എന്‍ഡിടിവി വിട്ട് ശ്രീനിവാസന്‍ ജെയിന്‍;ചാനലിൽ കൊഴിഞ്ഞുപോക്ക് തുടരുന്നു

എന്‍ഡിടിവി വിട്ട് ശ്രീനിവാസന്‍ ജെയിന്‍;ചാനലിൽ കൊഴിഞ്ഞുപോക്ക് തുടരുന്നു

പടിയിറക്കം മൂന്ന് പതിറ്റാണ്ടിന് ശേഷം

പ്രമുഖ ടെലിവിഷന്‍ അവതാരകനായ ശ്രീനിവാസന്‍ ജെയിന്‍ എന്‍ഡിടിവിയിലെ സേവനം അവസാനിപ്പിച്ചു. മൂന്ന് പതിറ്റാണ്ട് നീണ്ടുനിന്ന കരിയറിനൊടുവിലാണ് പടിയിറക്കം. സേവനം അവസാനിപ്പിക്കുന്ന വിവരം ട്വിറ്ററിലൂടെയാണ് ശ്രീനിവാസന്‍ പങ്കുവെച്ചത്. 'എന്‍ഡിടിവിയില്‍ മൂന്ന് പതിറ്റാണ്ട് നീണ്ട ഓട്ടം അവസാനിപ്പിക്കുന്നു. രാജി തീരുമാനം എളുപ്പമായിരുന്നില്ല. പക്ഷേ അത് അങ്ങനെയാണ് കൂടുതല്‍ പിന്നീട്' ശ്രീനിവാസന്‍ ട്വിറ്ററില്‍ കുറിച്ചു.

മൂന്ന് പതിറ്റാണ്ട് നീണ്ടുനിന്ന കരിയറിനൊടുവിലാണ് ശ്രീനിവാസന്‍ ജെയിനിന്റെ പടിയിറക്കം

ശ്രീനിവാസിന്റെ ട്വീറ്റിന് പിറകെ അദ്ദേഹത്തിന് ആശംസകള്‍ നേര്‍ന്ന് എന്‍ഡിടിവിയുടെ കണ്‍സള്‍ട്ടിംഗ് എഡിറ്റര്‍ നിധി റസ്ധാന്‍ രംഗത്തെത്തി. ''നീ എന്ത് ചെയ്താലും ശോഭിക്കും വസു, നിങ്ങളെ ഒരുപാട് മിസ് ചെയ്യും, നിങ്ങള്‍ എന്നും ഞങ്ങള്‍ക്കൊരു വഴികാട്ടിയായിരുന്നു, മികച്ച മാധ്യമ പ്രവര്‍ത്തകന് ആശംസകള്‍'' നിധി റസ്ധാന്‍ ട്വീറ്ററില്‍ കുറിച്ചു.

പുതിയ നേതൃത്വ ടീമിനെ രൂപീകരിക്കാനുള്ള തയ്യാറെടുപ്പിലാണ് തങ്ങളെന്നായിരുന്നു എന്‍ഡിടിവിയുടെ ഔദ്യോഗിക വിശദീകണം

നവംബറില്‍ എന്‍ഡിടിവിയുടെ സ്ഥാപകരായ പ്രണോയ് റോയിയും, ഭാര്യ രാധിക റോയിയും രാജിവെച്ചിരുന്നു. തൊട്ടടുത്ത ദിവസം തന്നെ എന്‍ഡിടിവി ഹിന്ദി ചാനലിലെ ജനപ്രിയ അവതാരകനായ രവീഷ് കുമാര്‍ , എന്‍ഡിടിവി സീനിയര്‍ എക്‌സിക്യൂട്ടീവ് പോസ്റ്റില്‍ ഇരിക്കുന്ന സുപര്‍ണ സിംഗ് എന്‍ഡിടിവിയുടെ ചീഫ് സ്ട്രാറ്റജി ഓഫീസര്‍ അരിജിത് ചാറ്റര്‍ജി, ചീഫ് ടെക്നോളജി ആന്‍ഡ് പ്രൊഡക്ട് ഓഫീസര്‍ കവല്‍ജിത് സിംഗ് ബേദി എന്നിവര്‍ അടക്കം നിരവധി പേര്‍ എന്‍ഡിടിവിയിലെ സേവനം അവസാനിപ്പിച്ചിരുന്നു. എന്‍ഡിടിവി തന്നെയാണ് ഇക്കാര്യം അറിയിച്ചത്. ഇതിനു പിന്നാലെയാണ് ശ്രീനിവാസിന്റെ പടിയിറക്കം. കൂട്ടരാജിക്കു പിന്നാലെ പുതിയ നേതൃത്വ ടീമിനെ രൂപീകരിക്കാനുള്ള തയ്യാറെടുപ്പിലാണ് തങ്ങളെന്നായിരുന്നു എന്‍ഡിടിവിയുടെ ഔദ്യോഗിക വിശദീകണം.

നിലവില്‍ എന്‍ഡിടിവിയുടെ 65ശതമാനം ഷെയറുകളുടെയും നിയന്ത്രണം അദാനി ഗ്രൂപ്പിനാണ്

ഇന്ത്യയിലെ പത്രപ്രവര്‍ത്തനം ലോകോത്തരമാക്കുക എന്ന ലക്ഷ്യത്തോടെ 1988ലാണ് എന്‍ഡിടിവി പ്രവര്‍ത്തനം ആരംഭിച്ചത്. നിലവില്‍ എന്‍ഡിടിവിയുടെ 65ശതമാനം ഷെയറുകളുടെയും നിയന്ത്രണം അദാനി ഗ്രൂപ്പിനാണ്. ന്യൂസ് ബ്രോഡ്കാസ്റ്ററിലെ തങ്ങളുടെ ഓഹരിയുടെ 5% ഒഴികെ ബാക്കിയെല്ലാം അദാനി ഗ്രൂപ്പിന് വില്‍ക്കുമെന്ന് ഡിസംബറിലാണ് പ്രണോയും രാധികയും അറിയിച്ചത്.

logo
The Fourth
www.thefourthnews.in