പാര്‍ലമെന്റിന്റെ പ്രത്യേക സമ്മേളനം വിളിച്ച് കേന്ദ്രം; ലോക്‌സഭാ തിരഞ്ഞെടുപ്പ് നേരത്തെയാക്കുമെന്ന് അഭ്യൂഹം

പാര്‍ലമെന്റിന്റെ പ്രത്യേക സമ്മേളനം വിളിച്ച് കേന്ദ്രം; ലോക്‌സഭാ തിരഞ്ഞെടുപ്പ് നേരത്തെയാക്കുമെന്ന് അഭ്യൂഹം

സെപ്റ്റംബര്‍ 18 മുതല്‍ 22 വരെ അഞ്ചു ദിവസം ഇരുസഭകളും പ്രത്യേക സെഷന്‍ ചേരും.

പാര്‍ലമെന്റിന്റെ പ്രത്യേക സമ്മേളനം വിളിച്ച് കേന്ദ്ര സര്‍ക്കാര്‍. സെപ്റ്റംബര്‍ 18 മുതല്‍ 22 വരെ അഞ്ചു ദിവസം ഇരുസഭകളും പ്രത്യേക സെഷന്‍ ചേരും. സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമായ എക്‌സിലൂടെ(ട്വിറ്റര്‍) കേന്ദ്ര മന്ത്രി പ്രഹ്‌ളാദ് ജോഷിയാണ് സമ്മേളന വിവരം അറിയിച്ചത്.

അതേസമയം സമ്മേളനത്തിന്റെ അജന്‍ഡ സംബന്ധിച്ച് സൂചനകള്‍ നല്‍കാന്‍ അദ്ദേഹം തയാറായില്ല.ഫലപ്രദമായ ചര്‍ച്ചകള്‍ക്കു വേണ്ടിയാണ് പ്രത്യേക സെഷന്‍ കൂടുന്നതെന്നു മാത്രമായിരുന്നു വിശദീകരണം. പ്രധാന ബില്ലുകള്‍ പ്രത്യേക സമ്മേളനത്തില്‍ അവതരിപ്പിക്കാന്‍ ശ്രമിക്കുമോയെന്ന കാര്യത്തിലും വ്യക്തതയില്ല. ലോക്‌സഭാ തിരഞ്ഞെടുപ്പ് അടുത്തിരിക്കവെയാണ് പ്രത്യേക സമ്മേളനമെന്നത് ആകാംക്ഷ ഉണര്‍ത്തുന്നുണ്ട്. തിരഞ്ഞെടുപ്പ് നേരത്തെയാക്കുമെന്ന അഭ്യൂഹങ്ങള്‍ക്കിടെയാണ് ഈ നീക്കമെന്നതും ശ്രദ്ധേയമാണ്.

ഇക്കഴിഞ്ഞ ജൂലൈ 20 മുതല്‍ ഓഗസ്റ്റ് 11 വരെയായിരുന്നു ഏറ്റവും ഒടുവില്‍ പാര്‍ലമെന്റ് ചേര്‍ന്നത്. മണിപ്പൂര്‍ കലാപത്തിന്റെ പശ്ചാത്തലത്തില്‍ ഭരണകക്ഷിയായ എന്‍ഡിയെയും പ്രതിപക്ഷവും തമ്മിലുള്ള രൂക്ഷമായ വാദപ്രതിവാദങ്ങള്‍ക്കാണ് ഈ മണ്‍സൂണ്‍ സെഷന്‍ വേദിയായത്. പ്രതിപക്ഷ സഖ്യമായ 'ഇന്ത്യ' നരേന്ദ്ര മോദി സര്‍ക്കാരിനെതിരേ അവിശ്വാസപ്രമേയം അവതരിപ്പിക്കുന്നതിനും സെഷന്‍ സാക്ഷ്യം വഹിച്ചു. പ്രമേയം എന്‍ഡിഎ മൃഗീയ ഭൂരിപക്ഷത്തില്‍ പരാജയപ്പെടുത്തുകയും ചെയ്തിരുന്നു.

logo
The Fourth
www.thefourthnews.in