ഇന്ത്യന്‍ പൗരന്മാരെ നിര്‍ബന്ധിച്ച് യുദ്ധമുഖത്തേക്ക് അയച്ച് റഷ്യന്‍ ഭരണകൂടം; പുടിനെ അഭിനന്ദിച്ച പ്രധാനമന്ത്രിക്ക് മൗനം
ഇന്ത്യയില്‍ നിന്ന് ജോലി വാഗ്ദാനം ചെയ്ത് പൗരന്മാരെ റഷ്യയിലെത്തിക്കുകയും അവിടെ നിന്നും യുക്രെയിനെതിരെയുള്ള യുദ്ധത്തിന് വേണ്ടി റഷ്യന്‍ പട്ടാളത്തിന്റെ ഭാഗമാക്കുകയും ചെയ്യുന്നതിന്റെ വാര്‍ത്തകള്‍ നിരവധിയായി പുറത്ത് വരികയാണ്. മലയാളികളടക്കം ഇത്തരത്തില്‍പ്പെട്ടു പോകുകയും അവരില്‍ പലരും തിരികെ നാട്ടിലേക്ക് വരികയും ചെയ്തിട്ടുണ്ട്. എന്നാല്‍ റഷ്യന്‍ പ്രസിഡന്റ് വ്‌ളാഡിമിര്‍ പുടിന്‍ പ്രസിഡന്റായി വീണ്ടും തിരഞ്ഞെടുക്കപ്പെട്ടതിലുള്ള അഭിനന്ദനം പുടിനെ അറിയിക്കാന്‍ സമയം ലഭിച്ച ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി ഈ വിഷയത്തില്‍ മൗനിയാണ്.
മാത്രവുമല്ല, യുക്രെയ്ന്‍ യുദ്ധം അവസാനിപ്പിച്ചെന്ന് സൂചിപ്പിച്ച് കൊണ്ട് മോദിക്കനുകൂലമായുള്ള പ്രൊപ്പഗണ്ട പരസ്യവും വ്യാപകമായി പ്രചരിക്കപ്പെടുന്നു. ഒരു പെണ്‍കുട്ടി കരഞ്ഞ് കൊണ്ട് അദ്ദേഹം (മോദി) യുദ്ധം അവസാനിപ്പിച്ചെന്ന് പറയുന്ന പരസ്യത്തില്‍ ഇന്ത്യക്കാരെ സുരക്ഷിതമായി നാട്ടിലെത്തിച്ചുവെന്നും സൂചിപ്പിക്കുന്നു. ഏഴു കടലുകളും താണ്ടി നമ്മെ സംരക്ഷിക്കുന്നവന്‍ നമ്മുടെ കുടുംബാംഗമാണെന്നുള്ള ക്യാപ്ഷനോട് കൂടിയാണ് ഈ പരസ്യം വാര്‍ത്താ വിനിമയ മന്ത്രി അനുരാഗ് താക്കൂര്‍ പങ്കുവച്ചത്.
എന്നാല്‍ മോദിയും മന്ത്രിമാരും സൂചിപ്പിച്ച ഈ കുടുംബത്തില്‍ ഇന്ത്യയിലെ സാധാരണക്കാര്‍ ഉള്‍പ്പെടുന്നില്ല. ഫെബ്രുവരി 21നായിരുന്നു ഗുജറാത്തിലെ സൂറത്തില്‍ നിന്ന് റഷ്യയിലേക്ക് പോയ ഹെമില്‍ അശ്വിന്‍ഭായ് മാങ്കുക്യ കൊല്ലപ്പെട്ടത്. കൊല്ലപ്പെടുന്നതിന് മുമ്പ് ഫെബ്രുവരി രണ്ടിന് അദ്ദേഹത്തിന്റെ പിതാവ് റഷ്യന്‍ സൈന്യത്തില്‍ സഹായിയായി പോയ മകനെ റഷ്യന്‍ സൈന്യം യുക്രെയ്‌ന് വേണ്ടി യുദ്ധം ചെയ്യാന്‍ നിര്‍ബന്ധിക്കുകയാണെന്ന് ആരോപിച്ച് ഒരു ഏജന്റ് മുഖേന വിദേശകാര്യ മന്ത്രാലയത്തിന് പരാതി നല്‍കിയിരുന്നു. ഈ പരാതിയില്‍ മന്ത്രാലയത്തിന്റെ ഭാഗത്ത് നിന്നും യാതൊരു നടപടിയുമുണ്ടായില്ല. പിന്നാലെ യുക്രെയ്‌നില്‍ നിന്നും ഹൈദരാബാദ് സ്വദേശിയായ മുഹമ്മദ് അഫ്‌സാനും കൊല്ലപ്പെട്ടു. ഇത്തരത്തില്‍ നിരവധി പരാതികളും അഭ്യര്‍ഥനകളും സര്‍ക്കാരിന് നല്‍കിയിട്ടും അവരെ രക്ഷപ്പെടുത്താനുള്ള നടപടികള്‍ സ്വീകരിക്കുന്നില്ലെന്നാണ് ആരോപണം.
സമൂഹമാധ്യമങ്ങള്‍ വഴിയും ഏജന്റുമാര്‍ വഴിയും റഷ്യയില്‍ ഉയര്‍ന്ന ശമ്പളമുള്ള ജോലി വാഗ്ദാനം ചെയ്തു കൊണ്ടുള്ള മനുഷ്യക്കടത്താണ് നടക്കുന്നതെന്ന് വെളിപ്പെട്ടിട്ടുണ്ടെന്ന് സെന്‍ട്രല്‍ ബ്യൂറോ ഓഫ് ഇന്‍വെസ്റ്റിഗേഷന്‍ (സിബിഐ) ആരോപിച്ചിരുന്നു. അവരുടെ ആഗ്രഹങ്ങള്‍ക്ക് വിപരീതമായി യുക്രെയ്‌നെതിരെ യുദ്ധം നടത്താന്‍ റഷ്യന്‍ അധികാരികള്‍ നേരിട്ട് നിര്‍ബന്ധിക്കുന്നുവെന്നാണ് അവിടെ ബന്ദികളായവര്‍ പറയുന്നത്. പോലീസ് ഉദ്യോഗസ്ഥര്‍ തങ്ങളെ പിടികൂടി റഷ്യന്‍ സൈന്യത്തിന് കൈമാറുകയാണെന്നും ചിലര്‍ വ്യക്തമാക്കി. സൈനികര്‍ പത്ത് വര്‍ഷത്തെ ജയില്‍ ജീവിതമോ അല്ലെങ്കില്‍ ഒരു വര്‍ഷത്തെ കരാര്‍ പ്രകാരം സൈന്യത്തില്‍ സഹായികളായി നില്‍ക്കണമെന്നോ വാഗ്ദാനം ചെയ്യും. സ്വാഭാവികമായും രണ്ടാമത്തെ വാഗ്ദാനം തിരഞ്ഞെടുക്കുന്ന ഇന്ത്യക്കാരെ യുദ്ധമുഖത്തേക്ക് പറഞ്ഞയക്കുകയാണ് ചെയ്യുന്നത്.
റഷ്യന്‍ സൈന്യത്തില്‍ ജോലി ചെയ്യുന്ന ഇന്ത്യക്കാര്‍ തിരികെ വരാനുള്ള സഹായവുമായി ബന്ധപ്പെട്ട് മാധ്യമങ്ങള്‍ ചില തെറ്റായ റിപ്പോര്‍ട്ടുകള്‍ നല്‍കുന്നുവെന്നാണ് മാര്‍ച്ച് 26ന് ആദ്യമായി ഈ വിഷയത്തെ അഭിസംബോധന ചെയ്ത് വിദേശകാര്യ മന്ത്രാലയം പുറത്തിറക്കിയ പ്രസ്താവന. അതേസമയം ഫെബ്രുവരി 29ന് 20 മനുഷ്യര്‍ റഷ്യയില്‍ കുടുങ്ങിക്കിടക്കുകയും അവരെ പെട്ടെന്ന് തന്നെ തിരിച്ച് കൊണ്ടുവരാനുള്ള ഇടപെടല്‍ നടത്തുമെന്നും വിദേശകാര്യ വക്താവ് അറിയിച്ചിരുന്നു. ഇന്ത്യക്കാരോട് യുദ്ധ മേഖലയില്‍ പ്രവേശിക്കരുതെന്നും ബുദ്ധിമുട്ടുള്ള സാഹചര്യങ്ങളില്‍ അകപ്പെടരുതെന്ന് നിര്‍ദേശിച്ചിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തിരുന്നു.
മാര്‍ച്ച് എട്ടിന് സിബിഐ ഡയറക്ടര്‍ സുബോധ് ജയ്‌സ്വാള്‍ മനുഷ്യക്കടത്ത് സംഘത്തെ തകര്‍ത്തെന്നും പ്രതികളെ അറസ്റ്റ് ചെയ്‌തെന്നും പറഞ്ഞിരുന്നു. കുടുങ്ങിപ്പോയ ഇന്ത്യക്കാരെ വിട്ടയയ്ക്കുന്നതിന് വേണ്ടി റഷ്യന്‍ സര്‍ക്കാരുമായി ശക്തമായി സംസാരിക്കുമെന്നും പറഞ്ഞിരുന്നു. എന്നാല്‍ ഈ പ്രസ്താവനകള്‍ വസ്തുതകളില്‍ നിന്നും ഒഴിഞ്ഞുമാറുന്നതും തെറ്റിദ്ധരിപ്പിക്കുന്നതുമായിരുന്നു. പിന്നീട് മലയാളികളടക്കമുള്ളവരെ നാട്ടിലെത്തിക്കാൻ സാധിച്ചെങ്കിലും സൈന്യവുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കാന്‍ റഷ്യ ഇന്ത്യക്കാരെ നിര്‍ബന്ധിച്ചുവെന്ന് മോദി സര്‍ക്കാര്‍ ഒരു പ്രസ്താവനയിലും പറയുന്നില്ല.
ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിന്റെ അറസ്റ്റുമായി ബന്ധപ്പെട്ട് ജര്‍മനി നടത്തിയ പ്രതികരണത്തില്‍ ജര്‍മന്‍ പ്രതിനിധിയെ വിളിച്ചുവരുത്തി പ്രതിഷേധം അറിയിച്ചിരുന്നു. എന്നാല്‍ ഇക്കാര്യത്തില്‍ റഷ്യന്‍ അംബാസഡറെ വിളിക്കാനോ ഇന്ത്യയുടെ പ്രതിഷേധം അറിയിക്കാനോ ഇന്ത്യ തയ്യാറായിട്ടില്ല. എന്നാല്‍ രാജ്യത്ത് നിന്നും ഇസ്രയേല്‍, റഷ്യ തുടങ്ങിയ സംഘര്‍ഷഭരിതമായ രാജ്യങ്ങളിലേക്ക് തൊഴില്‍ തേടി പോകാന്‍ ഇന്ത്യന്‍ ജനതയെ പ്രേരിപ്പിക്കുന്നതും മോദി സര്‍ക്കാര്‍ വരുത്തിയ തൊഴിലില്ലായ്മയടക്കമുള്ള സാഹചര്യങ്ങളാണ്. അതേസമയം പ്രതിപക്ഷ പാര്‍ട്ടികളും റഷ്യന്‍ വിഷയത്തില്‍ കാര്യമായി ഇടപ്പെട്ടിട്ടില്ല.