രാഹുല്‍ ഗാന്ധി
രാഹുല്‍ ഗാന്ധി

'ആ വിവരങ്ങള്‍' കൈമാറണം; രാഹുല്‍ ഗാന്ധിക്ക് ഡല്‍ഹി പോലീസിന്റെ നോട്ടീസ്

അദ്ദേഹം സംസാരിച്ച വ്യക്തികളുടെ കൂടുതല്‍ വിവരങ്ങള്‍ ആവശ്യപ്പെട്ടുകൊണ്ടാണ് രാഹുല്‍ ഗാന്ധിയ്ക്ക് പോലീസ് നോട്ടീസ് അയച്ചിരിക്കുന്നതെന്നാണ് എഎന്‍ഐ റിപ്പോര്‍ട്ട് ചെയ്തത്

കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിക്ക് ഡല്‍ഹി പോലീസിന്‍റെ നോട്ടീസ്. ബലാത്സംഗത്തിന് ഇരയായവരുമായി താന്‍ സംസാരിച്ചെന്ന് ഭാരത് ജോഡോ യാത്രയ്ക്കിടെ രാഹുല്‍ ഗാന്ധി വ്യക്തമാക്കിയിരുന്നു. അദ്ദേഹം സംസാരിച്ച വ്യക്തികളുടെ കൂടുതല്‍ വിവരങ്ങള്‍ ആവശ്യപ്പെട്ടുകൊണ്ടാണ് രാഹുല്‍ ഗാന്ധിയ്ക്ക് പോലീസ് നോട്ടീസ് നല്‍കിയിരിക്കുന്നത്. രാഹുല്‍ ഗാന്ധിയുടെ സോഷ്യല്‍ മീഡിയ പോസ്റ്റില്‍ നിന്നാണ് വിവരം ലഭിച്ചതെന്നാണ് ഡല്‍ഹി പോലീസ് വ്യക്തമാക്കുന്നത്. ഭാരത് ജോഡോ യാത്രയിലുടനീളം നടന്നിട്ടുള്ള പല അനുഭവങ്ങളും രാഹുല്‍ ഗാന്ധി സമൂഹ മാധ്യമങ്ങളില്‍ പങ്കുവയ്ക്കാറുണ്ടായിരുന്നു.

അത്തരത്തിലൊരു പോസ്റ്റിലൂടെയായിരുന്നു രണ്ട് സ്ത്രീകള്‍ അവര്‍ കൂട്ട ബലാത്സംഗത്തിനിരയായെന്ന് തന്നോട് പറഞ്ഞതായി രാഹുല്‍ ഗാന്ധി വ്യക്തമാക്കിത്. പോലീസില്‍ അറിയിക്കാന്‍ നിര്‍ദേശിച്ചപ്പോള്‍ നാണക്കേട് കാരണം അവര്‍ പുറത്തു പറയാന്‍ ആഗ്രഹിക്കുന്നില്ലെന്നായിരുന്നു വ്യക്തമാക്കിയതെന്നും രാഹുല്‍ പോസ്റ്റില്‍ പറഞ്ഞിരുന്നു. പോലീസില്‍ പരാതിപ്പെട്ടാല്‍ പിന്നീട് അവരുടെ വിവാഹം നടക്കില്ലെന്ന പേടിയാണെന്നാണ് യുവതികള്‍ തന്നോട് പറഞ്ഞതെന്നും രാഹുല്‍ ഗാന്ധിപറഞ്ഞു. രാജ്യത്ത് ഇപ്പോഴും സ്ത്രീകള്‍ ആക്രമിക്കപ്പെടുന്നുണ്ടെന്നും എന്നാല്‍ മാധ്യമങ്ങള്‍ അതേക്കുറിച്ച് സംസാരിക്കുന്നില്ലെന്നും ചൂണ്ടിക്കാട്ടിയായിരുന്നു രാഹുലിന്റെ പോസ്റ്റ്.

വിദേശ മണ്ണില്‍ ഇന്ത്യയെയും ഇന്ത്യന്‍ ജനാധിപത്യത്തെയും അവഹേളിച്ചതിന് രാഹുല്‍ ഗാന്ധി മാപ്പ് പറയണമെന്ന് ആവശ്യപ്പെട്ട് ബി.ജെ.പി. വന്‍ കോലാഹലമുണ്ടാക്കുന്നതിനിടെയാണ് രാഹുലിന് ഡല്‍ഹി പോലീസ് നോട്ടീസ് നല്‍കിയിരിക്കുന്നതെന്നതും ശ്രദ്ധേയമാണ്. തനിക്കെതിരെ ഉയര്‍ന്നിരിക്കുന്ന ആരോപണങ്ങള്‍ക്ക് ലോക്സഭയില്‍ തന്നെ മറുപടി പറയാന്‍ ആഗ്രഹമുണ്ടെന്നും എന്നാല്‍ തനിക്ക് സംസാരിക്കാന്‍ അവസരം ലഭിച്ചേക്കില്ലെന്നും രാഹുല്‍ ഗാന്ധി വാര്‍ത്താസമ്മേളനത്തില്‍ വ്യക്തമാക്കിയിരുന്നു.

logo
The Fourth
www.thefourthnews.in