'സൈല'വുമായി കൈകോര്‍ത്ത് 'ഫിസിക്‌സ് വാല'; 500 കോടി നിക്ഷേപിക്കും

'സൈല'വുമായി കൈകോര്‍ത്ത് 'ഫിസിക്‌സ് വാല'; 500 കോടി നിക്ഷേപിക്കും

പുതിയ പദ്ധതിയിലൂടെ 2024 സാമ്പത്തിക വര്‍ഷത്തില്‍ 300 കോടി വരുമാനം നേടാന്‍ ലക്ഷ്യമിടുന്നതായി സൈലം സ്ഥാപകൻ ഡോ. അനന്തു പറഞ്ഞു

പ്രമുഖ എഡ്-ടെക് കമ്പനിയായ 'ഫിസിക്‌സ് വാല' തെന്നിന്ത്യയിലെ മികച്ച ലേണിങ് ആപ്പായ 'സൈലം ലേണിങ്ങു'മായി കൈകോര്‍ക്കുന്നു. ദക്ഷിണേന്ത്യന്‍ വിദ്യാര്‍ഥികള്‍ക്ക് കൂടുതല്‍ മെച്ചപ്പെട്ട പഠനാനുഭവം നല്‍കുകയെന്ന ലക്ഷ്യത്തോടെയാണ് ഈ നീക്കം. ഇതിനായി മൂന്ന് വര്‍ഷത്തിനുള്ളില്‍ 500 കോടി നിക്ഷേപിക്കും.

'ഫിസിക്‌സ് വാല' നിലവില്‍ രാജ്യത്തെ 60 കേന്ദ്രങ്ങളിലൂടെയും 53 യൂട്യുബ് ചാനലുകളിലൂടെയും ഓഫ്‍ലൈൻ, ഹൈബ്രിഡ് കോച്ചിങ്ങുകള്‍ നല്‍കിവരുന്നുണ്ട്.

സൈലം ലേണിങ്ങാവട്ടെ 30 യൂ-ട്യൂബ് ചാനലുകളിലൂടെ മൂന്ന് ദശലക്ഷത്തിലധികം വിദ്യാര്‍ഥികള്‍ക്ക് സൗജന്യ ക്ലാസുകളും വിവിധ ഓണ്‍ലൈന്‍ കോഴ്സുകളിലായി ഒരു ലക്ഷത്തിലധികം വിദ്യാര്‍ഥികള്‍ക്ക് ഫീസ് നല്‍കിയുള്ള ക്ലാസുകളും നല്‍കിവരുന്നു. അഞ്ച് ജില്ലകളിലായി സ്ഥിതിചെയ്യുന്ന ഓഫ്‍ലൈൻ/ഹൈബ്രിഡ് സെന്ററുകളിലൂടെ ഹൈബ്രിഡ് സെന്ററുകള്‍, ട്യൂഷന്‍ സെന്ററുകള്‍, സ്‌കൂള്‍ ഇന്റഗ്രേറ്റഡ് പ്രോഗ്രാം എന്നിവയിലായി 30,000 വിദ്യാര്‍ഥികള്‍ക്ക് പരിശീലനവും നല്‍കുന്നു.

''സൈലം ലേണിങ്ങുമായുള്ള പങ്കാളിത്തത്തിലൂടെ എല്ലാ വിദ്യാര്‍ഥികള്‍ക്കും ഗുണമേന്മയുള്ള വിദ്യാഭ്യാസം നല്‍കുക വഴി ദക്ഷിണേന്ത്യയിലെ പ്രമുഖ വിദ്യാഭ്യാസ പ്ലാറ്റ്‍ഫോമായി മാറുകയെന്നതാണ് ലക്ഷ്യം. സൈലം മോഡല്‍ ഹൈബ്രിഡ് ലേണിങ് സംവിധാനം മറ്റ് സംസ്ഥാനങ്ങളിലേക്ക് പ്രചരിപ്പിക്കുന്നതിന്റെ ഭാഗമായി മൂന്ന് വര്‍ഷത്തിനുള്ളില്‍ 500 കോടി നിക്ഷേപിക്കും. കേരളം, തമിഴ്‌നാട്, കര്‍ണാടക, ആന്ധ്രാപ്രദേശ്, തെലങ്കാന തുടങ്ങിയ സംസ്ഥാനങ്ങളില്‍ പദ്ധതി വിപുലീകരണത്തിന് നേതൃത്വം നല്‍കുക സൈലം സ്ഥാപകനായ ഡോ. അനന്തുവായിരിക്കും,'' ഫിസിക്‌സ് വാല സ്ഥാപകനും സിഇഒയുമായ അലക് പാണ്ഡെ പറഞ്ഞു.

ഗുണനിലവാരമുള്ള വിദ്യാഭ്യാസം ചുരുങ്ങിയ ചെലവില്‍ ലഭ്യമാക്കുകയെന്ന ലക്ഷ്യം ഇരു സ്ഥാപനങ്ങള്‍ക്കുമുള്ളതിനാല്‍ സംയുക്ത സംരംഭത്തിലൂടെ നീറ്റ്, ജെഇഇ പവേശന പരീക്ഷകള്‍ക്ക് തയാറെടുക്കുന്നവര്‍ക്കും സിഎ, സിഎംഎ, സിഎസ്, പിഎസ്‌സി, യുപിഎസ്‍സി, കേന്ദ്ര സര്‍വകലാശാലകളിലേക്കുള്ള പ്രവേശന പരീക്ഷകള്‍ എന്നിവ എഴുതുന്നവര്‍ക്കുമുള്ള പരിശീലനം ഏറ്റവും മികച്ചരീതിയില്‍ നല്‍കാന്‍ കഴിയുമെന്ന് ഡോ. അനന്തു പറഞ്ഞു. പുതിയ പദ്ധതിയിലൂടെ 2024 സാമ്പത്തിക വര്‍ഷത്തില്‍ 300 കോടി വരുമാനം നേടാന്‍ ലക്ഷ്യമിടുന്നതായും അദ്ദേഹം പറഞ്ഞു.

logo
The Fourth
www.thefourthnews.in