തക്കാളി വിറ്റ് ലക്ഷങ്ങള്‍ സമ്പാദിച്ചു; കര്‍ഷകനെ കവര്‍ച്ചാ സംഘം വകവരുത്തി

തക്കാളി വിറ്റ് ലക്ഷങ്ങള്‍ സമ്പാദിച്ചു; കര്‍ഷകനെ കവര്‍ച്ചാ സംഘം വകവരുത്തി

തക്കാളി വില്‍പ്പനയിലൂടെ ഏകദേശം 30 ലക്ഷത്തോളം രൂപ റെഡ്ഡി സമ്പാദിച്ചിരുന്നതായി പോലീസ് വ്യക്തമാക്കി

എക്കാലത്തെയും ഉയർന്ന നിലയില്‍ തക്കാളി വില കുതിക്കുന്നത് രാജ്യത്തെ കർഷകർക്ക് ആശ്വാസമായിട്ടുണ്ട്. എന്നാല്‍, തക്കാളി കൃഷിയിലെ ലാഭം ആന്ധ്രാപ്രദേശിലെ ഒരു കർഷകന്റെ ജീവനാണ് കവർന്നിരിക്കുന്നത്. അടുത്തിടെ കൈവന്ന പണം കൈവശമുണ്ടാകുമെന്ന് കണക്കുകൂട്ടി കര്‍ഷകനെ കവര്‍ച്ച സംഘം ആക്രമിച്ച് കൊലപ്പെടുത്തി.

അന്നാമൈ ജില്ലയില്‍ ചൊവ്വാഴ്ച രാത്രിയിലായിരുന്നു സംഭവം. അപ്രതീക്ഷിതമായുണ്ടായ ആക്രമണത്തില്‍ നാരീം രാജശേഖർ റെഡ്ഡി എന്ന 62കാരനായ കർഷകനാണ് കൊല്ലപ്പെട്ടത്. തക്കാളി വിറ്റ പണം റെഡ്ഡിയുടെ പക്കലുണ്ടെന്ന സംശയത്തിന്റെ അടിസ്ഥാനത്തിലാണ് അക്രമി സംഘം ആക്രമിച്ചതെന്നാണ് പ്രഥമിക നിഗമനം. തക്കാളി വില്‍പ്പനയിലൂടെ ഏകദേശം 30 ലക്ഷത്തോളം രൂപ റെഡ്ഡി സമ്പാദിച്ചിരുന്നതായി പോലീസ് വ്യക്തമാക്കി. സംഭവത്തില്‍ പോലീസ് അന്വേഷണം ആരംഭിച്ചു.

ഗ്രാമത്തില്‍ നിന്ന് അല്‍പം ദൂരെയായി സ്ഥിതി ചെയ്യുന്ന കൃഷിയിടത്തിലാണ് റെഡ്ഡി താമസിച്ചിരുന്നത്. ചൊവ്വാഴ്ച വൈകിട്ട് പാല്‍ വാങ്ങാനായി ഗ്രാമത്തിലേക്ക് പോകവെ കവർച്ചാ സംഘം റെഡ്ഡിയുടെ കൈകാലുകള്‍ ബന്ധിച്ച ശേഷം തൂവാലകൊണ്ട് കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തുകയായിരുന്നു. ഇയാള്‍ക്ക് ഭാര്യയും രണ്ട് പെൺമക്കളുമാണുള്ളത്.

തക്കാളി വിറ്റ് ലക്ഷങ്ങള്‍ സമ്പാദിച്ചു; കര്‍ഷകനെ കവര്‍ച്ചാ സംഘം വകവരുത്തി
തക്കാളി കൈ പൊള്ളിക്കുന്നതെന്ത്? ഉത്തരമുണ്ട് കോലാറിൽ

സംഭവം നടന്നതിന് മുന്‍പ് തക്കാളി വാങ്ങാനെന്ന വ്യാജേന കവര്‍ച്ചാ സംഘം റെഡ്ഡിയുടെ വീട്ടിലെത്തുകയും, റെഡ്ഡി എവിടെയാണെന്ന് അന്വേഷിക്കുകയും ചെയ്തിരുന്നു. അപ്പോള്‍ ഭാര്യമാത്രമാണ് സ്ഥലത്തുണ്ടായിരുന്നത്. ഭാര്യയാണ് റെഡ്ഡി പുറത്തുപോയ കാര്യം അവരെ അറിയിച്ചത്.

സംസ്ഥാനത്തിന്റെ പല ഭാഗങ്ങളില്‍ 150 രൂപയ്ക്ക് മുകളിലാണ് തക്കാളിയുടെ വിലയിപ്പോള്‍. വിലയില്‍ ഏറ്റക്കുറച്ചിലുകള്‍ സാധാരണമാണെങ്കിലും ചില്ലറ വിപണിയില്‍ തക്കാളിയുടെ വില 150 കടക്കുന്നത് ഇത് ആദ്യമായാണ്. തക്കാളി കൃഷിയില്‍ പേരുകേട്ട ഇടമാണ് സംഭവം നടന്ന മദനപ്പള്ളി മണ്ഡലം .

logo
The Fourth
www.thefourthnews.in