ട്രെയിനിൽ പിറന്നത് 123 കുരുന്നുകൾ; റെയിൽവേയുടെ സ്നേഹസ്പർശം

ട്രെയിനിൽ പിറന്നത് 123 കുരുന്നുകൾ; റെയിൽവേയുടെ സ്നേഹസ്പർശം

ഗർഭിണികളെ സഹായിക്കാൻ 'ഓപ്പറേഷൻ മാതൃശക്തി' എന്ന പേരിൽ ഒരു പദ്ധതിയ്ക്കും റെയിൽവേ രൂപം നൽകിയിരുന്നു.

ചുമതലകൾക്കിടയിലും മാനുഷിക പരിഗണനയുടെ ഉദാഹരണമായി വനിതാ ആർപിഎഫ് ഉദ്യോഗസ്ഥർ. മൊത്തം ആർപിഎഫ് സേനയുടെ ഒൻപത് ശതമാനം മാത്രം വരുന്ന വനിതാ ഉദ്യോഗസ്ഥരാണ് ഗർഭിണികളെ ആവശ്യ ഘട്ടങ്ങളിൽ സഹായിച്ച് മാതൃകയായത്. ട്രെയിനിൽ സഞ്ചരിക്കുമ്പോഴോ റെയിൽവേ സ്റ്റേഷനുകളിൽ വെച്ചോ അപ്രതീക്ഷിതമായി പ്രസവവേദന ഉണ്ടായ 175 പേരെയാണ് കഴിഞ്ഞ വർഷം ഇത്തരത്തിൽ ഇന്ത്യൻ റെയിൽവേ സഹായിച്ചത്.

123 പേരെ ട്രെയിനിൽ യാത്ര ചെയ്യുമ്പോഴും 62 പേരെ റെയിൽവേ സ്റ്റേഷനുകളിൽ വെച്ചുമാണ് സഹായിച്ചതെന്ന് വിവരാകാശ രേഖകൾ വ്യക്തമാക്കുന്നു. ട്രെയിനിൽ വെച്ച് സഹായങ്ങൾ ലഭിച്ച മുഴുവൻ ഗർഭിണികളും കുഞ്ഞുങ്ങൾക്ക് ജന്മം നൽകിയതായി മുതിർന്ന റെയിൽവേ ഉദ്യോഗസ്ഥൻ അവകാശപ്പെട്ടു. ഇത്തരത്തിൽ സഹായം വേണ്ടി വരുന്ന ഗർഭിണികളെ സഹായിക്കുന്നതിന്റെ ഭാഗമായി 'ഓപ്പറേഷൻ മാതൃശക്തി' എന്ന പേരിൽ ഒരു പദ്ധതിയ്ക്കും റെയിൽവേ രൂപം നൽകിയിരുന്നു.

ഇതിനു പുറമെ, 700ലധികം യാത്രികരെ കഴിഞ്ഞ വർഷം ട്രെയിൻ അപകടത്തിൽ നിന്ന് ആർപിഎഫ് ഉദ്യോഗസ്ഥർ രക്ഷിച്ചതായും കണക്കുകൾ വ്യക്തമാക്കുന്നു. 'ഓപ്പറേഷൻ ജീവൻരക്ഷാ' പദ്ധതിയുടെ ഭാഗമായി 326 സ്ത്രീകളെയടക്കം 789 പേരെയാണ് ട്രെയിനിടിയിൽ വീഴാതെ ഉദ്യോഗസ്ഥർ രക്ഷിച്ചത്. ഇതിൽ 463 പുരുഷന്മാരും 326 സ്ത്രീകളും ഉൾപ്പെടുന്നു. ട്രെയിനിൽ കയറാനും ഇറങ്ങാനും ശ്രമിക്കവെയാണ് പല അപകടങ്ങളും. നവംബർ വരെയുള്ള കണക്കാണിത്. സ്വന്തം ജീവൻ പോലും പണയപ്പെടുത്തിയാണ് ആർപിഎഫ് ഉദ്യോഗസ്ഥർ രക്ഷിച്ചതെന്നും റെയിൽവേ ഉദ്യോഗസ്ഥർ പറഞ്ഞു.

logo
The Fourth
www.thefourthnews.in