പോസ്റ്ററുകളും ചുമരെഴുത്തുകളും; കാനഡയില്‍ ഹിന്ദു ക്ഷേത്രം ആക്രമിച്ച് ഖലിസ്ഥാന്‍ വാദികള്‍

പോസ്റ്ററുകളും ചുമരെഴുത്തുകളും; കാനഡയില്‍ ഹിന്ദു ക്ഷേത്രം ആക്രമിച്ച് ഖലിസ്ഥാന്‍ വാദികള്‍

ഖലിസ്ഥാൻ നേതാവ് ഹർദീപ് സിങ് നിജ്ജാറിന്റെ കൊലപാതകത്തിനെതിരായ പോസ്റ്ററുകളും പതിച്ചു

കാനഡയില്‍ ഖലിസ്ഥാന്‍ വാദികള്‍ ഹിന്ദു ക്ഷേത്രം ആക്രമിച്ചു. ബ്രിട്ടീഷ് കൊളംബിയയിലെ സറേ പട്ടണത്തിലെ ലക്ഷ്മി നാരായണ്‍ മന്ദിറിലാണ് ശനിയാഴ്ച അക്രമികൾ അതിക്രമിച്ചുകടന്നത്. ക്ഷേത്രത്തിന്റെ ചുമരിൽ ഖലിസ്ഥാൻ അനുകൂല പോസ്റ്റുകൾ പതിക്കുകയും എഴുതിച്ചേർക്കുകയും ചെയ്തു. ഖലിസ്ഥാൻ ഹിതപരിശോധന ആവശ്യപ്പെടുന്ന പോസ്റ്ററുകൾ ക്ഷേത്രത്തിന്റെ കവാടത്തിൽ ഒട്ടിച്ചിരുന്നു. ഖലിസ്ഥാൻ നേതാവ് ഹർദീപ് സിങ് നിജ്ജാറിന്റെ കൊലപാതകത്തിനെതിരായ പോസ്റ്ററുകളും പതിച്ചിട്ടുണ്ട്.

ഖലിസ്ഥാൻ നേതാവ് ഹർദീപ് സിങ് നിജ്ജാറിന്റെ കൊലപാതകത്തിനെതിരായ പോസ്റ്ററുകളും പതിച്ചിട്ടുണ്ട്. 'ജൂണ്‍ 18-ന് നടന്ന ഹർദീപ് സിങ് നിജ്ജാർ കൊലപാതകത്തില്‍ ഇന്ത്യയുടെ പങ്ക് കാനഡ അന്വേഷിക്കുന്നു' എന്നായിരുന്നു പോസ്റ്ററിലെ പരാമർശം. ഹര്‍ദീപ് സിങ് നിജ്ജാറിന്റെ ഫോട്ടോയും പതിച്ചു. കാനഡയിലെ ഖലിസ്ഥാൻ അനുകൂല വിഘടനവാദ ഗ്രൂപ്പായ സിഖ് ഫോര്‍ ജസ്റ്റിസിന്റെ പ്രധാന നേതാവായിരുന്നു ഹർദീപ് സിങ് നിജ്ജാർ. ഗുരു നാനാക്ക് ഗുരുദ്വാരയുടെ പാര്‍ക്കിങ്ങില്‍ വച്ചാണ് നിജ്ജാറിനെ അജ്ഞാതർ കൊലപ്പെടുത്തിയത്. കൊലപാതകത്തിന് പിന്നിൽ ഇന്ത്യയാണെന്ന് സിഖ് ഫോർ ജസ്റ്റിസ് ആരോപിച്ചിരുന്നു.

സറേയിലെ ഹിന്ദു ക്ഷേത്രമായ ലക്ഷ്മി നാരായണ്‍ മന്ദിര്‍ ബ്രിട്ടീഷ് കൊളംബിയയിലെ ഹിന്ദു ക്ഷേത്രങ്ങളിൽ ഏറ്റവും വലുതും ചരിത്രപരമായ പ്രാധാന്യവുമുള്ളതാണ്. കഴിഞ്ഞ ഒരു വര്‍ഷത്തിനിടെ കാനഡയില്‍ ഹിന്ദു ക്ഷേത്രം തകര്‍ക്കുന്ന മൂന്നാമത്തെ സംഭവമാണിത്.

മന്ദിറിന്റെ മുമ്പിലെ ഗേറ്റില്‍ വച്ചിരുന്ന പോസ്റ്ററില്‍ ഒട്ടാവയിലെ ഇന്ത്യന്‍ ഹൈക്കമ്മീണറും ടൊറന്റോയിലെയും വാന്‍കൂവറിലെയും കോണ്‍സല്‍ ജനറല്‍മാരുടെയും പേരും ചിത്രങ്ങളും കൊടുത്തിരുന്നു. അവയ്ക്ക് താഴെയായി 'വാണ്ടഡ്' എന്നും എഴുതിയിട്ടുണ്ട്. സമാനമായ പോസ്റ്ററുകള്‍ കുറച്ച് നാളുകളായി സറേയില്‍ പ്രത്യക്ഷപ്പെട്ടിരുന്നു. ഓഗസ്റ്റ് ഒന്നിന് വാന്‍കൂവറിലെ ഇന്ത്യന്‍ കോണ്‍സലുവേറ്റ് പ്രവര്‍ത്തിക്കുന്ന കെട്ടിടത്തിന്റെ പ്രവേശന കവാടത്തിന് പുറത്തും ഇത്തരമൊരു പോസ്റ്റര്‍ സ്ഥാപിച്ചിരുന്നു.

ആക്രമണം നടന്ന ലക്ഷ്മി നാരായണ്‍ മന്ദിറിന്റെ സിസിടിവി ദൃശ്യങ്ങളില്‍ മാസ്‌ക് ധരിച്ച രണ്ട് പേര്‍ ക്ഷേത്രത്തില്‍ അതിക്രമിച്ച് കടന്ന് പോസ്റ്റര്‍ ഒട്ടിക്കുന്നത് കാണാം.

സ്വാതന്ത്ര്യദിനാഘോഷങ്ങളുടെ ഭാഗമായി നേരത്തെ തന്നെ കൂടുതൽ സുരക്ഷ തേടിയിരുന്നെന്ന് അധികൃതർ വ്യക്തമാക്കുന്നു.

logo
The Fourth
www.thefourthnews.in