അദൃശ്യായുധം ഇനി ദൃശ്യമാകും; സിദ്ധരാമയ്യയുടെ മുഖ്യ ഉപദേഷ്ടാവായി സുനില്‍ കനഗോലു

അദൃശ്യായുധം ഇനി ദൃശ്യമാകും; സിദ്ധരാമയ്യയുടെ മുഖ്യ ഉപദേഷ്ടാവായി സുനില്‍ കനഗോലു

ക്യാബിനറ്റ് റാങ്കോടെയാണ് സുനില്‍ കനഗോലു ചുമതലയേല്‍ക്കുന്നത്

കര്‍ണാടക വിജയത്തിലെ കോണ്‍ഗ്രസിന്റെ അദൃശ്യായുധം സുനില്‍ കനഗോലു ഇനി സിദ്ധരാമയ്യയുടെ മുഖ്യ ഉപദേഷ്ടാവാകും. ക്യാബിനറ്റ് റാങ്കോടെയാണ് അദ്ദേഹത്തിന്റെ നിയമനം. കര്‍ണാടക തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിനെ വിജയിപ്പിച്ചതിന്റെ ബുദ്ധി കേന്ദ്രമായിരുന്നു കര്‍ണാടക സ്വദേശിയായ സുനില്‍ കനുഗോലു. കര്‍ണാടകയില്‍ നിന്നും ബിജെപിയെ തുരത്തിയോടിക്കുന്നതിന്റെ കരുനീക്കങ്ങളില്‍ കോണ്‍ഗ്രസിനെ നയിച്ച പ്രധാനി .

ബിജെപി, ഡിഎംകെ, അണ്ണാ ഡിഎംകെ, അകാലിദള്‍ തുടങ്ങിയ പാര്‍ട്ടികള്‍ക്കായി ഇതുവരെ 14 തിരഞ്ഞെടുപ്പുകള്‍ കനുഗോലു കൈകാര്യം ചെയ്തിട്ടുണ്ട്. കഴിഞ്ഞ വര്‍ഷമാണ് അദ്ദേഹം കോണ്‍ഗ്രസിലേക്ക് എത്തുന്നത്. സ്ട്രാറ്റജി വകുപ്പിന്റെ തലവനായി ചുമതലയേറ്റതു മുതല്‍ 2023 ലെ കര്‍ണാടക നിയമസഭ തിരഞ്ഞെടുപ്പായിരുന്നു അദ്ദേഹം ലക്ഷ്യം. കോണ്‍ഗ്രസിന്റെ തിരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങള്‍ക്ക് അടുക്കും ചിട്ടയും ഉണ്ടാക്കിയതും അദ്ദേഹമാണ്. ഭാരത് ജോഡോ യാത്രയിലൂടെ രാജ്യത്തുട നീളം രാഹുല്‍ ഗാന്ധി കോളിളക്കം സൃഷ്ടിച്ചപ്പോള്‍ അതിന് പിന്നണിയില്‍ നിന്നതും അദ്ദേഹമായിരുന്നു. കര്‍ണാടക തിരഞ്ഞെടുപ്പ് ഉള്‍പ്പെടെ കോണ്‍ഗ്രസ് തിളക്കത്തിന് പ്രധാന കാരണക്കാരനായിരുന്നിട്ടും കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്കു പോലും സുപരിചിതനായ മുഖമായിരുന്നില്ല കനഗോലുവിന്റേത്.

അദൃശ്യായുധം ഇനി ദൃശ്യമാകും; സിദ്ധരാമയ്യയുടെ മുഖ്യ ഉപദേഷ്ടാവായി സുനില്‍ കനഗോലു
കർണാടക തിരഞ്ഞെടുപ്പിലെ കോണ്‍ഗ്രസിൻ്റെ 'അദൃശ്യായുധം'; ആരാണ് സുനില്‍ കനുഗോലു?

ബിജെപി മുതല്‍ എ കെ സ്റ്റാലിന് വരെ

2014 ലെ ലോക്‌സഭാ തിരഞ്ഞെടുപ്പ് പ്രചാരണത്തില്‍ പ്രശാന്ത് കിഷോറും കനുഗോലുവും നരേന്ദ്രമോദിക്കായി ഒരുമിച്ച് പ്രവര്‍ത്തിച്ചിട്ടുണ്ട്. പ്രശാന്തുമായി വേര്‍പിരിഞ്ഞതിന് ശേഷം 2016 ല്‍ ദ്രാവിഡ മുന്നേറ്റ കഴകത്തിനു വേണ്ടി നിലവിലെ തമിഴ്‌നാട് മുഖ്യമന്ത്രിയായ എം കെ സ്റ്റാലിനോടൊപ്പം 'നമുക്ക് നാമേ' എന്ന ക്യാമ്പെയ്‌നുമായി കനുഗോലു ശക്തമായ തിരിച്ചുവരവ് നടത്തി. തമിഴ്‌നാട്ടിലെ പ്രവര്‍ത്തനത്തിന് ശേഷം 2018 ഫെബ്രുവരി വരെ ബിജെപി നേതാവും ആഭ്യന്തര മന്ത്രിയുമായ അമിത്ഷായോടൊപ്പം പ്രവര്‍ത്തിച്ചു. 2017ന്റെ തുടക്കത്തിൽ നടന്ന യുപി നിയമസഭ തിരഞ്ഞെടുപ്പിൽ കനുഗോലുവാണ് ബിജെപിയുടെ പ്രചാരണ വിഭാഗം കൈകാര്യം ചെയ്തത്. ഉത്തര്‍പ്രദേശ്, ഉത്തരാഖണ്ഡ്, കര്‍ണാടക എന്നിവിടങ്ങളിലെ തിരഞ്ഞെടുപ്പുകളില്‍ ഉള്‍പ്പെടെ ബിജെപിയുടെ അണിയറയില്‍ അദ്ദേഹം നിര്‍ണായക സാന്നിധ്യമായി. 2019ല്‍ തമിഴ്‌നാട്ടില്‍ ഡിഎംകെയുടെ പ്രചാരണവും കനുഗോലു നിയന്ത്രിച്ചു.

പ്രശാന്ത് കിഷോറിന്റെ പകരക്കാരന്‍

പ്രശാന്ത് കിഷോര്‍ കോണ്‍ഗ്രസിലേക്കുള്ള ക്ഷണം നിരസിച്ചതിന് ആഴ്ചകള്‍ക്ക് ശേഷമായിരുന്നു കനുഗോലു കോണ്‍ഗ്രസിന്റെ ഭാഗമായത്. പ്രശാന്ത് കിഷോറെന്ന തിരഞ്ഞെടുപ്പ് തന്ത്രജ്ഞനില്‍ നിന്നും നേര്‍ വിപരീതമാണ് കനഗോലു . കനുഗോലുവും പ്രശാന്തും പലതവണ ഒരു വഴിയില്‍ നടന്നെങ്കിലും വ്യത്യസ്തമായിരുന്നു ഇരുവരുടെയും സാമൂഹിക ഇടപെടലുകള്‍. പ്രശാന്ത് കിഷോറിന്റെ ജീവിതവും ജോലിയും അദ്ദേഹം മാധ്യമങ്ങൾക്ക് മുന്നിൽ നിന്നും മറച്ചുപിടിച്ചിട്ടില്ല. ബഹുമതികളും അധികാരവും ആഗ്രഹിച്ച് പട നയിക്കുന്ന ആളാണെന്നും വിമർശകർ പ്രശാന്ത് കിഷോറിനെ കുറിച്ച് പറയാറുണ്ട്. പ്രശാന്ത് കിഷോറില്‍ നിന്നും വ്യത്യസ്തനായി മാധ്യമങ്ങളുടേയും ജനങ്ങളുടേയും ശ്രദ്ധയില്‍ നിന്ന് അകന്നായിരുന്നു കലുഗോലുവിന്റെ ജീവിതം.

രാഹുല്‍ ഗാന്ധിയുടെയും പ്രിയങ്ക ഗാന്ധിയുടേയും പൂര്‍ണ പിന്തുണയോടെയാണ് കനുഗോലു കോണ്‍ഗ്രസിലേക്ക് എത്തിയത്. പി ചിദംബരം, മുകുള്‍ വാസ്‌നിക്, ജയറാം രമേഷ്, കെ സി വേണുഗോപാല്‍, അജയ് മാക്കന്‍, പ്രിയങ്ക ഗാന്ധി, രണ്‍ദീപ് സിങ് സുര്‍ജേവാല എന്നിവരടങ്ങിയ 2024 ഇലക്ഷന്‍ ടാസ്‌ക് ഫോഴ്‌സിലേക്ക് കഴിഞ്ഞ മെയിലാണ് സോണിയാഗാന്ധി കനുഗോലുവിനെ തിരഞ്ഞെടുത്തത്. രാഹുല്‍ ഗാന്ധിയ്ക്ക് നേരിട്ട് തിരഞ്ഞെടുപ്പ് ഉപദേശങ്ങള്‍ നല്‍കാനും വിശ്വാസ്യത പിടിച്ചുപറ്റാനും കനുഗോലുവിന് സാധിച്ചു. കര്‍ണാടകയിലെ പേ സിഎം ക്യാമ്പെയ്ന്‍ മുതല്‍ ഭാരത്‌ ജോഡോ യാത്ര വരെയുള്ള കോണ്‍ഗ്രസിന്റെ മൂര്‍ച്ചയേറിയ പ്രചരണങ്ങളില്‍ കനുഗോലുവിന്റെ പങ്ക് നിര്‍ണായകമായിരുന്നു.

ഈ വര്‍ഷം തെലങ്കാന, ഛത്തീസ്ഗഢ്, മധ്യപ്രദേശ്, രാജസ്ഥാന്‍ നിയമ സഭകളിലേക്ക് നടക്കുന്ന തിരഞ്ഞെടുപ്പുകളിലും കോണ്‍ഗ്രസിന്റെ യാത്രയ്ക്ക് വഴിവെട്ടുക കനുഗോലു തന്നെയാവും. കേരളത്തില്‍ അടുത്ത ലോക്‌സഭാ തിരഞ്ഞെടുപ്പിലും നിയമസഭാ തിരഞ്ഞെടുപ്പിലും സിപിഎമ്മിന്റെ കേഡര്‍ സംഘടനാ പ്രവര്‍ത്തനങ്ങളെ മറികടക്കാനുള്ള കോണ്‍ഗ്രസിന്റെ തുറുപ്പ് ചീട്ടായി കനുഗോലുവിനെ ഇറക്കാനാണ് നേതൃത്വത്തിൻ്റെ ഉദ്ദേശ്യം.

Related Stories

No stories found.
logo
The Fourth
www.thefourthnews.in