ശശി തരൂര്‍
ശശി തരൂര്‍

ചെങ്കോല്‍ വിവാദത്തിൽ ഇരുതോണിയിൽ കാലുവച്ച് തരൂർ; ഭരണപക്ഷവും പ്രതിപക്ഷവും ശരിയെന്ന് പ്രസ്താവന

ജവഹർലാൽ നെഹ്‌റുവിന് മൗണ്ട് ബാറ്റൺ പ്രഭു ചെങ്കോൽ കൈമാറിയതിന് തെളിവില്ല എന്നും അദ്ദേഹം പറയുന്നു

പുതിയ പാർലമെന്റ് മന്ദിരത്തിൽ ചെങ്കോൽ സ്ഥാപിക്കുന്നതുമായി ബന്ധപ്പെട്ട വിവാദത്തിൽ പാർട്ടിയിൽ നിന്ന് വ്യത്യസ്തമായ നിലപാട് സ്വീകരിച്ച് ശശി തരൂർ എംപി. വിവാദത്തിൽ രണ്ടുപക്ഷവും ഉയർത്തുന്നത് നല്ല വാദങ്ങളാണെന്ന് തരൂർ അഭിപ്രായപ്പെട്ടു. ചെങ്കോൽ ഭൂതകാലത്തിന്റെ ചിഹ്നമാണെന്നും അത് പാർലമെന്റിൽ പരമാധികാരം ഉറപ്പാക്കുന്നു. ചെങ്കോലിനെ എല്ലാവരും സ്വീകരിക്കണമെന്നും അദ്ദേഹം പറഞ്ഞു. കോൺഗ്രസിന്റെ ഔദ്യോഗിക നിലപാടിൽ നിന്ന് വിഭിന്നമാണ് ശശി തരൂരിന്റെ നിലപാട്.

ചെങ്കോൽ വിവാദത്തിൽ ഇരുവശത്തിന്റെയും വാദങ്ങൾ നല്ലതാണ്. പവിത്രമായ പരമാധികാരവും ധർമ്മ ഭരണവും ഉൾക്കൊണ്ടു കൊണ്ടുള്ള പാരമ്പര്യത്തിന്റെ തുടർച്ചയെയാണ് ചെങ്കോൽ പ്രതിഫലിപ്പിക്കുന്നതെന്ന സർക്കാർ വാദം ശരിയാണ്. ഭരണഘടന അംഗീകരിച്ചത് ജനങ്ങളുടെ പേരിലാണ്. പരമാധികാരം ജനങ്ങൾക്കാണ്. ജനങ്ങളുടെ പ്രതിനിധികളാണ് പാർലമെന്റിൽ ഉള്ളത്. അത് ദൈവീക അവകാശത്താൽ കൈമാറ്റം ചെയ്യപ്പെടുന്ന രാജകീയ പദവിയല്ലെന്നും പ്രതിപക്ഷം ശരിയായി വാദിക്കുന്നു,ശശി തരൂർ ചൂണ്ടിക്കാട്ടി.

എന്നാൽ ജവഹർലാൽ നെഹ്‌റുവിന് മൗണ്ട് ബാറ്റൺ പ്രഭു ചെങ്കോൽ കൈമാറിയതിന് തെളിവില്ല എന്നും അദ്ദേഹം പറയുന്നു. ചെങ്കോൽ അധികാരത്തിന്റെ പ്രതീകമായാണ് നാം കരുതുന്നത്. അത് പാർലമെൻറിൽ വെക്കുന്നതോടെ പരമാധികാരം ഉറപ്പാക്കുകയാണ് ചെയ്യുന്നത് എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

പുതിയ പാർലമെന്റ് മന്ദിരത്തിൽ ചെങ്കോൽ സ്ഥാപിക്കാനുള്ള തീരുമാനത്തെ കോൺഗ്രസ് വിമർശിച്ചിരുന്നു. ഇന്ത്യക്ക് അധികാരം കൈമാറിയതിന്റെ പ്രതീകമായി ജവഹർലാൽ നെഹ്‌റുവോ മൗണ്ട് ബാറ്റൺ പ്രഭുവോ സി രാജഗോപാലാചാരിയോ ചെങ്കോലിനെ വിശേഷിപ്പിച്ചിട്ടില്ലെന്നായിരുന്നു കോൺഗ്രസിന്റെ വിമർശനം.

പ്രധാനമന്ത്രിയും അദ്ദേഹത്തിന്റെ കൂലിയെഴുത്തുകാരും ചെങ്കോലിനെ തമിഴ്‌നാട്ടിലെ രാഷ്ട്രീയ ലക്ഷ്യങ്ങൾക്കായാണ് ഉപയോഗിക്കുന്നതെന്ന് കോൺഗ്രസ് വക്താവ് ജയറാം രമേശ് ആരോപിച്ചിരുന്നു. ഇതിനെതിരെ ആഭ്യന്തര മന്ത്രി അമിത് ഷാ അടക്കമുള്ളവർ രംഗത്ത് വന്നു.

ശശി തരൂരിന്റെ ട്വീറ്റിന്റെ പൂർണ്ണ രൂപം :

#ചെങ്കോൽ വിവാദത്തിൽ ഇരുകൂട്ടർക്കും നല്ല വാദങ്ങളുണ്ടെന്നതാണ് എന്റെ സ്വന്തം അഭിപ്രായം.

പവിത്രമായ പരമാധികാരവും ധർമ്മ ഭരണവും ഉൾക്കൊണ്ടുകൊണ്ടുള്ള പാരമ്പര്യത്തിന്റെ തുടർച്ചയെയാണ് ചെങ്കോൽ പ്രതിഫലിപ്പിക്കുന്നതെന്നുള്ള സർക്കാർ വാദം ശരിയാണ്. ഭരണഘടന അംഗീകരിച്ചത് ജനങ്ങളുടെ പേരിലാണ്. പരമാധികാരം ജനങ്ങൾക്കാണ്. ജനങ്ങളുടെ പ്രതിനിധികളാണ് പാർലമെന്റിൽ ഉള്ളത്. അത് ദൈവീക അവകാശത്താൽ കൈമാറ്റം ചെയ്യപ്പെടുന്ന രാജകീയ പദവിയല്ലെന്നും പ്രതിപക്ഷം ശരിയായി വാദിക്കുന്നു.

അധികാര കൈമാറ്റത്തിന്റെ പ്രതീകമായി മൗണ്ട് ബാറ്റൺ നെഹ്‌റുവിന് കൈമാറിയെന്ന ചെങ്കോലിനെക്കുറിച്ചുള്ള ചർച്ച ഉപേക്ഷിച്ചാൽ ഈ രണ്ട് വാദങ്ങളും പൊരുത്തപ്പെടുന്നു. ഇക്കാര്യത്തിന് തെളിവുകളൊന്നുമില്ല. പകരം, ചെങ്കോൽ അധികാരത്തിന്റെ പരമ്പരാഗത ചിഹ്നമാണെന്നും അത് ലോക്‌സഭയിൽ വയ്ക്കുന്നതിലൂടെ പരമാധികാരം അവിടെയാണ്, അല്ലാതെ ഏതെങ്കിലും പരമാധികാരിയുടെ കൂടെയല്ല കുടികൊള്ളുന്നതെന്ന് ഇന്ത്യ ഉറപ്പിക്കുകയാണെന്ന് നമ്മൾ പറയണം.

നമ്മുടെ വർത്തമാനകാല മൂല്യങ്ങൾ ഉറപ്പിക്കാൻ നമുക്ക് ഈ ചിഹ്നം ഭൂതകാലത്തിൽ നിന്ന് സ്വീകരിക്കാം.

logo
The Fourth
www.thefourthnews.in