ജയ വർമ്മ സിൻഹ
ജയ വർമ്മ സിൻഹ

റെയില്‍വേ ബോര്‍ഡിന് ആദ്യ വനിതാ ചെയര്‍പേഴ്‌സണ്‍; ജയ വര്‍മ സിന്‍ഹ നാളെ ചുമതലയേല്‍ക്കും

2024 ഓഗസ്റ്റ് 31 വരെയാണ് സിൻഹയുടെ കാലാവധി

റെയിൽവേ ബോർഡിന്റെ ആദ്യ വനിതാ സിഇഒയും ചെയർപേഴ്‌സണുമായി ജയ വർമ സിൻഹ നാളെ ചുമതലയേല്‍ക്കും. കേന്ദ്ര റെയില്‍വേ മന്ത്രാലയം ഇന്നു പുറത്തിറക്കിയ ഉത്തരവിലാണ് സിന്‍ഹയെ നിയമിച്ചതായി പ്രഖ്യാപിച്ചത്. റെയിൽവേ മന്ത്രാലയത്തിന്റെ 105 വർഷത്തെ ചരിത്രത്തിൽ ആദ്യമായാണ് ഒരു വനിതാ സിഇഒ ഉണ്ടാവുന്നത്. ചെയര്‍പേഴ്‌സണ്‍ സ്ഥാനത്തേക്ക് എത്തുന്നത്. ഇന്ന് സര്‍വീസ് കാലാവധി അവസാനിച്ച അനില്‍ കുമാര്‍ ലഹോട്ടിക്കു പകരമാണ് സിന്‍ഹയെ നിയമിച്ചത്. 2024 ഓഗസ്റ്റ് 31 വരെയാണ് കാലാവധി. നിലവിൽ റെയിൽവേ ബോർഡ് (ഓപ്പറേഷൻസ് & ബിസിനസ് ഡെവലപ്‌മെന്റ്) അംഗമാണ് സിൻഹ.

"ഇന്ത്യൻ റെയിൽവേ മാനേജ്‌മെന്റ് സർവീസസ് (ഐആർഎംഎസ്), റെയിൽവേ ബോർഡ് അംഗം (ഓപ്പറേഷൻസ് & ബിസിനസ് ഡെവലപ്‌മെന്റ്) ജയ വർമ സിൻഹയെ ചെയർമാൻ & ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസർ (സിഇഒ) സ്ഥാനത്തേക്ക് നിയമിക്കാൻ ക്യാബിനറ്റിന്റെ അപ്പോയിന്റ്‌മെന്റ് കമ്മിറ്റി (എസിസി) അംഗീകാരം നൽകി." സർക്കാർ ഉത്തരവിൽ പറയുന്നു.

അലഹബാദ് സർവകലാശാലയിലെ പൂർവ വിദ്യാർത്ഥിയായ സിൻഹ 1986 ബാച്ച് ഇന്ത്യന്‍ റെയില്‍വേ ട്രാഫിക് സര്‍വീസ് ഓഫീസറാണ്. വടക്കൻ റെയിൽവേ, സൗത്ത് ഈസ്റ്റേൺ റെയിൽവേ, ഈസ്റ്റേൺ റെയിൽവേ എന്നീ മൂന്ന് റെയിൽവേ സോണുകളിൽ ജോലി ചെയ്തിട്ടുണ്ട്. ഒക്‌ടോബർ 1 നാണ് സിൻഹ ജോലിയിൽ നിന്ന് വിരമിക്കുക.

ബംഗ്ലാദേശിലെ ധാക്കയിലുള്ള ഇന്ത്യൻ ഹൈക്കമ്മീഷനിൽ റെയിൽവേ ഉപദേഷ്ടാവായി നാല് വർഷം സിൻഹ സേവനം ചെയ്തിട്ടുണ്ട്. കൊൽക്കത്തയെയും ധാക്കയെയും ബന്ധിപ്പിക്കുന്ന മൈത്രീ എക്സ്പ്രസ് എന്ന ട്രെയിൻ സർവീസ് ആരംഭിക്കുന്നതിലും ഈസ്റ്റേൺ റെയിൽവേയിലെ സീൽദാ ഡിവിഷനിലെ ഡിവിഷണൽ റെയിൽവേ മാനേജരായും അവർ പ്രവർത്തിച്ചിട്ടുണ്ട്. ഒഡിഷയിൽ മുന്നൂറോളം പേരുടെ മരണത്തിനിടയാക്കിയ ബലസോർ അപകടത്തിന്റെ പശ്ചാത്തലത്തിൽ റെയിൽവേയുടെ പ്രതിനിധിയായി സങ്കീർണ്ണമായ സിഗ്നലിങ് സംവിധാനത്തെക്കുറിച്ച് മാധ്യമങ്ങളോട് വിശദീകരിച്ചത് ജയ വർമ്മ സിൻഹയായിരുന്നു.

logo
The Fourth
www.thefourthnews.in