'സന്ദേശ്ഖാലിയില്‍നിന്നുള്ള കൊടുങ്കാറ്റ് ബംഗാളിലാകെ പടരും'; അതിക്രമത്തിനിരയായ സ്ത്രീകളെ കണ്ട് പ്രധാനമന്ത്രി

'സന്ദേശ്ഖാലിയില്‍നിന്നുള്ള കൊടുങ്കാറ്റ് ബംഗാളിലാകെ പടരും'; അതിക്രമത്തിനിരയായ സ്ത്രീകളെ കണ്ട് പ്രധാനമന്ത്രി

സസ്പെന്‍ഷനിലായ തൃണമൂല്‍ കോണ്‍ഗ്രസ് നേതാവ് ഷെയ്ഖ് ഷാജഹാനും അനുയായികള്‍ക്കുമെതിരെ നിരവധി സ്ത്രീകളാണ് ബലാത്സംഗ ആരോപണമുയർത്തിയിരിക്കുന്നത്

സന്ദേശ്ഖാലിയിലെ അതിക്രമങ്ങൾക്കെതിരായ പ്രതിഷേധം പശ്ചിമബംഗാളിന്റെ എല്ലാ മേഖലയിലേക്കും പടരുമെന്ന് മമത ബാനർജി സർക്കാരിനും തൃണമൂൽ കോൺഗ്രസിനും മുന്നറിയിപ്പുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി. സന്ദേശ്‌ഖാലിയില്‍ ബലാത്സംഗത്തിനിരയായ സ്ത്രീകളെ സന്ദർശിച്ചശേഷമാണ് മോദി ഇക്കാര്യം പറഞ്ഞത്.

"തങ്ങൾക്കുണ്ടായ ദുരനുഭവങ്ങള്‍ സ്ത്രീകൾ പറഞ്ഞു. ഒരു പിതാവിനെ പോലെ അതെല്ലാം പ്രധാനമന്ത്രി കേൾക്കുന്നതിനിടെ സ്ത്രീകൾ വികാരാധീനരായി," ബിജെപി വൃത്തങ്ങളെ ഉദ്ധരിച്ചുകൊണ്ട് ദേശീയ മാധ്യമമായ ഹിന്ദുസ്ഥാന്‍ ടൈംസ് റിപ്പോർട്ട് ചെയ്തു.

ഭൂമിപിടിച്ചെടുക്കലിനും സ്ത്രീകൾക്കെതിരായ അതിക്രമങ്ങൾക്കുമെതിരെ നോർത്ത് 24 പർഗാനാസ് ജില്ലയിലെ സന്ദേശ്ഖാലി ഗ്രാമത്തിൽ ഏറെ നാളായി തൃണമൂൽ കോൺഗ്രസിനെതിരെ പ്രതിഷേധം തുടരുകയാണ്. നോർത്ത് 24 പർഗാനാസ് ജില്ലയിലെ ബരാസത്തിൽ നടന്ന പൊതുറാലിക്ക് ശേഷമാണ് മോദി സന്ദേശ്ഖാലിയിലെ സ്ത്രീകളെ കണ്ടത്. സംസ്ഥാനത്തെ സ്ത്രീകളെ സംരക്ഷിക്കാൻ തൃണമൂൽ കോൺഗ്രസ്സിന് കഴിവില്ലെന്ന് പ്രധാനമന്ത്രി മോദി റാലിയിൽ പറഞ്ഞിരുന്നു.

സംഭവത്തെത്തുടർന്ന് തൃണമൂൽ സസ്പെൻഡ് ചെയ്ത നേതാവ് ഷെയ്ഖ് ഷാജഹാനും അനുയായികള്‍ക്കുമെതിരെ നിരവധി സ്ത്രീകളാണ് ബലാത്സംഗ ആരോപണമുയർത്തിയിരിക്കുന്നത്. കഴിഞ്ഞയാഴ്ച ഷാജഹാൻ ഷെയ്ഖിനെ ബംഗാൾ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. 56 ദിവസം ഒളിവിൽ കഴിഞ്ഞ ഇയാളെ കഴിഞ്ഞ ബുധനാഴ്ച അർധരാത്രിയാണ് പിടികൂടിയത്.

ബരാസത്തിലെ റാലിക്ക് മുന്‍പ് സന്ദേശ്ഖാലി വിഷയത്തില്‍ പ്രധാനമന്ത്രി പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമത ബാനർജിക്കെതിരെ വിമർശനം ഉന്നയിച്ചിരുന്നു. "സന്ദേശ്ഖാലിയില്‍ സംഭവിച്ചത് അപമാനകരമായ ഒന്നാണ്. ഇതിന് കാരണക്കാരനായ വ്യക്തിയെ സംരക്ഷിക്കാനുള്ള നടപടികളാണ് ത്രിണമൂല്‍ കോണ്‍ഗ്രസ് സർക്കാർ സ്വീകരിക്കുന്നത്. എന്നാല്‍ ഹൈക്കോടതിയില്‍ നിന്നും സുപ്രീംകോടതിയില്‍ നിന്നും അവർക്ക് തിരിച്ചിടിയുണ്ടായി. സന്ദേശ്ഖാലിയിലെ പ്രതിഷേധം ബംഗാളിന്റെ ഓരോ മേഖലയിലേക്ക് പടരും," പ്രധാനമന്ത്രി പറഞ്ഞു.

'സന്ദേശ്ഖാലിയില്‍നിന്നുള്ള കൊടുങ്കാറ്റ് ബംഗാളിലാകെ പടരും'; അതിക്രമത്തിനിരയായ സ്ത്രീകളെ കണ്ട് പ്രധാനമന്ത്രി
കേരളത്തിന് സുപ്രീം കോടതി അനുവദിച്ച തുകയിൽ കിഫ്‌ബി തിരിച്ചടവ് വിഹിതവും ജിഡിപി കണക്കിലെ വ്യത്യാസവും

അതേസമയം, ജനുവരി അഞ്ചിന് സന്ദേശ്ഖാലിയില്‍ നടത്തിയ തിരച്ചിലിനിടെ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇ ഡി) ഉദ്യോഗസ്ഥരെ മർദിച്ച കേസില്‍ ഷാജഹാന്‍ ഷെയ്ഖിനും മറ്റുള്ളവർക്കുമെതിരെ മൂന്ന് കേസുകള്‍ സിബിഐ രജിസ്റ്റർ ചെയ്തു. എന്നാല്‍ ഷാജഹാനെ സിബിഐക്ക് കൈമാറാന്‍ ക്രൈം ഇന്‍വെസ്റ്റിഗേഷന്‍ ഡിപ്പാർട്ട്മെന്റും (സിഐഡി) മമത സർക്കാരും തയാറല്ലെന്നാണ് ലഭിക്കുന്ന റിപ്പോർട്ടുകള്‍. ഉദ്യോഗസ്ഥർക്കെതിരെയുണ്ടായ ആക്രമണത്തിന്റെ കേസ് സിബിഐക്ക് കൈമാറാന്‍ കല്‍ക്കട്ട ഹൈക്കോടതി ചൊവ്വാഴ്ച ഉത്തവിട്ടിരുന്നു.

logo
The Fourth
www.thefourthnews.in