രാജ്യത്തുടനീളം സാമ്പത്തികത്തട്ടിപ്പ് കേസുകൾ; സുബീഷും ശില്‍പ്പയും ബെംഗളുരുവിൽ റിമാൻഡിൽ

രാജ്യത്തുടനീളം സാമ്പത്തികത്തട്ടിപ്പ് കേസുകൾ; സുബീഷും ശില്‍പ്പയും ബെംഗളുരുവിൽ റിമാൻഡിൽ

ശില്‍പ്പ ബാബു ആർഎൽജെപി കർണാടക അധ്യക്ഷ. അറസ്റ്റ് ബെംഗളുരുവിൽ രജിസ്റ്റർ ചെയ്ത ഏഴ് കേസുകളിൽ

കരുനാഗപ്പള്ളിയിൽനിന്ന് കർണാടക പോലീസ് കസ്റ്റഡിയിൽ എടുത്ത തൃശൂർ സ്വദേശികളായ സുബീഷ് പി വാസു , ശില്പ ബാബു എന്നിവരെ സാമ്പത്തിക തട്ടിപ്പുകേസിൽ ബെംഗളുരു പോലീസ് അറസ്റ്റ് ചെയ്തു. ബെംഗളുരു എച് എ എൽ പോലീസ് സ്റ്റേഷൻ പരിധിയിൽ രജിസ്റ്റർ ചെയ്ത ഏഴ് കേസുകളുടെ അടിസ്ഥാനത്തിലാണ് അറസ്റ്റ്. ബെംഗളൂരു സിറ്റി സിവിൽ ആൻഡ് സെഷൻസ് കോടതിയിൽ ഹാജരാക്കിയ ഇവരെ പതിനാല് ദിവസത്തേക്ക് റിമാൻഡ് ചെയ്ത് പരപ്പന അഗ്രഹാര ജയിലിലേക്കയച്ചു.

മത്സ്യ വ്യാപാരത്തിൽ നിക്ഷേപം, കേന്ദ്ര - സംസ്ഥാന സർക്കാരുകളിൽ സ്വാധീനമുണ്ടെന്ന് വിശ്വസിപ്പിച്ച് ബിസിനസ് നിക്ഷേപം സ്വീകരിക്കൽ, വിദേശത്തുനിന്ന് മദ്യം ഇറക്കുമതി ചെയ്യാൻ വ്യാജ ഡീലർഷിപ്പ്‌ ഉറപ്പിച്ച് പണം തട്ടൽ, ഹണി ട്രാപ്പ് തുടങ്ങി വിവിധ തരത്തിൽ ആളുകളിൽ നിന്ന് 250 ഓളം കോടി രൂപ ഇവർ തട്ടിയെടുത്തതായാണ് വിവരം. കർണാടകയ്ക്ക് പുറമെ, ഡൽഹി, രാജസ്ഥാൻ, ഒഡീഷ, തെലങ്കാന, ആന്ധ്രാ, മഹാരാഷ്ട്ര എന്നീ സംസ്ഥാനങ്ങളിൽ നിന്നും തട്ടിപ്പിനിരയായവർ ഇവർക്കെതിരെ പരാതിയുമായി രംഗത്തുവന്നിട്ടുണ്ട്. കേരളത്തിലുള്ള ചില വ്യാപാരികൾക്കും പണം നഷ്ടപ്പെട്ടതായാണ് വിവരം . കേരളത്തിൽ കേസ് രജിസ്റ്റർ ചെയ്യപ്പെട്ടിട്ടില്ലെങ്കിലും നിരവധി മലയാളികൾ ബെംഗളുരുവിൽ ഇവർക്കെതിരെ പരാതി നൽകിയിട്ടുണ്ട്.

എൻ ഡി എ യുടെ ഘടകക്ഷിയായ രാഷ്ട്രീയ ലോക് ജനശക്തി പാർട്ടിയുടെ (ആർ എൽ ജെ പി)അധ്യക്ഷയാണ് അറസ്റ്റിലായ ശില്പ ബാബു. കേന്ദ്ര സർക്കാരിലും മന്ത്രിമാരിലും തനിക്ക് സ്വാധീനമുണ്ടെന്ന് പറഞ്ഞു വിശ്വസിപ്പിച്ചായിരുന്നു ശില്പ നിക്ഷേപകരെ ആകർഷിച്ചത്. ദേശീയ നേതാക്കൾക്കൊപ്പം വേദി പങ്കിട്ട ഫോട്ടോകളും വീഡിയോകളും സമൂഹ മാധ്യമ അക്കൗണ്ടുകളിൽ ഇതിനായി പോസ്റ്റ് ചെയ്തു.

രാഷ്ട്രീയ നേതാക്കളുമായുള്ള അടുത്ത ബന്ധം നിക്ഷേപകർ വിശ്വസിച്ചതോടെ ഇവർ മുന്നോട്ടുവച്ച ബിസിനസ് ആശയങ്ങൾക്കായി പലരും കോടികൾ മുടക്കി. രണ്ടുവർഷം കാത്തിരുന്നിട്ടും കാര്യമായ പുരോഗതി കാണാതായതോടെ നിക്ഷേപകർ ഇവരോട് പണം തിരികെ ആവശ്യപ്പെടുകയായിരുന്നു. ഇതോടെ ഇവർ മുങ്ങി. കർണാടകയിൽ രജിസ്റ്റർ ചെയ്ത കേസിൽ പോലീസ് അന്വേഷിക്കവേയാണ് കേരള പോലീസിന്റെ മുന്നിൽ ഇവരെത്തുന്നതും ബെംഗളുരു പോലീസ് ഇവരെ കസ്റ്റഡിയിലെടുക്കുന്നതും.

ബിജെപി തമിഴ്നാട് സംസ്ഥാന അധ്യക്ഷൻ അണ്ണാമലൈയ്ക്കൊപ്പം ശില്‍പ്പ
ബിജെപി തമിഴ്നാട് സംസ്ഥാന അധ്യക്ഷൻ അണ്ണാമലൈയ്ക്കൊപ്പം ശില്‍പ്പ

പോലീസിന്റെ പിടിയിലായ ഇവർ രാഷ്ട്രീയ സ്വാധീനം ഉപയോഗിച്ച് രക്ഷപ്പെടാൻ ശ്രമിച്ചെങ്കിലും ബെംഗളുരുവിൽ തട്ടിപ്പിനിരയായവരുടെ അഭ്യർഥനയെ തുടർന്ന് കർണാടക സർക്കാർ കേസിൽ ഇടപെട്ടതോടെയാണ് അറസ്റ്റിലേക്കും റിമാൻഡിലേക്കും കാര്യങ്ങൾ നീങ്ങിയത്. ഹണി ട്രാപ് വഴി പ്രതികൾ നിരവധി പേരിൽ നിന്ന് പണം തട്ടിയെടുത്തിട്ടുണ്ടെങ്കിലും ആരും പരാതി നൽകാൻ തയ്യാറായിട്ടില്ല.

logo
The Fourth
www.thefourthnews.in