സുപ്രീം കോടതി
സുപ്രീം കോടതി

തിരഞ്ഞെടുക്കപ്പെട്ട സർക്കാരിനെ അട്ടിമറിക്കുന്നതരത്തിൽ ഗവർണർ അധികാരം പ്രയോഗിക്കരുതെന്ന് സുപ്രീംകോടതി

നിർണായക നിരീക്ഷണം ശിവസേനയിലെ തർക്കം സംബന്ധിച്ച കേസ് പരിഗണിക്കുന്നതിനിടെ

ഒരു സര്‍ക്കാരിന്‌റെ പതനത്തിന് വേഗത കൂട്ടുന്ന ഒരു ഇടപെടലും ഗവര്‍ണറുടെ ഭാഗത്ത് നിന്ന് ഉണ്ടാകരുതെന്ന് സുപ്രീം കോടതി. മഹാരാഷ്ട്രയിലെ ശിവസേന തര്‍ക്കം സംബന്ധിച്ച കേസ് പരിഗണിക്കുന്നതിനിടെയാണ് ചീഫ് ജന്‌സ്റ്റിസ് ഡി വൈ ചന്ദ്രചൂഡിന്‌റെ സുപ്രധാന നിരീക്ഷണം. ഏക്‌നാഥ് ഷിന്‍ഡെയുടെ നേതൃത്വത്തില്‍ ശിവസേനയിലെ ഒരു വിഭാഗം വിമത നീക്കം നടത്തിയതിന് പിന്നാലെ വിശ്വാസ വോട്ട് തേടിയ ഗവര്‍ണറുടെ നടപടിക്കെതിരെയാണ് കോടതി നിരീക്ഷണം. ഒരു പാര്‍ട്ടിയിലെ ആഭ്യന്തര പ്രശ്‌നത്തിനറെ പേരില്‍ മാത്രം വിശ്വാസ വോട്ടെടുപ്പ് തേടാന്‍ ഗവര്‍ണര്‍ക്കാകുമോ എന്ന് ചീഫ് ജസ്റ്റിസ് ചോദിച്ചു. ഗവര്‍ണര്‍ തന്‌റെ അധികാരം സൂക്ഷിച്ച് ഉപയോഗിക്കണണമെന്നും കോടതി പറഞ്ഞു.

ചീഫ് ജസ്റ്റിസ് ഡിവൈ ചന്ദ്രചൂഡ്, ജസ്റ്റിസ് എംആര്‍ ഷാസ ജസ്റ്റിസ് കൃഷ്ണ മുരാരി, ജസ്റ്റിസ് ഹിമാ കോഹ്ലി, ജസ്റ്റിസ് പി എസ് നരസിംഹ എന്നിവരടങഅങിയ ഭരണഘടനാ ബെഞ്ചാണ് കേസ് പരിഗണിക്കുന്നത്. മഹാരാഷ്ട്രാ ഗവര്‍ണര്‍ക്ക് വേണ്ടി സോളിസിറ്റര്‍ ജനനറല്‍ തുഷാര്‍ മേത്തയാണ് ഹാജരായത്. ഷിന്‍ഡെ വിഭാഗത്തിന്‌റെ വിമത നീക്കത്തിന് പിന്നാലെ സര്‍ക്കാരിനോട് ഭൂരിപക്ഷം തെളിയിക്കാനാവശ്യപ്പെട്ട മഹാരാഷ്ട്രാ ഗവര്‍ണറുടെ നടപടിയില്‍ സുപ്രധാന ചോദ്യങ്ങളാണ് കോടതി ഉന്നയിച്ചത്. ഷിന്‍ഡെയ്ക്ക് പിന്തുണയര്‍പ്പിച്ച് 34 ശിവസേനാ എംഎല്‍എമാര്‍ പ്രമേയം പാസാക്കിയതടക്കമുള്ള രേഖകള്‍ സോളിസിറ്റര്‍ ജനറല്‍ കോടതിയില്‍ ഹാജരാക്കി.

സര്‍ക്കാരിനെ താഴെയിറക്കാന്‍ പോന്നതാണ് ഗവര്‍ണറുടെ നടപടിയെന്ന് അദ്ദേഹത്തിന് ബോധ്യമുണ്ടാകേണ്ടതല്ലെയെന്ന് വിശ്വാസവോട്ടെടുപ്പ് തേടാനുള്ള തീരുമാനത്തെകുറിച്ച് ചീഫ് ജസ്റ്റിസ് ചോദിച്ചു. പാര്‍ട്ടിയില്‍ അഭിപ്രായ വ്യത്യാസം ഉണ്ടാകുമ്പോള്‍ പാര്‍ട്ടിയില്‍ ആഭ്യന്തര തലത്തില്‍ നേതൃമാറ്റത്തിനല്ലേ ശ്രമിക്കേണ്ടതെന്നും , സര്‍ക്കാരനെ മാറ്റാന്‍ ആവശ്യപ്പെടുന്നത് എങ്ങനെയെന്നും ചീഫ് ജസ്റ്റിസ് ആരാഞ്ഞു.

മൂന്ന് വര്‍ഷം എന്‍സിപിക്കും കോണ്‍ഗ്രസിനുമൊപ്പം അധികാരം പങ്കിട്ടവരാണ് ശിവസേനയിലെ വിമതര്‍. മൂന്ന് വര്‍ഷത്തെ സന്തുഷ്ട വിവാഹത്തിന് ശേഷം ഒറ്റ രാത്രിയില്‍ എന്താണ് സംഭവിച്ചത്?
ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ്

'' സര്‍ക്കാരിനെ താഴെയിറക്കാന്‍ ആളുകള്‍ ശ്രമിക്കുന്നു. വിശ്വാസ വോട്ട് തേടൂ എന്ന് പറഞ്ഞ് ഗവര്‍ണര്‍മാര്‍ അതില്‍ പങ്കാളികളാകുന്നു. ഇത് നമ്മുടെ ജനാധിപത്യത്തിലെ വളരെ സങ്കടകരമായ കാഴ്ചയാണ്. '' ചീഫ് ജസ്റ്റിസ് പറഞ്ഞു. ഒരു പാര്‍ട്ടിയുടെ നോതാവ് ഒരു പ്രത്യയശാസ്ത്രത്തിന്‌റെ പ്രതിനിധിയാണെന്നും അതിനാല്‍ തിരഞ്ഞെടുപ്പിന് മുന്‍പുള്ള സഖ്യം ഉപേക്ഷിച്ച് പുതിയ സഖ്യം ഉണ്ടാക്കുമ്പോള്‍ പാര്‍ട്ടിയില്‍ ആശയപരമായ തര്‍ക്കം ഉണ്ടാകുമെന്നുമാണ് ഇതിന് സോളിസിറ്റര്‍ ജനറല്‍ നല്‍കിയ മറുപടി. ബിജെപി സഖ്യം ഉപേക്ഷിച്ച് എന്‍സിപി- കോണ്‍ഗ്രസ് സഖ്യം രൂപീകരിക്കനും സര്‍ക്കാര്‍ ഉണ്ടാക്കാനുമുള്ള ശിവസേനാ നീക്കമാണ് വിമത നീക്കത്തിന് എന്നാണ് ഇതിലൂടെ സോളിസിറ്റര്‍ ജനറല്‍ വിശദീകരിച്ചത്.

തിരഞ്ഞെടുപ്പ് നടന്ന ഒരു മാസത്തിനകമാണ് ഇത്തരം മാറ്റമെങ്കില്‍ അത് മറ്റൊരു സാഹചര്യമാണ് . ഇവിടെ മൂന്ന് വര്‍ഷം ഒരുമിച്ച് നിന്നിട്ട് , മന്ത്രിപദം വരെ വഹിച്ചിട്ട് പൊടുന്നനെ ഒരു ദിവസം അതൃപ്തരെന്ന് പറയുന്നു.
ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ്

എന്നാല്‍ മൂന്ന് വര്‍ഷത്തിന് ശേഷം എങ്ങനെയാണ് ആശയ ഭിന്നതയുണ്ടാകുന്നതെന്ന് ചീഫ് ജസ്റ്റിസ് തുഷാര്‍ മേത്തയോട് ചോദിച്ചു. '' മൂന്ന് വര്‍ഷം എന്‍സിപിക്കും കോണ്‍ഗ്രസിനുമൊപ്പം അധികാരം പങ്കിട്ടവരാണ് ശിവസേനയിലെ വിമതര്‍. മൂന്ന് വര്‍ഷത്തെ സന്തുഷ്ട വിവാഹത്തിന് ശേഷം ഒറ്റ രാത്രിയില്‍ എന്താണ് സംഭവിച്ചത്?'' ചീഫ് ജസ്റ്റിസ് ആരാഞ്ഞു. അത് രാഷ്ട്രീയത്തിന്‌റെ പരിധിയില്‍ വരുന്ന കാര്യമെന്നും ഈ ചോദ്യത്തിന് ഉത്തരം പറയുക ഗവര്‍ണറുടെ ചുമതലയല്ലെന്ന സോളിസിറ്റര്‍ ജനറല്‍ വാദിച്ചു. ഇത്തരം ചോദ്യങ്ങള്‍ ഗവര്‍ണര്‍ സ്വയം ചോദിക്കണമായിരുന്നു എന്നാണ് ചീഫ് ജസ്റ്റിസ് ഇതിന് മറുപടി നല്‍കിയത്. ''തിരഞ്ഞെടുപ്പ് നടന്ന ഒരു മാസത്തിനകമാണ് ഇത്തരം മാറ്റമെങ്കില്‍ അത് മറ്റൊരു സാഹചര്യമാണ് . ഇവിടെ മൂന്ന് വര്‍ഷം ഒരുമിച്ച് നിന്നിട്ട് , മന്ത്രിപദം വരെ വഹിച്ചിട്ട് പൊടുന്നനെ ഒരു ദിവസം അതൃപ്തരെന്ന് പറയുന്നു.''

സര്‍ക്കാരിന് ഭൂരിപക്ഷം നഷ്ടമായെന്ന ഗവര്‍ണറുടെ വിലയിരുത്തലിന്‌റെ അടിസഥാനമെന്തെന്നും കോടതി ആരാഞ്ഞു ''ത്രികക്ഷി സര്‍ക്കാരില്‍ രണ്ട് പാര്‍ട്ടികളില്‍ പ്രശ്‌നങ്ങളില്ല. കോണ്‍ഗ്രസിനും എന്‍സിപിക്കുമായി 97 അംഗങ്ങളുണ്ട്. 56 അംഗ ശിവസേനയിലാണ് പ്രശ്‌നമുണ്ടായത്. വിമതസ്വരമുയര്‍ത്തിയ 3 ശിവസേനാ അംഗങ്ങളും ശിവസാനാ ലെജിസ്ലേറ്റീവ് പാര്‍ട്ടിയുടെ ഭാഗമാണ്. അവര്‍ നല്‍കിയ കത്ത് സര്‍ക്കാരിന് മേലുള്ള അവിശ്വാസമാണെന്ന് പറയാനാവില്ല.''

logo
The Fourth
www.thefourthnews.in