്നു കറാച്ചിയിലേക്കുള്ള കപ്പല്‍ പിടിച്ചെടുത്ത് ഇന്ത്യ

ആണവ ബാലിസ്റ്റിക് മിസൈല്‍ പ്രോഗ്രാമില്‍ ഉപയോഗിക്കാന്‍ കഴിയുന്ന 'ഇരട്ട ഉപയോഗ ചരക്ക്' കപ്പലില്‍ ഉണ്ടെന്ന ഇന്റലിജന്‍സ് വിവരത്തെത്തുടര്‍ന്നാണ് ഇന്ത്യന്‍ സുരക്ഷാ ഏജന്‍സികള്‍ കപ്പല്‍ തടഞ്ഞത്

ആണവായുധങ്ങള്‍ക്കുള്ള സാമഗ്രികള്‍ എന്ന സംശയത്തെത്തുടര്‍ന്ന് ചൈനയില്‍ നിന്നു പാകിസ്താനിലെ കറാച്ചിയിലേക്കു പോകുകയായിരുന്ന ചരക്കുകപ്പ് ഇന്ത്യ നാവികസേന പിടിച്ചെടുത്തു. മാള്‍ട്ടയുടെ പതാക പതിച്ച സിഎഎ സിജിഎം അറ്റില എന്ന കപ്പലാണ് മുംബൈ നവ ഷെവ തുറമുഖത്ത് കോസ്റ്റ്ഗാര്‍ഡും മറ്റും ചേര്‍ന്ന് പിടിച്ചെടുത്തത്. തുറമുഖത്തെത്തിച്ച കപ്പലില്‍ ഡിആര്‍ഡിഒ(ഡിഫന്‍സ് റിസര്‍ച്ച് ആന്‍ഡ് ഡെവലപ്‌മെന്റ് ഓര്‍ഗനൈസേഷന്‍) ഉദ്യോഗസ്ഥര്‍ കപ്പലില്‍ പരിശോധന നടത്തി.

ആണവ ബാലിസ്റ്റിക് മിസൈല്‍ പ്രോഗ്രാമില്‍ ഉപയോഗിക്കാന്‍ കഴിയുന്ന 'ഇരട്ട ഉപയോഗ ചരക്ക്' കപ്പലില്‍ ഉണ്ടെന്ന ഇന്റലിജന്‍സ് വിവരത്തെത്തുടര്‍ന്നാണ് ഇന്ത്യന്‍ സുരക്ഷാ ഏജന്‍സികള്‍ കപ്പല്‍ തടഞ്ഞത്. പരിശോധനയില്‍ ഇറ്റാലിയന്‍ നിര്‍മിത കംപ്യൂട്ടര്‍, ന്യുമറിക്കല്‍ കണ്‍ട്രോള്‍ മെഷീനുകള്‍ എന്നിവ പിടിച്ചെടുത്തതായി റിപ്പോര്‍ട്ടുണ്ട്.

ജനുവരി 23-നാണ് ഇന്ത്യന്‍ അതിര്‍ക്കുള്ളില്‍ വച്ച് കപ്പല്‍ തടഞ്ഞത്. പിന്നീട് നവ ഷേവ തുറമുഖത്തേക്ക് എത്തിക്കുകയായിരുന്നുവെന്നാണ് വിവരം. ആണവ ആയുധങ്ങള്‍ പ്രോഗ്രാം ചെയ്യുന്നതിനായി ഉപയോഗിക്കുന്നതാണ് ന്യൂമറിക്കല്‍ കണ്‍ട്രോള്‍ മെഷീനുകള്‍ എന്നാണ് ലഭിക്കുന്ന വിവരം. സൈനിക ഉപയോഗങ്ങള്‍ക്കുള്ള വസ്തുക്കളുടെ വ്യാപനം നിയന്ത്രിക്കാന്‍ ലക്ഷ്യമിട്ടുള്ള രാജ്യാന്തര കരാറിന്റെ ഭാഗമായാണ് ഇന്ത്യയുടെ നടപടി.

പാകിസ്താന്റെ മിസൈല്‍ വികസന പരിപാടിയുടെ നിര്‍ണായക ഭാഗങ്ങള്‍ക്ക് നിര്‍മിക്കാനായാണ് ഇവ ചൈനയില്‍ നിന്നു കറാച്ചിയിലേക്ക് എത്തിക്കാന്‍ ശ്രമിച്ചതെന്നു പിടിഐ റിപ്പോര്‍ട്ടില്‍ പറയുന്നു. യൂര്‍ോപ്പില്‍ നിന്നും യുഎസില്‍ നിന്നും നിയന്ത്രിത വസ്തുക്കള്‍ സ്വന്തമാക്കാനും അത് ഇന്ത്യയുടെ ഇന്റലിജന്‍സ് കണ്ണില്‍ നിന്നു മറയ്ക്കാനും പാകിസ്താന്‍ ചൈനയുടെ മറവ് ഉപയോഗിക്കുന്നുണ്ടെന്ന ആശങ്കയുണ്ടെന്നും ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് പിടിഐ റിപ്പോര്‍ട്ട് ചെയ്തു.

logo
The Fourth
www.thefourthnews.in