'പുരോഗമന രാഷ്ട്രീയവുമായി മുന്നോട്ട്'; ബിജെപിക്കൊപ്പമെന്ന അഭ്യൂഹങ്ങൾക്ക് വിരാമമിട്ട് ശരദ് പവാർ

'പുരോഗമന രാഷ്ട്രീയവുമായി മുന്നോട്ട്'; ബിജെപിക്കൊപ്പമെന്ന അഭ്യൂഹങ്ങൾക്ക് വിരാമമിട്ട് ശരദ് പവാർ

അജിത് പവാറും മറ്റ് എംഎൽഎമാരും മുംബൈയിലെ വൈ ബി ചവാൻ സെന്ററിലെത്തി അനുഗ്രഹം തേടി മണിക്കൂറുകൾ മാത്രം പിന്നിടുമ്പോഴാണ് ശരദ് പവാർ നിലപാട് വ്യക്തമാക്കിയത്

ബിജെപി സഖ്യത്തിന്റെ ഭാഗമാകാൻ ഒരുക്കമല്ലെന്ന് തുറന്നുപറഞ്ഞ് എൻസിപി നേതാവ് ശരദ് പവാർ. എൻസിപിയിലെ യുവനേതാക്കളെ അഭിസംബോധന ചെയ്തുകൊണ്ട് നാസിക്കിലായിരുന്നു ശരദ് പവാറിന്റെ പ്രതികരണം. പാർട്ടിയെ പിളർത്തി ബിജെപി പക്ഷത്തേക്ക് ചേക്കേറിയ അജിത് പവാറും മറ്റ് എംഎൽഎമാരും മുംബൈയിലെ വൈബി ചവാൻ സെന്ററിലെത്തി അനുഗ്രഹം തേടി മണിക്കൂറുകൾ മാത്രം പിന്നിടുമ്പോഴാണ് ശരദ് പവാർ നിലപാട് വ്യക്തമാക്കിയത്.

വൈ ബി ചവാൻ സെന്ററിലെത്തി അജിത് പവാറും സംഘവും ശരദ് പവാറിന്റെ അനുഗ്രഹം തേടിയത് വലിയ അഭ്യൂഹങ്ങൾക്ക് വഴിയൊരുക്കിയിരുന്നു. ശരദ് പവാറും അന്തരവന്റെ വഴിയേ പോകുമോ എന്ന ചർച്ചകളും സജീവമായിരുന്നു. അതിനിടെയാണ് ബിജെപിയിലേക്ക് ഇല്ലെന്ന ശരദ് പവാറിന്റെ പ്രഖ്യാപനം. പുരോഗമന രാഷ്ട്രീയം ഉയർത്തിപ്പിടിക്കുന്ന തനിക്ക് ബിജെപിയെ പിന്തുണയ്ക്കാനാകില്ല എന്നായിരുന്നു ശരദ് പവാറിന്റെ നിലപാട്. തന്റെ മതേതര രാഷ്ട്രീയവുമായി തന്നെ മുന്നോട്ട് പോകുമെന്നും 82കാരനായ ശരദ് പവാർ പറഞ്ഞു. എൻസിപിയുടെ പ്രത്യയശാസ്ത്രം ആവർത്തിച്ച ശരദ് പവാർ ബിജെപിയുടെ വിഭജന രാഷ്ട്രീയത്തോടുള്ള എതിർപ്പും എടുത്തുപറഞ്ഞു. സമത്വം, മതനിരപേക്ഷത, ജനാധിപത്യം, വൈവിധ്യത്തെ ഉൾക്കൊള്ളാൻ എന്നീ തത്വങ്ങൾ മുറുകെ പിടിക്കണമെന്നും അദ്ദേഹം യുവനേതാക്കളോട് അഭ്യർത്ഥിച്ചു.

'പുരോഗമന രാഷ്ട്രീയവുമായി മുന്നോട്ട്'; ബിജെപിക്കൊപ്പമെന്ന അഭ്യൂഹങ്ങൾക്ക് വിരാമമിട്ട് ശരദ് പവാർ
ശരദ് പവാറുമായി അപ്രതീക്ഷിത കൂടിക്കാഴ്ച നടത്തി അജിത് പവാറും അനുയായികളും; അനുഗ്രഹം വാങ്ങാനെത്തിയതെന്ന് പ്രഫുൽ പട്ടേൽ

ഞായറാഴ്ച ഉച്ചയ്ക്കാണ് അജിത് പവാറും വിമത എംഎൽഎമാരും വൈ ബി ചവാൻ സ്റ്റേഡിയത്തിലെത്തി ശരദ് പവാറിനെ കണ്ടതും അനുഗ്രഹം മേടിച്ചതും. തുടർന്ന് ഒരുമണിക്കൂർ നീണ്ട ചർച്ചയും നടത്തിയിരുന്നു. തങ്ങൾ ആരാധിക്കുന്ന ശരദ് പവാറിനെ കാണുകയും അനുഗ്രഹം വാങ്ങുകയും ചെയ്തുവെന്ന് ചർച്ചയ്ക്ക് ശേഷം പ്രഫുൽ പട്ടേൽ പറഞ്ഞു, പാർട്ടിയെ ഐക്യത്തോടെ നിലനിർത്താനാണ് ആഗ്രഹമെന്നും പ്രഫുൽ പട്ടേൽ വ്യക്തമാക്കിയിരുന്നു.

അജിത് പവാർ 48 മണിക്കൂറിനിടെ രണ്ടാംതവണയാണ് ശരദ് പവാറുമായി കൂടിക്കാഴ്ച നടത്തിയത്. വെള്ളിയാഴ്ച ശരദ് പവാറിന്റെ വീട്ടിൽ അജിത് എത്തിയിരുന്നു. പരുക്കിനെ തുടർന്ന് ശസ്ത്രക്രിയയ്ക്ക് വിധേയയായ ശരദ് പവാറിന്റെ ഭാര്യ പ്രതിഭയെ കാണാനായിരുന്നു ആ സന്ദർശനം. എന്നാൽ ഇതെല്ലാം ശരദ് പവാറിനെയും അടർത്തിയെടുക്കാനുള്ള നീക്കമായിട്ടാണ് നിരീക്ഷകർ പലരും വ്യാഖ്യാനിച്ചത്. ശരദ് പവാറിന്റെ ഇന്നത്തെ പ്രഖ്യാപനത്തോടെ അത്തരം അഭ്യൂഹങ്ങൾക്ക് കൂടിയാണ് വിരാമമാകുന്നത്.

logo
The Fourth
www.thefourthnews.in