നാഗാലാൻഡിലെ നാല് പോളിങ് ബൂത്തുകളിൽ നാളെ വീണ്ടും വോട്ടെടുപ്പ്
നാഗാലാൻഡിലെ നാല് പോളിങ് സ്റ്റേഷനുകളിൽ വീണ്ടും വോട്ടെടുപ്പ് നടത്തുമെന്ന് തിരഞ്ഞെടുപ്പ് കമ്മീഷൻ. ബുധനാഴ്ച രാവിലെ ഏഴ് മുതൽ വൈകിട്ട് നാല് വരെയാണ് വോട്ടെടുപ്പ് നടക്കുകയെന്ന് കമ്മീഷൻ ചൊവ്വാഴ്ച അറിയിച്ചു. തിരഞ്ഞെടുപ്പ് നിരീക്ഷകരുടെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് തീരുമാനം. കഴിഞ്ഞ ദിവസമായിരുന്നു നാഗാലാൻഡിലും മേഘാലയയിലും വോട്ടെടുപ്പ് നടന്നത്. ഇരു സംസ്ഥാനങ്ങളിലുമായി 5710 പോളിങ് ബൂത്തുകളിൽ സമാധാനപരമായിട്ടാണ് തിങ്കളാഴ്ച വോട്ടെടുപ്പ് നടന്നത്. എന്നാൽ നാല് പോളിങ് ബൂത്തുകളിൽ നടന്ന വോട്ടെടുപ്പ് അസാധുവാണെന്ന് അറിയിച്ച് ചൊവ്വാഴ്ചയാണ് നാഗാലാൻഡ് ചീഫ് ഇലക്ട്‌റൽ ഓഫീസർക്ക് തിരഞ്ഞെടുപ്പ് കമ്മീഷൻ കത്തയച്ചത്.
"നിരീക്ഷകരുടെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ എല്ലാ സാഹചര്യങ്ങളും കണക്കിലെടുത്താണ് തീരുമാനം" തിരഞ്ഞെടുപ്പ് കമ്മീഷൻ പറഞ്ഞു. റീപോളിങ്ങിനെ പറ്റി വോട്ടർമാരെ അറിയിക്കാൻ ആവശ്യമായ വ്യാപക പ്രചാരണം ഉറപ്പാക്കണമെന്നും തിരഞ്ഞെടുപ്പ് കമ്മീഷൻ അറിയിച്ചു. മാർച്ച് രണ്ടിന് വോട്ടെണ്ണൽ പ്രഖ്യാപിച്ചിരിക്കെയാണ് പെട്ടെന്നുള്ള നടപടികൾ. സുൻഹെബോട്ടോ മണ്ഡലത്തിലെ ന്യൂ കോളനി പോളിംഗ് സ്റ്റേഷൻ, സാനിസ് മണ്ഡലത്തിലെ പാങ്തി വി, ടിസിത് മണ്ഡലത്തിലെ ജബോക വില്ലേജ്, തോനോക്നു മണ്ഡലത്തിലെ പാത്സോ ഈസ്റ്റ് വിങ് എന്നിവിടങ്ങളിലാണ് റീപോളിങ് നടക്കുക.
ഈ പോളിങ് സ്റ്റേഷനുകളിലെ എല്ലാ രേഖകളുടെയും സൂക്ഷ്മപരിശോധന വോട്ടിങ് കഴിഞ്ഞയുടൻ നടത്തണം
പ്രസ്തുത പോളിങ് സ്റ്റേഷനുകളിൽ ഡ്രം അടിച്ചോ മറ്റേതെങ്കിലും സൗകര്യപ്രദമായ രീതിയിലോ വോട്ടെടുപ്പ് വീണ്ടും നടക്കുന്നെന്ന പ്രചാരണം നടത്തുന്നുണ്ടെന്ന് ഉറപ്പാക്കാനും രാഷ്ട്രീയ പാർട്ടികളെയും സ്ഥാനാർഥികളെയും രേഖാമൂലം അറിയിക്കാനും തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥർക്ക് കമ്മീഷൻ നിർദേശം നൽകി. ഈ പോളിങ് സ്റ്റേഷനുകളിലെ എല്ലാ രേഖകളുടെയും സൂക്ഷ്മപരിശോധന വോട്ടിങ് കഴിഞ്ഞയുടൻ നടത്തണം.
നാഗാലാൻഡ് നിയമസഭയിലെ 59 സീറ്റുകളിലേക്കായിരുന്നു വോട്ടെടുപ്പ് നടന്നത്. ഒരു മണ്ഡലത്തിൽ എതിരില്ലാത്തതിനാൽ ബിജെപി നേതാവിനെ വിജയിച്ചതായി പ്രഖ്യാപിച്ചു. 85 ശതമാനം പോളിങ്ങായിരുന്നു സംസ്ഥാനത്ത് രേഖപ്പെടുത്തിയിരുന്നത്. ഇത് കഴിഞ്ഞ തവണത്തേക്കാൾ കുറവാണ്. ഇത്തവണ നാഗാലാൻഡില്‍ കൂടുതൽ സീറ്റുകൾ നേടാനാകുമെന്ന പ്രതീക്ഷയിലാണ് ബിജെപിയുള്ളത്. നിലവിലെ ഭരണസഖ്യമായ യുണൈറ്റഡ് ഡെമോക്രാറ്റിക് അലയൻസിൽ നാഷണലിസ്റ്റ് ഡെമോക്രാറ്റിക് പ്രോഗ്രസീവ് പാർട്ടി (എൻഡിപിപി), ബിജെപി, നാഗാ പീപ്പിൾസ് ഫ്രണ്ട്( എൻപിഎഫ്) എന്നീ പാർട്ടികളാണുള്ളത്. സംസ്ഥാനത്തെ 60 സീറ്റിൽ 59 സീറ്റും എസ്ടി സംവരണമാണുള്ളത്.