രാഹുലിന് വേണ്ടി ഒറ്റക്കെട്ടായി പ്രതിപക്ഷം; നിയമപരമായും രാഷ്ട്രീയമായും പോരാടുമെന്ന് കോൺഗ്രസ്

രാഹുലിന് വേണ്ടി ഒറ്റക്കെട്ടായി പ്രതിപക്ഷം; നിയമപരമായും രാഷ്ട്രീയമായും പോരാടുമെന്ന് കോൺഗ്രസ്

സത്യം വിളിച്ചുപറയുന്നവരെ നിലനിൽക്കാൻ ബിജെപി അനുവദിക്കില്ലെന്നും എന്നാൽ സത്യം തുടർന്നും പറയുക തന്നെ ചെയ്യുമെന്നും ഖാർഗെ പ്രതികരിച്ചു

മാനനഷ്ടക്കേസിൽ ശിക്ഷിക്കപ്പെട്ട വയനാട് എംപി രാഹുൽ ഗാന്ധിയെ അയോഗ്യനാക്കിയ നടപടിയിൽ രൂക്ഷ വിമർശനവുമായി പ്രതിപക്ഷ നേതാക്കൾ. രാഹുൽ ഗാന്ധിയെ അയോഗ്യനാക്കിയതിനെതിരെ പോരാടുമെന്ന് കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ പറഞ്ഞു. ഇന്ത്യയുടെ ഭരണഘടനാ ജനാധിപത്യത്തിന്റെ പുതിയൊരു തകർച്ചയ്ക്കാണ് ഇന്ന് സാക്ഷ്യം വഹിച്ചിരിക്കുന്നതെന്ന് മമതാ ബാനർജി പ്രതികരിച്ചു. ഏകാധിപത്യനീക്കത്തെ ചെറുത്തുതോൽപ്പിക്കണമെന്ന് സിപിഎം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി പ്രതികരിച്ചു. ജനാധിപത്യത്തിന്റെ മരണമണിയാണിതെന്നും ബിജെപി പകയുടെ രാഷ്ട്രീയത്തിൽ നിന്ന് സമ്പൂർണ ഏകാധിപത്യത്തിലേക്ക് മാറുകയാണെന്നും തമിഴ്നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിൻ പ്രതികരിച്ചു.

രാഹുലിന് വേണ്ടി ഒറ്റക്കെട്ടായി പ്രതിപക്ഷം; നിയമപരമായും രാഷ്ട്രീയമായും പോരാടുമെന്ന് കോൺഗ്രസ്
രാഹുൽ ഗാന്ധിയെ ലോക്സഭയിൽനിന്ന് അയോഗ്യനാക്കി; രാഷ്ട്രീയമായി നേരിടുമെന്ന് കോൺഗ്രസ്

രാഹുലിനെ അയോഗ്യനാക്കാനുള്ള എല്ലാ വഴികളും ബിജെപി നോക്കിയിരിക്കുന്നു. സത്യം വിളിച്ചു പറയുന്നവരെ നിലനിൽക്കാൻ ബിജെപി അനുവദിക്കില്ലെന്നും എന്നാൽ സത്യം തുടർന്നും പറയുക തന്നെ ചെയ്യുമെന്നും മല്ലികാർജുൻ ഖാർഗെ പറഞ്ഞു. "രാഹുൽ ഗാന്ധിയെ അയോഗ്യനാക്കാൻ എല്ലാ വഴികളും ബിജെപി നോക്കിയിരുന്നു. സത്യം വിളിച്ചുപറയുന്നവരെ നിലനിൽക്കാൻ ബിജെപി അനുവദിക്കില്ല, എന്നാൽ സത്യം പറയുന്നത് തുടരുക തന്നെ ചെയ്യും. ജെപിസി അന്വേഷണത്തിനായുള്ള ആവശ്യം ഉന്നയിക്കുന്നത് തുടരും. ജനാധിപത്യത്തെ സംരക്ഷിക്കാൻ, വേണ്ടി വന്നാൽ ജയിലിൽ പോകാനും തയ്യാറാണ്"-മല്ലികാർജുൻ ഖാർഗെ പറഞ്ഞു

എംപി എന്ന നിലയിൽ അപ്പീലിന് പോകുന്നതിന് മുൻപായി രാഹുൽ ഗാന്ധിയെ അയോഗ്യനാക്കിയത് ജനാധിപത്യത്തിന് മേലുള്ള ഒരു മരണമണിയാണെന്ന് തമിഴ്നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിൻ പ്രതികരിച്ചു. ബിജെപിയുടെ പ്രതികാരപൂർവമായ രാഷ്ട്രീയത്തിൽ നിന്നും സ്വേച്ഛാധിപത്യത്തിലേക്കുള്ള രൂപമാറ്റം അതി ഭീകരമായ വേഗത്തിലാണ് നടക്കുന്നത്. ചരിത്രം പരിശോധിച്ചാൽ ഇത്തരം സ്വേച്ഛാധിപതികളെ എന്താണ് കാത്തിരിക്കുന്നതെന്ന് വളരെ വ്യക്തമായറിയാം.

ക്രിമിനൽ പശ്ചാത്തലമുള്ള ബിജെപി നേതാക്കളെ മന്ത്രിസഭയിൽ ഉൾപെടുത്തുമ്പോൾ പ്രതിപക്ഷ നേതാക്കൾ പ്രസംഗങ്ങളുടെ പേരിൽ അയോഗ്യരാക്കപ്പെടുകയാണെന്ന് തൃണമൂൽ കോൺഗ്രസ് നേതാവും പശ്ചിമ ബംഗാൾ മുഖ്യമന്ത്രിയുമായ മമത ബാനർജി പറഞ്ഞു. നരേന്ദ്ര മോദിയുടെ പുതിയ ഇന്ത്യയിൽ ബിജെപിയുടെ പ്രധാന ലക്ഷ്യം പ്രതിപക്ഷ നേതാക്കളാണ്. ഇന്ത്യയുടെ ഭരണഘടനാ ജനാധിപത്യത്തിന്റെ പുതിയൊരു തകർച്ചയ്ക്കാണ് ഇന്ന് സാക്ഷ്യം വഹിച്ചിരിക്കുന്നതെന്നും മമത പ്രതികരിച്ചു.

പ്രതിപക്ഷ നേതാക്കളെ ലക്ഷ്യമിട്ട് അവരെ അയോഗ്യരാക്കുന്നതിന്, രാഹുൽഗാന്ധിയോട് ചെയ്തത് പോലെ മാനനഷ്ടക്കേസ് ഒരു മാർഗമായി ഉപയോഗിക്കുകയാണ് ബിജെപിയെന്ന് സിപിഎം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി പറഞ്ഞു. പ്രതിപക്ഷ നേതാക്കൾക്ക് എതിരെ ഇ ഡിയെയും സിബിഐയെയും ഉപയോഗിക്കുന്നതിനും മുകളിലാണിത്. ഇത്തരം സ്വേച്ഛാധിപത്യ ആക്രമണങ്ങളെ ചെറുത്തു തോൽപ്പിക്കണമെന്നും യെച്ചൂരി ട്വിറ്ററിൽ കുറിച്ചു.

നിയമപരമായും രാഷ്ട്രീയമായും ഇതിനെ നേരിടുമെന്നും അയോഗ്യരാക്കിയതു കൊണ്ട് ഭയപ്പെടുത്താനോ നിശബ്ദരാക്കാനോ കഴിയില്ലെന്നും ജയറാം രമേശ് ട്വിറ്ററിൽ കുറിച്ചു. പ്രധാനമന്ത്രിയുമായി ബന്ധപ്പെട്ട അദാനിയുടെ 'മഹാ മെഗാസ്കാമിൽ' പാർലമെന്ററി കമ്മിറ്റിയുടെ അന്വേഷണത്തിന് പകരം രാഹുൽ ഗാന്ധിയെ അയോഗ്യനാക്കുകയാണ് ചെയ്തത്. ഇന്ത്യൻ ജനാധിപത്യത്തിന് ശാന്തി നേരുന്നുവെന്നും ജയറാം രമേശ് പറഞ്ഞു.

ജനങ്ങൾക്കും ഈ രാജ്യത്തിനും വേണ്ടിയാണ് റോഡുകളിലും പാർലമെന്റിലും തുടർച്ചയായി പോരാടിയത്. ജനാധിപത്യത്തെ സംരക്ഷിക്കാൻ സാധ്യമായതെല്ലാം ചെയ്തു. എന്തൊക്കെ ഗൂഢാലോചനകൾ ഉണ്ടെങ്കിലും എന്ത് വില കൊടുത്തും ഈ പോരാട്ടം തുടരുക തന്നെ ചെയ്യുമെന്ന് കോൺഗ്രസും ട്വീറ്റ് ചെയ്തു. "ഭയം വേണ്ട" എന്നെഴുതിയ രാഹുലിന്റെ ചിത്രവും കോൺഗ്രസ് പങ്കുവച്ചു.

നല്ല പ്രവൃത്തി ചെയ്യുന്നവരെയും ബിജെപിക്കെതിരെ സംസാരിക്കുന്നവരെയും അറസ്റ്റ് ചെയ്യുകയും ജയിലിൽ അടക്കുകയുമാണെന്ന് എഎപി നേതാവും ഡൽഹി മുഖ്യമന്ത്രിയുമായ അരവിന്ദ് കെജ്‍രിവാൾ പറഞ്ഞു. "ജയിലിലേക്ക് പോകാൻ നിങ്ങൾ ഭയപ്പെടരുത്, ഞങ്ങൾ പോരാടും. രാജ്യത്തിന്റെ നന്മയ്ക്കായി ജയിലിൽ പോകേണ്ടി വന്നാലും കുഴപ്പമില്ല. ഭഗത് സിങ് ജയിലിൽ പോയത് ഓർക്കുക, ലോകം മുഴുവൻ അദ്ദേഹത്തെ അറിയുകയും പ്രശംസിക്കുകയും ചെയ്യുന്നു. ഒരിക്കൽ നിങ്ങളെയും ലോകം മുഴുവൻ അംഗീകരിക്കും. ഭഗത് സിങ് നമ്മുടെ സ്വാതന്ത്ര്യത്തിന് വേണ്ടി പോരാടിയെങ്കിലും ഇപ്പോഴും ഇവിടുത്തെ ജനങ്ങൾ അതിനായി സമരം ചെയ്യുകയാണ്"- കെജ്‍രിവാൾ പറഞ്ഞു

പ്രധാനമന്ത്രിക്കും അദനിക്കുമെതിരെ ചോദ്യം ചെയ്യാൻ ആരംഭിച്ച ദിവസം മുതൽ രാഹുൽ ഗാന്ധിയെ നിശ്ശബ്ദനാക്കാനുള്ള ഗൂഢാലോചനകൾ ആരംഭിച്ചിരുന്നു. ബിജെപിയുടെ ജനാധിപത്യ വിരുദ്ധവും ഏകാധിപത്യ മനോഭാവത്തിന്റെയും വ്യക്തമായ ഉദാഹരണമാണിതെന്ന് എ ഐ സി സി ജനറൽ സെക്രട്ടറി കെ സി വേണുഗോപാൽ പ്രതികരിച്ചു.

ഒരു കള്ളനെ കള്ളനെന്ന് വിളിക്കുന്നത് രാജ്യത്തിപ്പോൾ കുറ്റകൃത്യമായി മാറിയിരിക്കുന്നുവെന്ന് മഹാരാഷ്ട്ര മുൻ മുഖ്യമന്ത്രി ഉദ്ധവ് താക്കറെ പറഞ്ഞു. കള്ളന്മാരും കൊള്ളക്കാരും സ്വതന്ത്രരായി നടക്കുമ്പോഴാണ് രാഹുൽ ഗാന്ധി ശിക്ഷിക്കപ്പെടുന്നത്. ജനാധിപത്യത്തെ നേരിട്ട് വകവരുത്തിയിരിക്കുകയാണ്. ഇത് ഏകാധിപത്യത്തിന്റെ തുടക്കമാണെന്നും ഉദ്ധവ് പറഞ്ഞു.

logo
The Fourth
www.thefourthnews.in