ആരാകണം ഇന്ത്യയുടെ പ്രധാനമന്ത്രി സ്ഥാനാർഥി, ഖാര്‍ഗെയുടെ പേര് ഉയരുന്നതില്‍ നിതിഷ് കുമാറിന് അതൃപ്തി, സമവായ നീക്കങ്ങൾ തകൃതി
രാജ്യം തിരഞ്ഞെടുപ്പ് ചൂടിലേക്ക് പ്രവേശിക്കുമ്പോള്‍ പ്രതിപക്ഷ സഖ്യമായ ഇന്ത്യയില്‍ പ്രധാനമന്ത്രി മുഖത്തെക്കുറിച്ചുള്ള ചര്‍ച്ചകള്‍ വീണ്ടും സജീവമാകുന്നു. മുന്നണിയുടെ പ്രധാന മന്ത്രി സ്ഥാനാര്‍ത്ഥിയായി കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജ്ജുന്‍ ഖാര്‍ഗെയുടെ പേര് മുന്നോട്ടുവച്ച മമതാ ബാനര്‍ജിയും അരവിന്ദ് കെജ്‌രിവാളുമാണ് പുതിയ ചര്‍ച്ചകള്‍ക്ക് തുടക്കമിട്ടത്.
എന്നാല്‍, ഖാര്‍ഗെയുടെ പേര് ഉയര്‍ത്തിക്കാട്ടിയതില്‍ ജെഡിയു അധ്യക്ഷന്‍ നിതീഷ് കുമാറിന് കടുത്ത അതൃപ്തിയുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍. അഞ്ച് സംസ്ഥാനങ്ങളിലെ നിയമസഭാ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് നേരത്തെ തന്നെ ഇന്ത്യ നേതൃത്വത്തോട് ഇടഞ്ഞ നിതീഷ് പുതിയ ചര്‍ച്ചയോടെ നിലപാട് കടുപ്പിക്കുകയാണ് എന്നാണ് റിപ്പോര്‍ട്ട്. നിതീഷ് കുമാറിനെ അനുനയിപ്പിക്കാന്‍ രാഹുല്‍ ഗാന്ധി തന്നെ ഇടപെടല്‍ നടത്തുന്നതായാണ് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.
ഇന്ത്യ മുന്നണിയുടെ പേര് 'ഭാരത്' എന്നാക്കണമെന്ന നിതീഷ് കുമാറിന്റെ ആവശ്യം സോണിയാ ഗാന്ധിയുള്‍പ്പെടെ തള്ളിയതാണ് ഭിന്നത രൂക്ഷമാക്കിയ പ്രധാന വിഷയങ്ങളില്‍ ഒന്ന്. ഇതിന് പിന്നാലെയാണ് ഡിഎംകെ നേതാക്കള്‍ക്കായി തന്റെ പ്രസംഗം ഹിന്ദിയില്‍ നിന്ന് തമിഴിലേക്ക് വിവര്‍ത്തനം ചെയ്ത രാഷ്ട്രീയ ജനതാദളിന്റെ മനോജ് ഝായോട് നിതീഷ് കുമാര്‍ അതൃപ്തി പ്രകടിപ്പിച്ചത്. ഇതും ഭിന്നത രൂക്ഷമായതിന്റെ സൂചനയായാണ് വിലയിരുത്തല്‍.
പ്രതിപക്ഷത്തിന്റെ പ്രധാനമന്ത്രി സ്ഥാനാര്‍ഥിയാകാന്‍ നേരത്തെ തന്നെ നിതീഷ് കുമാര്‍ താല്‍പര്യം പ്രകടിപ്പിച്ചിരുന്നു. പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥിയെ കൂട്ടായ ചര്‍ച്ചകളിലൂടെ തീരുമാനിക്കുമെന്ന് മുന്നണിയിലെ നേതാക്കള്‍ പ്രതികരിക്കുമ്പോഴും നിതീഷ് കുമാറിന് ആവശ്യമായ ഗുണങ്ങളും അനുഭവസമ്പത്തുമുണ്ടെന്ന് ജെഡിയു നേതാക്കള്‍ ആവര്‍ത്തിച്ചതും ഈ താത്പര്യം പ്രകടമാക്കുന്നതാണ്.
പ്രതിപക്ഷ നിരയില്‍ നിതീഷിന് നിര്‍ണായക പിന്തുണ ആര്‍ജെഡി മേധാവി ലാലു പ്രസാദില്‍ നിന്ന് ലഭിക്കുമെന്നാണ് കരുതിയിരുന്നത്. ലാലു പ്രസാദിന്റെ ആദ്യ പ്രതികരണങ്ങള്‍ ഇത് സംബന്ധിച്ച സൂചനകളും നല്‍കിയിരുന്നു. എന്നാല്‍ ജെഡിയു-ആര്‍ജെഡി ബന്ധത്തില്‍ തമ്മിലുള്ള ചില വിള്ളലുകള്‍ ഉയര്‍ന്നുവരുന്നതാണ് സമീപകാല സൂചനകള്‍ നല്‍കുന്നത്.